Saturday, November 29, 2008

മൃത്യുവിന്‍റെ ഗുഹയില്‍ പുതിയ രക്തപുഷ്പങ്ങള്‍

എത്രപേര്‍ മരിച്ചു എന്നറിയില്ല.
മരിച്ചവരില്‍ എത്ര മലയാളികളുണ്ട്,എത്ര പോലീസുകാരുണ്ട്, എത്ര സിവിലിയന്‍സ് ഉണ്ട്, എത്ര എന്‍ എസ്സ് ജീക്കാരുണ്ട്, എത്ര റ്റെററിസ്റ്റ് ഉണ്ട് എന്നും എഴുതുന്നില്ല.

നിതാന്ത സത്യമായ മരണം മാത്രം മിച്ചം.

വല്ലാത്തൊരു ഹീന ഭാവനയാണ് മനസ്സിലിപ്പോള്‍.
സഹജീവികള്‍ കാര്യകാരണങ്ങളില്ലാതെ വെറുതേ ചത്തൊടുങ്ങുമ്പോള്‍, തമ്മില്‍ കൊന്നൊടുക്കുമ്പോള്‍ നിസ്സഹായനായ് റിയാലിറ്റി ഷോ കാണുന്നവന്‍റെ ആത്മഗ്ലാനി.
സ്വയം ജീവിച്ചിരിയ്ക്കുന്നതിലെ ആശ്വാസം.
സ്വന്തക്കാര്‍ സുരക്ഷിതരാണോയെന്നറിയാനുള്ള വെമ്പല്‍.
പിന്നെ പരിചയക്കാരെക്കുറിച്ചും ചോദിച്ചു തുടങ്ങി.
തീര്‍ന്നു ആകാംക്ഷകള്‍.


പാലസ്തീനില്‍ ആളുകള്‍ വര്‍ഷങ്ങളായി മരിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ‘ ഇവര്‍ക്കെന്താ വട്ടാണോ’ എന്നു തോന്നിയിരുന്നു. പഞ്ചാബിലും കാശ്മീരിലും ഓരോ ദിവസങ്ങളിലും മരിച്ചു വീഴുന്നവരുടെ വാര്‍ത്തകള്‍ നിറഞ്ഞ പേജുകള്‍ ലാഘവത്തോടെ മറിച്ച്, അവസാനത്തെ വിക്കറ്റ് വീഴ്ചയെക്കുറിച്ചു വായിച്ചിരുന്ന നാളുകള്‍! വന്‍ മരം വീണപ്പോള്‍ ഉണ്ടായ കുലുക്കത്തില്‍ പെട്ട് പച്ചജീവനോടെ കത്തി മരിച്ച സര്‍ദാര്‍ജിമാരെക്കുറിച്ചു വായിക്കേണ്ടി വന്നപോള്‍ ‘ ഇവന്മാര്‍ക്കു ഇത്രയു അത്യാവശ്യം’ എന്നു പറഞ്ഞ സുഹൃത്ത്. മാവോ സെ തൂങ് മരിച്ചതുകേട്ട് വാവിട്ടു കരഞ്ഞ കാപട്യക്കാരനായ സഹപാഠി സഖാവ്.

വീണ്ടും വീണ്ടും മരണങ്ങള്‍.
ഓരോന്നോരോന്നായി പിന്നീടു മറന്നു.
പിന്നെ ജീവിത പ്രശനങ്ങളുമായി മുന്നോട്ട്.
വിശപ്പും ദാഹവും കാമവും അടക്കാനുള്ള നെട്ടോട്ടം.
ജീവിച്ചിരിയ്ക്കാനായി ആശുപത്രികളും പഥ്യങ്ങളും.
ആത്മഹത്യയെക്കുറിച്ചു ആലോചിച്ചപ്പോഴൊക്കെ പേടിച്ചു പിന്മാറി.

മരണത്തേയും ആത്മഹത്യയേയും സ്തുതിയ്ക്കുന്ന കവിതകളും, ഗസലുകളും പാട്ടുകളും കഥകളുമൊക്കെ മോഹത്തോടെ ഗൃഹാതുരത്വത്തോടെ വര്‍ണ്ണ സ്വപ്നങ്ങളാക്കി.

“വെളിച്ചം, വെളിച്ചം വിളിയ്ക്കുന്ന മര്‍ത്ത്യന്‍റെ നാദമടങ്ങിക്കഴിഞ്ഞു,
ഇന്നു കേള്‍ക്കുന്നതു വേറേ നിവേദനം
ജാനകി തേങ്ങിമറഞ്ഞ ധരയുടെയാഴത്തില്‍നിന്നുമുദിയ്ക്കുന്നൂ പ്രണവമായ്
മൃത്യു മൃത്യു ജയ മൃത്യു മൃത്യു”

എന്നോമറ്റോ ആരോ എഴുതിയിട്ടില്ലേ?


നമുക്ക്, നമ്മുടേതായ സ്വാര്‍ത്ഥകളുമായി ഈ മരണങ്ങളേയും ഇനി വരാനിരിയ്ക്കുന്ന മരണങ്ങളേയും ആഘോഷിയ്ക്കാം.

(വീ ആര്‍ കമിങ് ബാക്ക് റ്റു യു വിത് അ ബ്രേക്കിങ് ന്യൂസ്, ആന്‍ഡ് എക്സ്ലൂസ്സിവ് ഫുട്ടേജ്; ബട്ട് ജസ്റ്റ് ആഫ്റ്റര്‍ ദ കമേഴ്സ്യല്‍ ബ്രേക്ക്. പ്ലീസ് ഡോണ്ട് ഗോ എവേ)

Monday, November 24, 2008

മോക്ഷം

ഒടുങ്ങാത്ത കൊതിയുടെ വിഴുപ്പുകെട്ടുകള്‍ പേറി മനസ്സ് കോലം കെട്ട ഈ ശരീരത്തിനുള്ളില്‍. വീണ്ടും വീണ്ടും
ഒരേ സ്വപനം. ഞെട്ടി ഉണരുമ്പോള്‍ ഓര്‍ത്തു വയ്ക്കും. പക്ഷേ പിന്നീട് എത്ര ശ്രമിച്ചിട്ടും സ്വപ്നം വീണ്ടും
ചികഞ്ഞെടുക്കാനും കഴിയാറില്ല.പങ്കുവയ്ക്കാന്‍ കഴിയാത്ത ഒരന്ധാളിപ്പുപോലെ ആ സ്വപ്നം ഇടയ്ക്കിടെ.
ചിലപ്പോള്‍ അര്‍ദ്ധരാത്രിയില്‍. മറ്റുചിലപ്പോള്‍ ഏഴരവെളുപ്പിന്.


ചതഞ്ഞു ചീര്‍ത്ത വാക്കുകള്‍ കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചു പറയുമ്പോള്‍, വല്ലാത്ത ഒരു തികട്ടലാണു.
മാനേജ്മെന്‍റ് ചവറുകളില്‍ നിന്നുള്ള സൂക്തങ്ങള്‍ ഈയിടെ പുച്ഛം പോലും ജനിപ്പിക്കാറില്ല. അങ്ങനെ ഒരു
കോണ്‍ഫ്രന്‍സ് കൂടെ കഴിയാറായി. വാലിഡക്ടറി ഫങ്ഷനില്‍ സ്വാമിജിയുടെ പ്രസംഗത്തിനിടയിലാണു നാട്ടില്‍
നിന്നും ഫോണ്‍,

“ഏട്ടാ, നമ്മുടെ കുമാരേട്ടന്‍ മരിച്ചു. ബസ്സാക്സിഡന്‍റ്, ഓഫീസില്‍ നിന്നും മടങ്ങും വഴി.......”

മനസ്സില്‍ ഒരു കുമിള പൊട്ടി. വര്‍ഷങ്ങളായി കുമാരേട്ടനെക്കുറിച്ച് ഓര്‍ത്തിട്ടുകൂടിയില്ല.

“ അത് ഇനി പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. ഫുള്‍ വെള്ളമായിരുന്നെങ്കിലും ആര്‍ക്കും ഒരു
ശല്യവും ......”

മുഴുവനും കേട്ടില്ല.


