Tuesday, February 22, 2011

സാന്ദ്ര വള്ളൂക്കാരന്‍

കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നതാണു്. യാത്രകള്‍ക്കിടയിലൊന്നില്‍ ഒരു നാലുദിവസം കുടുംബക്കാരോടൊപ്പം. പണ്ട്
സ്കൂളില്‍ പോകുന്നതിനു മുന്‍പ് വെറുതേ കണ്ണു വിയര്‍ത്തുപോയിരുന്ന അനന്തരവന്‍ ഇപ്പോള്‍ കുറച്ചുകൂടെ
മുതിര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ജോലിയ്ക്കു പോയിക്കഴിഞ്ഞാല്‍ ‘അനന്തരവന്‍ കഥകള്‍’ കേള്‍ക്കുകയാണു എന്‍റെ പ്രധാന
പണി.

വൈകിക്കിട്ടിയ മലയാളം ന്യൂസ് പേപ്പര്‍ അരിച്ചു പെറുക്കി വായിക്കുന്നതിനിടയിലാണു ടീവീ കണ്ടു കൊണ്ടിരുന്ന ചെക്കന്‍റെ
ആത്മഗതത്തിലെ എക്സ്ക്ലമേഷന്‍!

“ അയ്യോ! യൂറിന്‍ വരെ അടിച്ചു മാറ്റിയോ?”

സംഭവം റ്റീവി ന്യൂസില്‍ യൂറിയാ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തയാണു. യൂറിയായും യൂറിനും തമ്മിലുള്ള
വ്യത്യാസത്തെക്കുറിച്ചു ഞാന്‍ വളരെ സാരഗര്‍ഭമായി, ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ തുനിഞ്ഞതു
കണ്ട് ബോറടിച്ച അവന്‍ തഞ്ചത്തില്‍ പോയി ചെസ്സ് ബോര്‍ഡെടുത്തുകൊണ്ട് വന്ന്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന
മട്ടില്‍ ഒരു നോട്ടം നോക്കി. ചെസ്സു കളിയ്ക്കിടയില്‍ അവന്‍ എനിക്കു പകര്‍ന്ന ജ്ഞാനത്തിന്‍റെ സാരം ഞാന്‍ ചുരുക്കി
പറയാം.

അവന്‍റെ ആദ്യത്തെ കുട്ടിയ്ക്കു “ ദുക്കു” എന്ന് പേരിടും.ആ പേരു വീട്ടില്‍ മാത്രമേ വിളിയ്ക്കൂ. സ്കൂളില്‍ “ധൃഷ്ടദ്യുംനന്‍”
എന്നായിരിക്കും പേര്. രണ്ടാമത്തെ മകള്‍ക്കു പേരിടാനുള്ള അവകാശം അവന്‍ ദയാപൂര്‍വ്വം ഭാര്യയ്ക്കു കൊടുക്കും.
എന്തൊരു ജെ‌‌ന്‍റര്‍ ഇക്ക്യുറ്റി!!! പിന്നെ അവന്‍റെ വീട്ടില്‍ അവനും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാവൂ. നല്ല പണക്കാരന്‍
ആകുമെന്നുള്ളതു കൊണ്ട് അവന്‍ അമ്മ, അഛന്‍, അമ്മൂമ്മ, അമ്മാവന്‍ ഇത്യാദി അസ്മാദികള്‍ക്കു വേറെ വേറേ വീടു
വച്ചു കൊടുക്കുകയോ വാടകയ്ക്കു എടുത്തു കൊടുക്കുകയോ ചെയ്യും. കൂടെ താമസിക്കുന്ന പരിപാടി വേണ്ടേ വേണ്ട!