സ്വാമിജി ഐതരേയോപനിഷതിനെക്കുറിച്ചു പ്രസംഗം തുടരുന്നു.
“ Before we discuss about the creation of cosmic person,let us understand the
invocation of Aitereya Upanishad....
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ, മനോ മേ വാചി പ്രതിഷ്ഠിതാം.....
ഈശ്വരാ, മനസ്സും വാണിയും ഒന്നായി പ്രവര്‍ത്തികണേ, മനസ്സിലൊന്നും വാണിയില്‍ മറ്റൊന്നും ചിന്തിക്കുകയും
പറയുകയും ചെയ്യാതിരിക്കണേ......”

സ്വാമിജിയുടെ സരസമായ ഉദാഹരണങ്ങള്‍. കേട്ടുചിരിക്കുന്ന നയതന്ത്രജ്ഞര്‍, സിവില്‍ സെര്‍വന്‍റ്സ്, ബിസ്സിനസ്സ്
എക്സിക്കൂട്ടീവ്സ്. ഒരാള്‍ക്ക് ഇരുപത്തി അയ്യായിരം രൂപയാണ് കോണ്‍ഫ്രന്‍സ് ഫീസ്.

കോണ്‍ഫ്രന്‍സ് ഹാളില്‍ നിന്നും പുറത്തിറങ്ങി. അമ്മയെ വിളിച്ചു,

“ അമ്മേ, കുമാരേട്ടന്‍....”

അമ്മ വിവരംഅറിഞ്ഞിരിയ്ക്കുന്നു.

“തങ്കമ്മായിയ്യേ, ഇച്ചിരെ ചോറു വെളമ്പിക്കൊള്ളൂ”

വീട്ടിലേയ്ക്കുള്ള വിരളമായ വരവുകളില്‍ കുമാരേട്ടന്‍ പടി
കയറുന്നതു തന്നെ അമ്മയോട് ഊണു ആവശ്യപ്പെട്ടു കൊണ്ടാണ്. നല്ല ചന്തത്തിലാണ് കുമാരേട്ടന്‍ ഊണു
കഴിക്കാറ്. പാത്രത്തില്‍ ചോറ് രണ്ടായി വകുത്തു മാറ്റി, പരിപ്പോ സമ്പാറോ കുഴച്ചു, വലതു ഭാഗത്തുനിന്നും
ചോറുളകളാക്കി, അല്പം അച്ചാറും തൊട്ടു കഴിക്കുന്നതു കാണാന്‍ രസമാണ്. കഴിച്ചു കഴിഞ്ഞാല്‍ ഒരു വറ്റു
ചോറുപോലും പാത്രത്തിലോ ഊണു മേശയിലോ മിച്ചം കിടക്കാറുണ്ടാവില്ല. ഊണു കഴിച്ചാലുടനേ കുമാരേട്ടനു
തിരിച്ചു പോകാന്‍ തിരക്കാണു്.

“തങ്കമ്മായിയ്യേ, ഒരു നൂറുറുപ്പ്യങ്ങെടുത്തോളോ. അടുത്തോണവരുമ്പൊ തിരിച്വൊണ്ടരാം”

അമ്മ പണം കൊടുക്കുന്നേരം പറയും,

“കുമാരാ, കുടിച്ചു കുടിച്ചു കരളുവാട്ടാതിരിയ്ക്കാമ്പാടില്ലേ നെനക്ക്”

ചാരുകസേരയില്‍ നിന്നും അച്ഛന്‍റെ അശരീരി വരും,

“തങ്കം, നെനക്കു വേറേ പണിയൊന്നുമില്ലേ? പോത്തിനോടാ
വേദമോകുന്നതേ! നീയ്യ് വെറുതേ തോള്ളേലെ നീരു വറ്റിയ്ക്കാതെ”

കുമാരേട്ടന്‍ ഇപ്പുറത്തുനിന്നുതന്നെ ഉറക്കെ മറുപടിയും പറയും,

“ ഈയ്യിടെ വാട്ടീസടി കൊറവാ കുട്ടമ്മാമേ”

കുമാരേട്ടന്‍ അടുത്ത തവണ വരുമ്പോള്‍ അമ്മയ്ക്കു നൂറു രൂപ തിരിച്ചു കൊടുക്കാന്‍ തുടങ്ങും. അമ്മ വേണ്ടെന്നു
പറയും. എല്ലാത്തവണയും ഊണു കഴിച്ചു തിരിച്ചു പോകാന്നേരം വീണ്ടും നൂറു രൂപാ വാങ്ങിക്കും. കുമാരേട്ടന്‍
തിരിച്ചുപോയിക്കഴിയുമ്പോള്‍ അമ്മയുടെ ആത്മഗതം,

“പാവം കുമാരന്‍”


കോണ്‍ഫ്രന്‍സ് കഴിഞ്ഞു പാര്‍ട്ടിസിപ്പന്‍റ്സ് പിരിഞ്ഞുതുടങ്ങി. സ്വാമിജിയെ ഗസ്റ്റ് ഹൌസിലേയ്ക്കു എസ്കോര്‍ട്ട്
ചെയ്തു പോയി മുറിയില്‍ സംസാരിച്ചിരുന്നപ്പോഴും കുമാരേട്ടന്‍റെ മരണം ഒരു മണ്‍‌തരിയായി മനസ്സില്‍
ഉരഞ്ഞുകൊണ്ടേയിരുന്നു. ഒരു കിരുകിരുപ്പ്
.
“ വാട്ട് ഇസ് ബോഥെറിങ് യൂ, സര്‍”

സ്വാമിജി സര്‍ എന്നു സംബോധന ചെയ്തത് എന്നെ വിചലിതനാക്കി.

“ അ ഡെത്ത്; ആന്‍ അണ്‍ റ്റൈമിലി ആക്സിഡെന്‍റല്‍ ഡെത്ത് ബാക്ക് അറ്റ് ഹോം, സ്വാമിജി”

പ്രതീക്ഷയ്ക്കു വിപരീതമായി സ്വാമിജി തത്ത്വചിന്തകളും, ഉപദേശങ്ങളും ഒന്നും പറഞ്ഞില്ല. വെറുതേ എന്‍റെ
കൈപ്പത്തികളില്‍ കൈ അമര്‍ത്തി.
ശുഭ്ര വസ്ത്രത്തിന്‍റെ പോക്കറ്റില്‍ നിന്നും ഒരു വെറ്റിലച്ചെല്ലം എടുത്തു, എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു,

“ ഐ അം സ്റ്റില്‍ നോട്ട് അ സന്യാസി ഫുള്ളീ. സോ മെനി വേള്‍ഡ്ലി ഡിസൈയേഴ്സ് ആര്‍ ദേര്‍ ഫോര്‍ മീ റ്റു
ഓവര്‍കം.”

സ്വര്‍ണ്ണത്തകിടു പൊതിഞ്ഞ വെറ്റിലച്ചെല്ലത്തില്‍ എന്‍റെ കണ്ണുപെട്ടതു കണ്ട് സ്വാമിജി വീണ്ടും ചിരിച്ചു,

“ എ പ്രെസെന്‍റ് ഫ്രം എ വെല്‍ത്തി ഡിസൈപ്പിള്‍; യൂ കീപ്പ് ഇറ്റ്”

എനിയ്ക്കെന്തിനാ വെറ്റിലച്ചെല്ലം? എങ്കിലും വേണ്ടെന്നു പറയാന്‍ തോന്നിയില്ല. സ്വാമിജി വെറ്റിലയും, പാക്കും,
നൂറും, പുകയിലയും ഒക്കെ ഒരു പേപ്പറില്‍ തട്ടി പൊതിഞ്ഞെടുത്തു. കാലിച്ചെല്ലം എനിയ്ക്കു തന്നു.

ഒന്നിലും ആസക്തിയില്ലാതെ നിര്‍മ്മമനും,വികാരമുക്തനും, മോക്ഷരഹിതനും ആയ ജീവന്മുക്തനാകാന്‍ വളരെ
ചുരുക്കം പേര്‍ക്കല്ലേ കഴിയൂ സ്വാമിജീ. മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല. മോക്ഷം കാംക്ഷിക്കുന്ന ഒരു
സാധാരണ മനുഷ്യനാകാന്‍ പോലും കഴിയാത്ത ഞാനെന്തു പറയാനാ?.

രാത്രിയിലെപ്പൊഴോ സ്ഥിരം സ്വപ്നം കണ്ട് ഞെട്ടി. കിതപ്പു മാറിയെപ്പോള്‍ അല്പം വെള്ളം കുടിച്ചു. എന്നെ
വേട്ടയാടുന്ന ഈ പേക്കിനാവിന്‍റെ പൊരുളെന്ത്? കണ്ണടച്ചുകിടന്നപ്പോള്‍ ഇരുട്ട് പേടിപ്പിച്ചു. സ്വപ്നത്തെ ഒന്നു
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ങേ ഹേ... ഒരു രക്ഷയുമില്ല. ചിന്തകള്‍ വീണ്ടും കുമാരേട്ടനില്‍ തൊടുത്തി.


ബ്രിട്ടീഷ കൌണ്‍സില്‍ ലൈബ്രറി അടച്ചു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ നടന്നു സെക്രട്ടറിയേറ്റിനു മുന്നിലെത്തും.
സാധാരണ കുമാരേട്ടന്‍ ഉണ്ടാവും, ഹജൂര്‍കച്ചേരിയുടെ മതില്‍ക്കെട്ടിന്‍റെ തിട്ടയില്‍.ഒറ്റയ്ക്ക്. കമ്പിയഴികളില്‍ ചാരി. ശാന്തമായ കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നനവ്,

“ കുമാരേട്ടനൊരിടത്തും എത്തിപ്പറ്റീല. നീയ്യ് പഠിച്ചു മിടുക്കനായ് കളക്ടര്‍ പരീക്ഷ ജയിക്കണം. തുക്കിടി സായ്‌വായ് ചോപ്പ് ലൈറ്റിട്ട കാറില് നടക്കൊമ്പോ കുമാരേട്ടനെ മറക്വോ?”

കുമാരേട്ടന്‍ റ്റ്യൂട്ടോറിയല്‍ കോളേജില്‍ ഇകണോമിക്സ് പഠിപ്പിച്ചിരുന്ന കാലമായിരുന്നു. പഠിപ്പിക്കുന്നതു
കുമാരേട്ടനു ഹരമായിരുന്നു. എം‌പ്ലോയ്മെന്‍റ് എക്സേഞ്ചില്‍ നിന്നും 89 ദിവസത്തേയ്ക്ക് ബസ്സ്
കണ്ടക്ടറായപ്പോഴും പഴയ ശിഷ്യന്മാരെ ബസ്സിലെ ഫുട്ട്ബോര്‍ഡില്‍ ചാരിനിന്നു ഉറക്കെ പഠിപ്പിക്കും

“ what is inflation? The overall general upward price movement of goods and
services in an economy, usually as measured by the Consumer Price Index and
the Producer Price Index. Over time, as the cost of goods and services
increase, the value..........."

പെണ്‍കുട്ടികള്‍ അടക്കിച്ചിരിയ്ക്കും. മറ്റുയാത്രക്കാര്‍ പകച്ചു നോക്കും, ആണ്‍കുട്ടികള്‍ ആര്‍ത്തു വിളിയ്ക്കും.
കോമാളിയെപ്പോലെ കുമാരേട്ടന്‍ അടുത്ത ടോപ്പിക് തുടങ്ങും,

“ mixed economy means......"
കുട്ടികള്‍ കുമാരേട്ടനെ കുരങ്ങു കളിപ്പിക്കുന്നതു കാണാന്‍ വയ്യാഞ്ഞ് കുമാരേട്ടന്‍റെ ബസ്സില്‍ പിന്നെ പിന്നെ കയറാതായി.


രാവിലെ നടക്കാന്‍ സ്വാമിജിയും കൂടെ കൂടി. ഹാപ്പി വാലി വഴി ഗംഗാ ഹോസ്റ്റലും കടന്ന് തിബറ്റന്‍
സ്ക്കൂളുവഴി പോളോ ഗ്രൌഡിലെത്തി. സ്വാമിജി ബുദ്ധവിഹാരങ്ങളെക്കുറിച്ചും ദലൈ ലാമയെക്കുറിച്ചും
പറഞ്ഞു. ഐ ഏ എസ്സ് അക്കാഡമിയിലെ പ്രൊബേഷണേഴ്സ് ജോഗ് ചെയ്യുന്നു. സ്വാമിജിയെ കളിയാക്കാനായി
ഒരുവന്‍ ചോദിച്ചു,

“ ആര്‍ യൂ ഗോഡ്, ?”

സ്വാമിജി വെറുതേ പുഞ്ചിരിച്ചു.

ആ ജെ എന്‍ യൂ ക്കാരന്‍ ഐ ഏ എസ്സ് വിപ്ലവകാരി വിട്ടില്ല.

“ ഹേയ്യ്, യൂ ലൂക്ക് ലൈക്ക് ഒണ്‍”.

സ്വാമിജി വീണ്ടും പുഞ്ചിരിച്ചു,

“ യേസ് , ഐ ആം ഗോഡ്, ബട്ട് സോ ആര്‍ യൂ”. വേറൊരുത്തന്‍ കൂട്ടുകാരനു
വേണ്ടി സ്വാമിജിയോടു മാപ്പപേക്ഷിച്ചു. അവര്‍ ജോഗിങ് തുടര്‍ന്നു. ഗസ്റ്റ് ഹൌസിലേയ്ക്കു മടങ്ങും വഴിയ്ക്കു
സ്വാമിജി ശാന്ത സ്വരത്തില്‍ പറഞ്ഞു,

“ റ്റ്രൈ ആന്‍ഡ് കീപ്പ് യുവര്‍ മൈന്‍ഡ് കാം”


മനസ്സും ചിന്തകളും അശാന്തമാകാന്‍ ശീലിയ്ക്കുന്നതിനു മുമ്പുള്ള ഏതോ ഒരു പ്രഭാതത്തില്‍ ഞാന്‍ കുമാരേട്ടനെ കണികണ്ടു.
കുമാരേട്ടന്‍ കരയുന്നുണ്ടായിരുന്നു,അച്ഛന്‍റെ മുന്നിലിരുന്ന്,

“ കുട്ടമ്മാമേ, ഞാനിനി.......”

“നെന്നോടും നിന്‍റെ അഛനോടും ഞാനൊരു നൂറുവട്ടം പറഞ്ഞതാ , നമുക്കീ മാറ്റക്കല്യാണം വേണ്ടാ , വേണ്ടാന്ന്.
ആര് കേള്‍ക്കാന്‍!”

കുമാരേട്ടന്‍ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. പകരത്തിനു കുമാരേട്ടന്‍റെ പെങ്ങളെ അളിയനും പറഞ്ഞു വിട്ടു.


വര്‍ഷങ്ങള്‍ക്കു ശേഷം, തുക്കിടി സായ്‌വ് സ്ഥാനവും ചോപ്പു ലൈറ്റുള്ള വണ്ടിയുമെല്ലാം ത്യജിച്ച്, ഒരു സന്ധ്യയില്‍
ഞാന്‍ ഹജൂര്‍ കച്ചേരിയുടെ മതില്‍ത്തിട്ടയില്‍ കുമാരേട്ടനോടൊപ്പം ഇരുന്നു. മദ്യത്തിന്‍റെ ലഹരിയില്‍ കുമാരേട്ടന്‍
വേലുത്തമ്പിയെ സാക്ഷിയാക്കി കുടു കുടെ കരഞ്ഞു.

“ നെനക്കറിയ്യോ, എനിയ്ക്കവളെ വല്ലാതെ ഇഷ്ടായിരുന്നു. പക്ഷേങ്കി രാത്രി എന്നെ പൊത്തിപ്പിടിയ്ക്കുമ്പൊ അവള്‍ക്ക് അവളുടെ അച്ഛനെയാ ഓര്‍മ്മ വരുന്നെന്ന്..... ഇങ്ങനേം അച്ഛമ്മാരൊണ്ടാവ്വോ ഭൂമീല്?”