സംസാരം സ്കൂളിലെ വിശേഷങ്ങളിലേയ്ക്കായി. കുറേ പരീക്ഷകളിലായി അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആണു. സെക്കന്‍റ്
ആവുന്നതു മോശമല്ലെന്നു ഞാന്‍ വിശദീകരിച്ചു. “ നൈസ് പീപ്പുള്‍ ഫിനിഷ് സെക്കന്‍റ്” എന്ന തത്വം മാധവ്
ഗോഡ്ബോളേയുടെ ‘അണ്‍ ഫിനിഷ്ഡ് ഇന്നിങ്സ്’എന്ന പുസ്തകവും കോട്ടു ചെയ്തു ഞാന്‍ വിശദീകരിച്ചു. എന്നാലും
ക്ലാസ്സ് ഫസ്റ്റ് ആകാന്‍ ശ്രമിക്കണം എന്നു ഉപദേശിച്ചു കഴിഞ്ഞപ്പോഴാണു അവന്‍ ആ ഭീകര രഹസ്യം എന്നോടു തുറന്നു
പറഞ്ഞത്.

ക്ലാസ്സില്‍ സാധാരണ ഫസ്റ്റ് വരുന്നത് സാന്ദ്ര വള്ളൂക്കാരന്‍ എന്നൊരു മലയാളി പെണ്‍കുട്ടി ആണു. അവളാകട്ടെ ഇവ്ന്‍റെ
ബെസ്റ്റ് ഫ്രണ്ടും!. ഭാവിയില്‍ ഒരു പക്ഷേ അവള്‍ ‘ദുക്കു’വിന്‍റെ അമ്മയായേയ്ക്കും. അവളെ ഒന്നാം സ്ഥാനത്തു തന്നെ നില
നിര്‍ത്താന്‍ വേണ്ടി ഇവന്‍ വേണമെന്നു വച്ച് ഒന്നോ രണ്ടോ ക്വസ്റ്റ്യന്‍റെ ഉത്തരം തെറ്റിച്ചെഴുതും. അങ്ങനെ പ്രണയത്തിനു
വേണ്ടി ത്യാഗം സഹിച്ചാണ് അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആവുന്നത്. “അമ്പട വീരാ” എന്നു ഞാന്‍ പറയാനോങ്ങിയിട്ടു വേണ്ടെന്നു വച്ചു.


മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ദിവസവുമുള്ള ഫോണ്‍ വിളികളില്‍ ഒന്നില്‍ സഹോദരി, ഇവന്‍ സ്കൂള്‍ ഫസ്റ്റായെന്നു
പറഞ്ഞു. അപ്പോള്‍ സാന്ദ്രാ വള്ളൂക്കാരന്‍റെ സംഭവം ഞാന്‍ അവളോടു പറഞ്ഞു.

“ ഏയ് , അതൊക്കെ അവന്‍ ചുമ്മാ ഉണ്ടാക്കി പറയുന്നതാണു. ഏട്ടനല്ലാതെ ആരെങ്കിലും അവന്‍ പറയുന്നതു വല്ലതും
വിശ്വസിക്കുമോ? അവന്‍റെ സ്കൂളിലേ പെണ്‍കുട്ടികള്‍ ഇല്ല. പിന്നയല്ലേ സാന്ദ്രാ വള്ളൂക്കാരന്‍! അത് ആ മോഹന്‍ലാലിന്‍റെ
ഏതോ സിനിമയിലെ നായികയുടെ പേരല്ലേ.”


മോഹന്‍ലാലിന്‍റെ ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല!

Sunday, February 20, 2011

ഇനി മല്‍ക്കാന്‍‌ഗിരിയിലേയ്ക്ക്

നല്ലതൊന്നും എഴുതാനില്ലാഞ്ഞിട്ടും, നന്നായി എഴുതാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും കാരണം കുറേക്കാലമായി
ബ്ലോഗെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എഴുതാനുള്ള ത്വര തിരിച്ചു തരുന്ന പുത്തന്‍ വാജിതൈല
കണ്ടുപിടുത്തവുമായി കേരളത്തിലെ ഏതെങ്കിലും ഒരു ലോകപ്രസിദ്ധ വൈദ്യര്‍ ടി വീ യില്‍ പ്രത്യക്ഷപ്പെടുമെന്നു വെറുതേ
മോഹിച്ചിരിക്കുകയായിരുന്നു. എന്തായാലും ഇന്നു ഒരു ചെറിയ കുറിപ്പ് എഴുതട്ടെ.