രാത്രി സ്വാമിജിയോടൊപ്പം ഭക്ഷണം. അദ്ദേഹം പറഞ്ഞു,

“ ഓം ഭദ്രം കര്‍ണ്ണേഭിഃ ശുണുയാമ ദേവാ ഭദ്രംപശ്യേമാക്ഷഭിര്‍ജയത്രാഃ......................”

ദെവങ്ങളേ, ഞങ്ങളുടെ കാതുകള്‍ മംഗളകരമായ കാര്യങ്ങള്‍ കേള്‍ക്കട്ടെ,കണ്ണുകള്‍ നല്ലതു കാണട്ടെ....


രാക്കിനാവില്‍ കുമാരേട്ടന്‍.

“ എനിയ്ക്കെന്തെങ്കിലും പറ്റീന്നറിഞ്ഞാ നീ ഓടിപ്പിടച്ച് വര്വൊന്നും വേണ്ട. പിന്നെ എന്നെങ്കിലും നാട്ടില്‍ വരുമ്പോ
ഇത്രടം വരെ ഒന്നു വന്നു പോയ്യാ മതീന്നെ”

ആര്‍ത്തിരമ്പി വരുന്ന ബസ്സിനുനേരേ കുമാരേട്ടന്‍ ജീവന്മുകതനായ് ശാന്തനായി.....

ഞെട്ടിയുണര്‍ന്നു.

ഇനി രാവിലെ ഈ സ്വപ്നവും പതിവുപോലെ ഓര്‍ക്കാന്‍ കഴിയില്ലായിരിക്കും

Saturday, November 1, 2008

ചിങ്കിനി

രാത്രികള്‍ക്ക് ഈയിടെയായി ഇളം തണുപ്പ്. കാലാവസ്ഥ മാറുന്നു. വെറും ജലദോഷത്തെപ്പോലും പേടിയാണ്. ഒരു വശം ചരിഞ്ഞു കിടക്കുമ്പോള്‍ സൈനസ് നിറഞ്ഞപോലെ. ആ വശത്തെ മൂക്കടയുമ്പോലെ. ശ്വാസം വലിയ്ക്കാന്‍ ഒരു നാസികാദ്വാരം തുറന്നിരിപ്പുണ്ട്. മറുവശം ചരിഞ്ഞു കിടക്കുമ്പോള്‍ അടഞ്ഞ സൈനസും, മൂക്കും പതുക്കെ തുറക്കും. തുറന്നിരുന്ന മൂക്ക് അടയും. മയക്കത്തിനും ഉണര്‍വിനുമിടയ്ക്കുള്ള അര്‍ദ്ധനിമിഷത്തില്‍ ഒരു ശ്വാസം തെറ്റിയപോലെ ഞെട്ടും. നാശം ഉറക്കം കെടുത്തി. വിക്സെടുത്തു മൂക്കിലും കഴുത്തിലും പുരട്ടുമ്പോള്‍ എവിടെയോ ആശ്വാസത്തിന്‍റെ ഒരു നിഴല്‍ കണ്ടെന്നു കരുതും.

ഇന്നത്തെ ഉറക്കം കെടുത്തിയത് ഒരു സഹപ്രവര്‍ത്തകനാണ്. നാല്‍പ്പത്തഞ്ചു കഴിഞ്ഞവന്‍. ഇന്നലെ രാത്രി 8.30 വരെ ഓഫീസില്‍. ഒരു പുസ്തകത്തിന്‍റെ ഇരുപത്തയ്യായിരം കോപ്പികള്‍ ദീപാവലിയ്ക്കിടയില്‍ പ്രിന്‍റ് ചെയ്യിക്കുകയാണു് ടാസ്ക്ക്. ക്ലെവര്‍ ഫെല്ലൊ. ഹൈദ്രാബാദിലെ മുസ്ലീം സുഹ്രുത്തുക്കളുടെ പ്രെസ്സില്‍ മാറ്റര്‍ കൊടുത്തയച്ചു. പ്രിന്‍റഡ് കോപ്പികള്‍ രാത്രി വണ്ടിയില്‍ തിരിച്ചെത്തിച്ചു. സബാഷ്. ഹീ കെപ്റ്റ് ഹിസ് റ്റൈം ലിമിറ്റ്.

രാവിലെ 12.30നു ഫോണ്‍. ബ്രെയിന്‍ ഹെമറേജ്. ഐ സീ യൂ വില്‍. പരാലിറ്റിക്ക് സ്റ്റ്രോക്കാണോ? ബീ പ്പി കൂടിയതാണോ? ക്ലോട്ട് അലിയുമോ? കയ്യില്‍ കാശുണ്ടാവുമോ? അവനു മക്കളെത്ര?

ബോസ് പറഞ്ഞു. “എല്ലാ ഹെല്‍പ്പും ചെയ്യണം. ബട്ട് ഹരിത് മേക്ക് ആള്‍റ്റര്‍നേറ്റ് അറേഞ്ജ്മെന്‍റ്സ്. ആഫ്റ്റര്‍ ആള്‍ വീ കാണ്ട് അഫോര്‍ഡ് ദ വര്‍ക്ക് റ്റു സഫര്‍.”

ഐ സീ യൂ വില്‍ അവനെ കാണാന്‍ പോയില്ല. എന്തിനു അടഞ്ഞ വാതിലിലെ ചില്ലുജാലകത്തിലൂടെ ഒരു നോക്കു കാണണം?

ഗൂഗിള്‍ റീഡര്‍ തുറന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകളിലെ പോസ്റ്റുകള്‍ പെരുകുന്നു. നേരത്തേ വായിച്ചവയില്‍ ചിലതില്‍ കമന്‍റിടണമെന്നു കരുതിയെങ്കിലും, എന്തുകൊണ്ടോ ഒന്നും എഴുതാനും വരുന്നില്ല. വേണുവിന്‍റെ ബ്ലോഗില്‍ ‘ജീവിതം എന്തു പഠിപ്പിച്ചു എന്നതിന്‍റെ രണ്ടാം ഭാഗം വന്നിരിയ്ക്കുന്നു. ചിത്രങ്ങളും, ശബ്ദരേഖകളും, എഴുത്തും ഒക്കെ സാദ്ധ്യതകളാക്കിയുള്ള നല്ല പരീക്ഷണം. ആദ്യഭാഗം വായിച്ചപ്പോള്‍ ഒരു കോ - ഇന്‍സിഡന്‍സുപോലെ ജി. വേണുഗോപാലിന്‍റെ ശബ്ദത്തില്‍ ‘സഫലമീയാത്ര’ കേള്‍ക്കുകയായിരുന്നു.

“ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറീടാം
വ്രണിതമാം കണ്ഠ്ത്തില്‍ ഇന്നുനോവിത്തിരി കുറവുണ്ട്...”

അഭിപ്രായമെഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ അറിയാതെ കണ്ടുപോയതു അന്നേദിവസം ബ്ലാസ്റ്റില്‍ ചിതറിപ്പോയ പന്ത്രണ്ട് ജവാന്മാരുടെ തുന്നിക്കെട്ടിയ ശവങ്ങള്‍ മൂടിപ്പൊതിഞ്ഞ തുണിക്കെട്ടുകളെയായിരുന്നു. വസന്തത്തില്‍ വീണ്ടും ഇടിമുഴക്കം. നേര്‍ച്ചക്കോഴികളാവുന്ന ഇവരും ജീവിതത്തെ എന്നെപ്പോലെ തന്നെ സ്നേഹിച്ചിരുന്നില്ലേ? പട്ടാളക്കാരും മറ്റും ജീവിതം പണയം വയ്ക്കുന്നതു ജീവിതത്തെ അതിയായി സ്നേഹിക്കുന്നതു കൊണ്ടാവും അല്ലേ?

ജനറല്‍ സുന്ദര്‍ജിയെ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞു ഒരിക്കല്‍.

“ആള്‍ ഹൂമന്‍ ബീയിങ്സ് ലവ് റ്റു ലിവ്. ഡു യൂ ഥിങ്ക് ഇറ്റ് ആസ് അ ജോക്ക് റ്റു കണ്‍‌വേര്‍ട്ട് ഹിം റ്റു അ ബ്രേവ് സോള്‍ജ്യര്‍ വില്ലിങ് റ്റു സാക്രിഫൈസ് ഹിസ് ലൈഫ് ഫോര്‍ ദ കണ്ട്രി?”

അദ്ദേഹത്തിനു ‘തങ്കപ്പതക്കത്തിലെ’ശിവാജി ഗണേശന്‍റെ സൌന്ദര്യമായിരുന്നു.

അസമിലെ ബ്ലാസ്റ്റുകളിലെ മരണം എഴുപത്തി ഒന്നു കഴിഞ്ഞു. കാണ്ടമാലില്‍ മര്‍ദ്ദനമേറ്റ ഫാദര്‍ ബര്‍ണാഡ് മരിച്ചു. ഉത്തരേന്ത്യക്കാരനായ റ്റ്രെയിന്‍ യാത്രക്കാരനെ മുംബൈയില്‍ തല്ലിക്കൊന്നു. മുംബൈയില്‍ തോക്കുചൂണ്ടിയ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടു മലയാളികളും.

ഹരിത്, നിങ്ങള്‍ വേണുവിന്‍റെ ‘ജീവിതം എന്തു പഠിപ്പിച്ചു’ എന്നതിന്‍റെ രണ്ടാം ഭാഗത്തിനും അഭിപ്രായമെഴുതിയില്ലല്ലോ!

പണ്ടൊരു സ്റ്റഡീക്ലാസ്സില്‍ ഭൌതികവാദം പഠിപ്പിച്ചപ്പോള്‍ ചാര്‍വാക മതം പറഞ്ഞതോര്‍ക്കുന്നു.

“റൃണം കൃത്വാ ഘൃതം പിബേത്, ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ” എന്നോ മറ്റോ.

പിന്നീടു തോന്നി ജീവിതം ഒരു തീ നാളമാണെന്നു. ജനനത്തിനും മരണത്തിനുമിടയില്‍ കത്തിയെരിയുന്ന വെറുമൊരു തീ നാളം. നിറവും നിഴലും ചൂടും ചൂരും ഉള്ള ഒരു യഥാര്‍ത്ഥ ഊര്‍ജ്ജം. ഒന്നൂതിയാലോ , ഒരു കാറ്റടിച്ചാലോ, എണ്ണ തീര്‍ന്നുപോയാലോ കെട്ടു പോകുന്ന ഒരു തീനാളം. അണഞ്ഞുപോയതിനു ശേഷം ആ നാളത്തിന്‍റെ വെളിച്ചമെവിടെപ്പോയി, ചൂടെവിടെപ്പോയി എന്നൊക്കെ അന്വേഷിയ്ക്കുന്നതു ആത്മാവിനെ തേടുന്നതു പോലെ വൃഥാ വ്യായാമമാണെന്നും മറ്റും ഫിസിക്സും, ഐന്‍സ്റ്റനും പഠിച്ചിട്ടുണ്ടെങ്കിലും തോന്നിപ്പോയി.

സ്ഥിരമായ മാസവരുമാനവും, വീടും, കാറും, വീട്ടുപകരണങ്ങളും, ജോലിക്കാരും, കാവല്‍ക്കാരും, റ്റീവിയും , മൊബൈലുകളും, ഇന്‍റെര്‍നെറ്റും, ബ്ലോഗും, കഥകളും , കവിതയും, പാട്ടും, കൂട്ടുകാരും,വീട്ടുകാരും ഒക്കെയുള്ള ഹരിതിനെ ജീവിതം എന്തു പഠിപ്പിച്ചു? ജീവിതത്തില്‍ നിന്ന് എനിയ്ക്കെന്തു കിട്ടി എന്നു ചിന്തിക്കാന്‍ പഠിപ്പിച്ചു. മരണത്തെ ഇടയ്ക്കിടെ പേടിക്കാന്‍ പഠിപ്പിച്ചു. എന്നാലും എനിയ്ക്കും എന്‍റെ അമ്പട്ടനും എന്‍റെ തട്ടാനും ഒരിയ്ക്കലും മരണമുണ്ടാവില്ല എന്നാശ്വസിയ്ക്കാന്‍ പഠിപ്പിച്ചു. കാര്യകാരണമില്ലാതെ ചിതറിത്തെറിച്ചും, തല്ലുകൊണ്ടും മരിച്ചു വീഴുന്നവരിലൊന്നും ഞാനുണ്ടാവില്ലെന്നു ചിന്തിയ്ക്കാന്‍ പഠിപ്പിച്ചു.

ഇടതു മൂക്ക് വീണ്ടും അടഞ്ഞു. രാമദേവ് ബാബയുടെ പ്രാണായാമം നാളെ മുതല്‍ തുടങ്ങണം.സൈനസിനും ബീപ്പിയ്ക്കും ഡൈയബെറ്റിക്കിനും ഒക്കെ വളരെ നല്ലതാണെന്നു കേള്‍ക്കുന്നു. മൂക്കടപ്പു അസഹ്യമാകുമ്പോള്‍ ഉപയോഗിക്കാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന ‘ചിങ്കിനി’ യുനാനി പൊടിക്കുപ്പി തുറന്നു. ഒരല്പം പൊടി ഉള്ളം കൈയില്‍ തട്ടി. തള്ളവിരലിനും ചൂണ്ടാണി വിരലിനുമിടയില്‍ അല്പം ചിങ്കിനി പൊടി നുള്ളി. മൂക്കിലെ രണ്ടു ദ്വാരങ്ങളിലൂടെയും ശക്തിയായി വലിച്ചു കയറ്റി. തീക്ഷ്ണമായ മണം, എരിഞ്ഞു കയറുന്ന സുഖം. ഹാഛ്ഹീ .... തുമ്മലോടു തുമ്മല്‍. മൂക്കടപ്പു മാറി.

വേണൂജീ, ജീവിതം എന്നെ ഇന്നൊരു കാര്യം പഠിപ്പിച്ചു; സൈനസ് പ്രോബ്ലം അസഹ്യമാകുമ്പോള്‍ ചിങ്കിനി യുനാനിപ്പൊടി വലിച്ചാല്‍ മൂക്കടപ്പു മാറും എന്ന സത്യം!

ഐ സീ യൂ വില്‍ ജീവനു വേണ്ടി കാത്തുകിടക്കുന്ന സഹപ്രവര്‍ത്തനെ ഓര്‍ത്ത് ഇനി ഞാനും ഒന്നു മയങ്ങാന്‍ കിടക്കട്ടെ.

കടപ്പാട്: വേണുവിന്‍റെ വലിയലോകത്തിലെ പോസ്റ്റുകള്‍

Sunday, October 19, 2008

ചന്ദ്രേട്ടന്‍റെ കടലാമകളും അഞ്ചു നക്ഷത്രങ്ങളും.

‘ചന്ദ്രേട്ടന്‍റെ ആകാശം. ചന്ദ്രേട്ടന്‍റെ ഭൂമി. ചന്ദ്രേട്ടന്‍റെ കടല്‍. എല്ലാമെല്ലാം ചന്ദ്രേട്ടന്‍റെ!’ നരസിംഹനോടു കുട്ടികളും
കൂടി. എന്നെ കളിയാക്കിയതാ‍. യാത്രക്കിടയില്‍ ചന്ദ്രേട്ടന്‍റെ ഓഫീസില്‍ ഇവരെ ഒന്നു കൊണ്ട്വോയി. ചന്ദ്രേട്ടന്‍റെ
ചേമ്പര്‍ കാട്ടിക്കൊടുത്തു. ചന്ദ്രേട്ടന്‍റെ ക്യാന്റ്റീനില്‍ നിന്നും എല്ലാര്‍ക്കും ചായയും സ്നാക്ക്സും കൊടുപ്പിച്ചു. ഞാന്‍
തന്നെ ഓടി നടന്നു എല്ലാവര്‍ക്കും ചായ കിട്ടുന്നുണ്ടോ എന്നു ശ്രദ്ധിച്ചു. ചന്ദ്രേട്ടന്‍റെ വിശ്രമമുറിയിലെ
സൌകര്യങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍ പെണ്ണുങ്ങളുടെ മോന്തായം ഒന്നു കാണേണ്ടതായിരുന്നു. ജലസീ, വെറും
ജലസി. ഓഫീസിലോട്ടു പോവാന്‍ ഒരൊന്നര മണിക്കൂര്‍ ഡൈവേര്‍ഷന്‍. അതിനാണു ഈ നരസിംഹനും, പ്രേമനും,
സുരേഷിനുമൊക്കെ മുറുമുറുപ്പ്. അല്ലേലും നേരത്തേ ബീച്ചിലെത്തേണ്ട ഒരു കാര്യവുമില്ല. കടലാമകള്‍ മുട്ടയിടാന്‍
വരുന്നതു നേരേ ചൊവ്വേ കാണണമെങ്കില്‍ പാതി രാത്രിയെങ്കിലും ആവണം. കടലാമകളെ കാണാനുള്ള എല്ലാ
ഏര്‍പ്പാടുകളും ചന്ദ്രേട്ടന്‍ ചെയ്തിട്ടുണ്ട്. പിന്നെന്തിനാ ഇവര്‍ക്കൊരു വെപ്രാളം?

കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു കാണാന്‍ പോകാമെന്നു പ്ലാനിട്ടതേ ഞാനാണു. പിന്നെ ഈ ആറു
ഫാമിലികളേയും കോ ഓര്‍ഡിനേറ്റു ചെയ്തു എല്ലാം അറേഞ്ചു ചെയ്തു. റൂംസ് ബുക്കുചെയ്തു, ഫൂഡ്
റെഡിയാക്കി. കുഞ്ഞുങ്ങള്‍ക്കുള്ള പാല് പ്രത്യേകം. ഡയബെറ്റിക്സ്കാര്‍ക്കു ഷുഗറിടാതെ. പത്ത് നാല്പത്തിരണ്ട്
പേരുള്ള റ്റൂര്‍ മാനേജ് ചെയ്യുന്നത് എളുപ്പപണിയാണോ? പിന്നെ ചന്ദ്രേട്ടനു എല്ലായിടത്തും കോണ്ടാക്റ്റ്സ് ഉള്ളതു
ഭാഗ്യം.

“ അഴകാന മെയിലി വെരും,
അലിവോടെ ഡെയിലി വെരും,
എന്നാളും ഓടി വെരും,
ഠോണിക്കുഠാ.....
ഇന്നല്ലെങ്കില്‍ നാളെ വെരും
നാളെല്ലെങ്കില്‍ മറ്റന്നാ വെരും
കണ്ണാടിപോലെ വെരും
ഠോണിക്കുഠാ.....”

ഈ നരസിംഹനു വട്ടാ. കുട്ടികളോടൊപ്പം കുത്തിമറിയുവാ. വൃത്തികെട്ട ഈ ഒരു പാട്ടും. നരസിംഹന്‍റെ
വൈഫൊരു പാവം കുട്ടിയാ. ഒരു കണ്ട്രോളും ചെയ്യില്ല ഭര്‍ത്താവിനെ. ചന്ദ്രേട്ടന്‍ അങ്ങനെയല്ല. എല്ലാം ശാന്തമായി
കൈകാര്യം ചെയ്യും. കാര്യം പറഞ്ഞാല്‍ ചന്ദ്രേട്ടനു മനസ്സിലാവും. വെറുതേ ആര്‍ഗുമെന്‍റിനൊന്നും വരില്ല.

“ ഭാനുമതിയേയ്, നീയ്യ് വേണ്ടെതെന്തെന്നു വച്ചാ അങ്ങു ചെയ്തോ.”
എന്നാവും ചന്ദ്രേട്ടന്‍റെ അവസാന വാക്യം.
ചന്ദ്രേട്ടന്‍ ഇപ്പോള്‍ വണ്ടിയോടിയ്ക്കാറില്ല. പേടിയാണ്. ഓരോ വളവിലും തിരിവിലും അപകടം
കാത്തുനില്‍ക്കുന്നത്രേ. പണ്ടൊന്നും ചന്ദ്രേട്ടന്‍ ഇങ്ങനേ ആയിരുന്നില്ല. നൂറ്റമ്പതു കിലോമീറ്റര്‍ സ്പീഡില്‍ വണ്ടി പറത്തും. ഒരിക്കലും മരണം ചന്ദ്രേട്ടനു വിഷയം ആയിരുന്നിട്ടേയില്ല. അമ്പത്തി രണ്ടാം പിറന്നാളിനാണു ചന്ദ്രേട്ടന്‍ മരണത്തെ ആദ്യമായി പേടിച്ചത്.ആരോ വെടിവയ്ക്കാന്‍ ശ്രമിച്ചെന്ന്.

“വെറുതേ തോന്നുന്നതാ ചന്ദ്രേട്ടാ”

“ഭാനുമതിയേയ്, ഇനി അധിക കാലമില്ല എനിയ്ക്ക്”

അതുവരെ ജീവിച്ച് മദിച്ചിരുന്ന ചന്ദ്രേട്ടന്‍ പിന്നെ ഓരോ നിമിഷവും മരിയ്ക്കാന്‍ തുടങ്ങി. വിമാനയാത്രയ്ക്കു
പേടി. വിമാനം ആകാശത്തു വച്ച് തീ പിടിയ്ക്കും പോലും. സിറ്റിമാളില്‍ പോകാന്‍ പേടി. ബോംബു പൊട്ടി
മരിയ്ക്കുമെന്നാണു വിചാരം. ഓഫീസിലിരിയ്ക്കുമ്പോള്‍ വാടകക്കൊലയാളികള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതു
കണ്ടെന്ന്‍. എന്താചെയ്ക? വെളിയില്‍ പറയാന്‍ പറ്റുമോ? ആളുകള്‍ വട്ടാണെന്നു പറഞ്ഞു പരത്തില്ലേ?
അല്ലെങ്കിലും ഒക്കെ അസൂയക്കാരാണ്. ചന്ദ്രേട്ടന്‍റെ കമ്പനിയില്‍ പണമിറക്കുന്നതു ഹവാലക്കാരാണു
അണ്ടര്‍വേള്‍ഡുകാരാണെന്നൊക്കെ പറഞ്ഞു കളഞ്ഞില്ലേ. അല്ലേലും ഈ മലയാളികളെ ഒട്ടും വിശ്വസിക്കാന്‍ പറ്റില്ല.നായന്മാര്‍ക്കും അച്ചായന്മാര്‍ക്കും പണ്ടേ ഒരു ചൊരുക്കുണ്ട്.

“കുഡുമ്മത്തിപ്പെറന്ന നല്ല ചോവനും ചോവത്തിയ്ക്കും ഉണ്ടായതു തന്ന്യാ എന്‍റെ ചന്ദ്രേട്ടന്‍. അഭിമാനേള്ളൂ
അതില്”
സമാജത്തിന്‍റെ മീറ്റിങില്‍ വച്ച് ഞാനിതു പറഞ്ഞപ്പോള്‍ ഒറ്റയെണ്ണം മിണ്ടിയോ?

പാവം ചന്ദ്രേട്ടന്‍. ഇപ്പോള്‍ നരസിംഹനോടൊപ്പം കുട്ടികളോട് അന്താക്ഷരി കളിയ്ക്കുന്നു. എന്നെ
കളിയാക്കാറുണ്ട്ങ്കിലും നരസിംഹന്‍ യാത്ര കൊഴുപ്പിയ്ക്കും. അവനുണ്ടെങ്കില്‍ ബോറടിയ്ക്കില്ല. ചന്ദ്രേട്ടന്‍
ചിരിയ്ക്കുന്നു. എത്ര കാലമായി ചന്ദ്രേട്ടന്‍ ഭീതിയില്ലാതെ ഒന്നു ചിരിച്ചിട്ട്. കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു
കാണാനുള്ള ഈ യാത്ര എന്തായാലും നന്നായി.

നക്ഷത്രദീപങ്ങള്‍ തെളീഞ്ഞൂന്ന പാട്ട് കുട്ട്യോള്‍ അന്താക്ഷരി പാടീപ്പഴാ ചന്ദ്രേട്ടന്‍ പറഞ്ഞത്“ നല്ല ആള്വോള് മരിച്ചു സ്വര്‍ഗ്ഗത്തീ പോമ്പഴാ നക്ഷത്രങ്ങളാവുന്നേ. ഇഷ്ടൊള്ളോരെ കാണുമ്പോ അതാ അവറ്റ
കണ്ണ് ചിമ്മുന്നേ"
ച്ന്ദ്രേട്ടന്‍റെ ഓരോ കള്ള കഥകള്. കുട്ട്യോളെ പറ്റിയ്ക്കാനായിട്ട്. അല്ലെങ്കിലും കഥയുണ്ടാക്കാന്‍ ചന്ദ്രേട്ടന്‍ മിടുക്കനാ.