ആര്‍ . വിനീത് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഒഡീസായിലെ മല്‍ക്കാന്‍‌ഗിരിയിലെ ജില്ലാകളക്ടര്‍. മര്യാദയ്ക്കു
ഓഫീസിലിരുന്നു മീറ്റിങും ചര്‍ച്ചയുമൊക്കെ ചെയ്തു ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെക്കൊണ്ട് ഫോട്ടോകളും
പത്രക്കുറിപ്പുമൊക്കെ ഇറക്കി വിലസേണ്ട സമയത്തിനു, അയാള്‍ ആദിവാസിഗ്രാമങ്ങളില്‍ പോയി ജനങ്ങളുടെ പ്രശ്നങ്ങള്‍
കഴിയുന്നിടത്തോളം പരിഹരിക്കാന്‍ ശ്രമിച്ചു. ആശാന്‍റെ സ്ഥിരം കലാ പരിപാടിയാണിതെന്നാണു അവിടത്തുകാരും , നേരത്തേ
അയാള്‍ സബ് കളക്ടറായിജോലിചെയ്തിരുന്ന കണ്ഡമാലിലേയും സാധാരണക്കാര്‍ പറയുന്നത്. എന്തായാലും ‘ചിത്രകൊണ്‍ണ്ട’
ഗ്രാമത്തിലെ ഹെല്‍ത്ത്ക്യാമ്പിനു പോയ കളക്ടര്‍ സാബിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാനില്ല. അരോ ചിലര്‍
ചിത്രകൊണ്ടയില്‍ വന്നു അടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ വികസനപ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഈ മണ്ടന്‍ കൂടെ
ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഇഞ്ചിനീയര്‍ മാജ്ഛിയുടെ ബൈക്കിന്‍റെ പുറകിലിരുന്ന് ആ ഗ്രാമത്തിലേയ്ക്കു പോയി. പിന്നെ
ഇതുവരെ തിരിച്ചു വന്നിട്ടില്ല.


മാവോയിസ്റ്റ് സഖാക്കള്‍ ഈ കളക്ടറേയും ആ പാവം ആദിവാസി ഇഞ്ചിനീയറേയും ബന്ദികളാക്കി സര്‍ക്കാറിനോടു
നെഗോസിയേഷന്‍സ് തുടങ്ങിയെന്നു വാര്‍ത്ത. കഴിഞ്ഞ ആഴ്ച്ച അബൂജ്മാഡ് ഏരിയായില്‍ നിന്നും അഞ്ചു ബൂര്‍ഷ്വാ
പോലീസുകാരെ, സ്വാമി അഗ്നിവേശും, ഗൌതം നവലഖായും, വീ. സുരേഷും, കവിതാ ശ്രീവാസ്തവയും അടങ്ങിയ
ആക്റ്റിവിസ്റ്റ് സംഘത്തുനു മുന്‍പില്‍ സഖാക്കള്‍ ജനകീയ കോടതി കൂടി മോചിപ്പിച്ചു കൈ മാറിയത് വലിയ
വാര്‍ത്ത ആയില്ല. ബന്ദികളായത് പാവം സാദാ പോലീസുകാരായതിനാല്‍ സര്‍ക്കാരുകളും പത്രക്കാരും മനുഷ്യാവകാശക്കാരും
ഒന്നും വലുതായി മൈന്‍‌ഡ് ചെയ്തില്ല. ഇതിപ്പോള്‍ കളക്ടറായതു കൊണ്ട് കുറച്ചു ഉഷാറൊക്കെ ഉണ്ടാവുമായിരിക്കും.


എന്തായാലും ബര്‍ഖാ ദത്ത് സാറിന്‍റെ എന്‍ ഡീ റ്റീ വി, സംഭവം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം മല്‍ക്കാന്‍‌ഗിരിയില്‍
എത്തിയെന്നു അവരുതന്നെ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഇനി ‘മക്ക് സ്റ്റാര്‍ട്ട്സ് ഫ്രം ഹിയര്‍’ എന്നൊരു പുതിയ ടീ വീ ഷോ
തുടങ്ങാം ബര്‍ഖാ സാറിനു. മല്‍ക്കാന്‍‌ഗിരിയില്‍ നിന്നു തന്നെ ആവട്ടെ അതിന്‍റെ ആദ്യത്തെ എപ്പിഡോസ്!!!