ഡെല്ലീല് നടന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ പേടിയാവും. ചന്ദ്രേട്ടന്‍റെ ഈ പേടീം പങ്കപ്പാടുമൊക്കെ ഒന്നു
ചികിത്സിക്കാനാ ആരും അറിയാതെ ആള്‍ ഇന്‍ഡ്യാ മെഡിക്കലില്‍ പോയത്. നാട്ടീ ചികിത്സിച്ചാ പിന്നെ അതു
പാട്ടാവും. എന്തു ചെയ്താ ചന്ദ്രേട്ടന്‍ ഹോട്ടലീന്നു വെളീ എറങ്ങില്ല. ഡെല്ലീ ബ്ലാസ്റ്റ് നടന്നത് ചന്ദ്രേട്ടനെ
കൊല്ലാമ്മേണ്ടീന്നാ. വല്ലാത്ത പേടി. ഞങ്ങള് ഷോപ്പിങ് കഴിഞ്ഞു വന്നപ്പോ കൈത്തണ്ടേലെ ഞരമ്പും മുറിഞ്ഞ്
ചോരയൊലിച്ചു ചന്ദ്രേട്ടനവിടെ ബാത്ത്രൂമില്‍.പിന്നെന്താ പുകില്. ചന്ദ്രേട്ടനു പിന്നെ പാര്‍ട്ടീലൊക്കെ നല്ല
പിടിപാടുള്ളതുകൊണ്ട് വയലാര്‍ജിയും ഈ അഹമ്മദ്ജിയും ഒക്കെ സഹായിച്ചു. പോലീസ് കേസാവാതെ
രക്ഷപ്പെട്ടു. പിന്നെ ചോദിച്ചപ്പം പറയുവാ ഞങ്ങള്‍ ഷോപ്പിങിനു പോയിരുന്നപ്പോ നാലു ഗുണ്ടകള്‍ മുറിയില്‍
വന്നു ബലമായി പിടിച്ചു വച്ച് കൈത്തണ്ടയിലെ ഞരമ്പു മുറിച്ചെന്നു. ഇങ്ങനെയുള്ള കള്ളക്കഥകള്‍ പറഞ്ഞു
കളയും ചന്ദ്രേട്ടന്‍.

ചന്ദ്രേട്ടന്‍റെ സോണല്‍ മാനേജര്‍ അക്ബര്‍ അലിയാണു കടലാമകളെ കാണാന്‍ ബീച്ചില്‍ പോകേണ്ട പെര്‍മിറ്റിനുള്ള
ഏര്‍പ്പാടൊക്കെ ചെയ്തത്. പാതിരാത്രിയായി. രാത്രിയും കടലും കറുത്തു. അക്ബര്‍ അലി ഒരു പ്രത്യേക
വണ്ടിയില്‍ ഞങ്ങളെ കയറ്റി. ശ് ശ് ശ്...കുട്ടികള്‍ ശബ്ദമുണ്ടാക്കരുത്. ഫോട്ടോഫ്ലാഷടിയ്ക്കാന്‍ പാടില്ല. അക്ക്ബര്‍
അലി മാത്രം കടപ്പുറത്ത് റ്റോര്‍ച്ചടിയ്ക്കും. ആ വെളിച്ചം കണ്ട്, ഉറക്കെ സംസാരിക്കാതെ എല്ലാരും പിറകേ
പോണം. ആയിരക്കണക്കിനു മൈലു താണ്ടി അമ്മക്കടലാമകള്‍ എല്ലാ സീസണിലും വരും. കടപ്പുറം കറുക്കുമ്പോ,
തിരകളുടെ നാവില്‍ നിന്ന് കടലാമകള്‍ മണലിലൂടെ, കട്ടിയുള്ള പങ്കായകൈകള്‍ അരിച്ചരിച്ചു ഇഴഞ്ഞു കയറും.
ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കും. പ്രണയ സാഫല്യത്തിന്‍റെ വഴു വഴുത്ത മുട്ടകള്‍
കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകും. മണല്‍ക്കുഴിയുടെ
ചൂടില്‍ കടലാമയുടെ പുതു തലമുറ മുട്ടകള്‍ക്കുള്ളില്‍ തുടിയ്ക്കും. പങ്കായക്കൈകള്‍ കൊണ്ടു മണല്‍ ചിക്കി കുഴി
മൂടി കടലാമ തിരമാലകളില്‍ അരിച്ചിറങ്ങി ആഴക്കടലിലേയ്ക്കു, തിരിഞ്ഞു നോക്കാതെ യാത്രയാവും. കടലാമകള്‍
സ്വന്തം മക്കളെ വീണ്ടുമൊരിക്കലും കണ്ടു മുട്ടില്ല.

“ എല്ലാരും കൂടെ കൊന്നു, എന്‍റെ കടലാമയെ” ചന്ദ്രേട്ടന്‍ പിറുപിറുക്കുന്നു.
ഒരു തടിയന്‍ കടലാമ ചത്തു മലച്ചു കിടക്കുന്നു. അതിന്‍റെ പുറത്തു കയറിനിന്നു ഫോട്ടോയെടുക്കുവാ ചില റ്റ്യൂറിസ്റ്റ്സ്.

നരസിംഹനാണു കൊച്ചു കൊച്ചു കടലാമക്കുഞ്ഞുങ്ങളെ ആദ്യം കണ്ടതു. കറുത്ത മണലില്‍ കുറേ കറുത്ത
കടലാമക്കുഞ്ഞുങ്ങള്‍ പിരു പിരാ ചിന്നം പിന്നം.

“ അതിനെ ചവിട്ടരുത്” ചന്ദ്രേട്ടന്‍ അലറി. ഏതു കുഴിയില്‍ എപ്പോഴാണു കാലു വയ്ക്കുന്നതെന്നു ഈ ഇരുട്ടത്ത് എങ്ങനെ അറിയാനാ? അക്ബര്‍ അലി കടലാമക്കുഞ്ഞിനെ കൈയ്യിലെടുത്തു റ്റോര്‍ച്ചടിച്ചു കുട്ട്യോളെ കാട്ടുന്നു. എന്തു ക്യൂട്ടാ കടലാമക്കുഞ്ഞുങ്ങള്‍!
“അതാ വേറൊരെണ്ണം”
കടലാമ കുഴി കുഴിയ്ക്കുന്നതു കാണാന്‍ എല്ലാരും അങ്ങോട്ടോടി. തിക്കും തിരക്കും.
“ ആരാ ഫ്ലാഷടിച്ചതു? ആരാ ഫ്ലാഷടിച്ചതു?”
ചന്ദ്രേട്ടന്‍ വീണ്ടും ഉറക്കെ വിളിച്ചു.ചന്ദ്രേട്ടന്‍ കുട്ടികളുടെ ക്യാമറകളെല്ലാം പിടിച്ചു വാങ്ങി, കറുത്ത കടലിലേയ്ക്കു നിഴലുപോലെ ചന്ദ്രേട്ടന്‍
ഓടുന്നു. പിറകേ ക്യാമറകള്‍ക്കായി കുട്ട്യോളുടെ നിഴലുകളും.
“ ചന്ദ്രേട്ടാ, എന്തു പ്രാന്താ നിങ്ങളീ കാട്ടണേ”
നരസിംഹന്‍റെ കറുത്ത നിഴല്‍ ചന്ദ്രേട്ടനും കുഞ്ഞുങ്ങള്‍ക്കും
പിറകില്‍.

കടലാമകള്‍ കുഴിച്ച കുഴികള്‍ക്കിടയിലൂടെ, കടലാമക്കുഞ്ഞുങ്ങളെ ചവിട്ടിമെതിച്ചു കൊണ്ട് ഞങ്ങള്‍ ഇരുണ്ട രാത്രിയിലൂടെ ഓടി. ചന്ദ്രേട്ടനേയും നാലു കുട്ട്യോളേയും തേടി. അഞ്ചു പുത്തന്‍ നക്ഷത്രങ്ങള്‍കൂടിയുദിച്ച പോലെ ചന്ദ്രേട്ടന്‍റെ സ്വന്തം ആകാശം, ചന്ദ്രേട്ടന്‍റെ കടലിനെ തൊട്ടുതാലോലിച്ചു . തിരകളുടെ കറുത്ത നാവുകള്‍ കൊണ്ട് അറബിക്കടല്‍ തരാട്ടു പാടി.

Thursday, September 25, 2008

ഞാന്‍ സാവിത്രി

"എവളാ തൊമ്മിച്ചന്‍റെ കൂടെ ഒളിച്ചോടിപ്പോയ പീസല്യോടേ, അമ്പലത്തി കേറ്റാമ്പാടില്ല ഇതിനെയൊന്നും”

ആര്‍ക്കാടാ അറിയേണ്ടത്? അമ്പലം നിന്‍റെ തന്തേടെ വകയാണോടാ എന്നു തിരിഞ്ഞു നിന്നൊന്നു രൂക്ഷമായി
ചോദിച്ചാല്‍ ചുരുളുന്ന വാലുകളേയുള്ളൂ ഇവ്റ്റകള്‍ക്ക്, എങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ തിടുക്കത്തില്‍
അമ്പലത്തിന്‍റെ പടിയിറങ്ങാനാണു അപ്പോള്‍ തോന്നിയത്.തനിയ്ക്കെന്നും എല്ലാത്തിനും തിടുക്കമായിരുന്നു. മാസം തികയാതെ ജനിയ്ക്കാന്‍, ഏട്ടനോടൊപ്പം സ്ക്കൂളില്‍
പോകാന്‍, ഒന്‍പതു വയസ്സാവും മുന്‍പു തിരളാന്‍, മനസ്സും മാറും വളരുന്നതിനു മുന്‍പു പ്രണയിക്കാന്‍,
പതിനേഴു വയസ്സാകും മുമ്പ് ഒളിച്ചൊടി കെട്ടാന്‍, ഒരു കൊല്ലത്തിനകം പ്രസവിയ്ക്കാന്‍ അങ്ങനെ എല്ലാത്തിനും
തിടുക്കമായിരുന്നു.

വോഡക്കയുടെ ഇളം ലഹരിയില്‍, എന്‍റെ വീര്‍ത്ത വയറില്‍ മുഖം അമര്‍ത്തി, നനുത്ത സ്വകാര്യം പോലെ എന്‍റെ
തോമസ്സ് ചോദിച്ചതോര്‍ത്തുപോയി.

“ സാവീ, നീ എന്തിനാണു മുടങ്ങാതെ ഒരു ഒബ്സഷന്‍ പോലെ അമ്പലത്തില്‍ പോകുന്നെ?”
“ അതൊരു ഹാബിറ്റാ തൊമ്മീ. ചൈനീസ് ഫുഡ് പോലെ, ആദ്യമൊന്നും ഇഷ്ടമുണ്ടായിരുന്നില്ല. പിന്നെ ശീലമായി.
ഇപ്പൊ ഒരു വാശിയും”

കര്‍പ്പൂരത്തിന്‍റെ മണമായിരുന്നു തൊമ്മിയ്ക്ക്. പ്രണയത്തിന്‍റെ നാളുകളില്‍ ദീപാരാധനയ്ക്കു മുടങ്ങാതെ
പോയിരുന്നത് കര്‍പ്പൂരനാളത്തില്‍ കൈ ഉഴിഞ്ഞ് രഹസ്യമായി ഒന്നു മണത്തു നോക്കാനായിരുന്നു.

നോത്ത്രേദാം കത്തിഡ്രലില്‍ ഞങ്ങള്‍ മെഴുകുതിരികള്‍ കത്തിയ്ക്കുന്ന ഫോട്ടോ കമ്പ്യൂട്ടറിലെവിടെയോ ഒളിഞ്ഞു
കിടന്നതു തപ്പിപ്പിടിച്ചെടുത്തതു മകനാണു.

“മമ്മാ, പപ്പാ ലുക്ക്സ് ലൈക്ക് ആന്‍ ഇന്‍റലക്ച്വല്‍”
“ ഹീ വാസ് ബേട്ടാ, ആന്‍ഡ് ഹീ റിസെംബ്ലഡ് ജീസസ് ക്രൈസ്റ്റ്”

നോത്ത്രേദാമില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു തന്ന കൊറിയാക്കാരിയെ തോമ്മി കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞതിനു ഞാവനനോടു കെറുവുനടിച്ചു. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നു കത്തീഡ്രലിലെ വിസിറ്റേഴ്സ് പ്രെയര്‍ ബുക്കില്‍ മലയാളത്തില്‍ തൊമ്മി എഴുതിയതു നോക്കിനിന്ന എന്‍റെ പിന്‍കഴുത്തില്‍ കര്‍പ്പൂരത്തിന്‍റെ മണമുള്ള ഒരു ചുംബനസ്പര്‍ശം.

രണ്ട് കുഞ്ഞുങ്ങളുമായി നാണമില്ലാതെ ഞാന്‍ വാര്യത്തു തിരിച്ചു ചെന്നു യാചിച്ചു. അച്ഛന്‍ ശ്വാസം മുട്ടലോടെ
നെഞ്ചു തടവി, ചുമച്ചു ചുമച്ചു ..... അമ്മ കരഞ്ഞു.

“നീയ്യ് ഈ ചതിക്കുഴിയില്‍ വീണുപോയല്ലോ മോളേ, വേറേ പെണ്ണും കുട്ടികളുമുള്ളവന്‍റെ കൂടെ...”

അനിയത്തിമാര്‍ നിശ്ശബ്ദരായിനിന്നു മനസ്സുകള്‍ കൊണ്ട് എന്നെ സാന്ത്വനിപ്പിച്ചതുപ്പോലെ. ഏട്ടനും ഒന്നും പറഞ്ഞില്ല.
ഏട്ടത്തി എന്‍റെ കുഞ്ഞുവാവയെ കയ്യിലെടുത്തു മാറോടു ചേര്‍ത്തു. ആരെങ്കിലും എന്നെ ഒന്നു വഴക്കു
പറഞ്ഞെങ്കില്‍, വീട്ടില്‍ കയറ്റാതെ ഇറക്കി വിട്ടിരുന്നെങ്കില്‍, ആ സ്നേഹത്തിന്‍റെ വേദനിപ്പിക്കുന്ന പീഡയില്‍ നിന്നും
എന്നെ വേരോടെ പറിച്ചെറിഞ്ഞിരുന്നെങ്കില്‍.....

സോ ബീ ഇറ്റ് എന്നു ദൈവം കല്‍പ്പിച്ചോ? തഥാസ്തു എന്നോ മറ്റോ? സന്ധ്യയ്ക്കു ചേക്കേറാന്‍ ഒരു
കൂടുപോലും ഇല്ലാതെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ആരോരുമില്ലാത്ത നഗരത്തില്‍ ഒരു
തള്ളപ്പക്ഷി പകച്ചു. വേരറ്റ്, പോകാനൊരിടമില്ലാതെ. ലോക്കപ്പിനുള്ളില്‍ വിശപ്പുകൊണ്ടുമയങ്ങുമ്പോള്‍ മുന്നില്‍
ഗുരുവായൂരമ്പലം. മാമ്മിയുര്‍ ക്ഷേത്രം. സാവിത്രിയെന്ന ഞാന്‍ ദേവകിയായി. വസുദേവനില്ലാതെ കാരാഗ്രഹത്തില്‍
ഒറ്റയ്ക്കു. അമ്പലച്ചുവരിലെ മ്യൂറല്‍ ചിത്രങ്ങളിലൊന്നിലെവിടെയോ നിന്നും ഫിറോസ് ദയയോടെ ഇറങ്ങി വന്നു.
ഒരു മേല്‍വിലാസം തന്നു.

എന്‍റെ തെറിച്ച മുലകളില്‍ തട്ടി ഫിറോസ് പറഞ്ഞു,

“ യൂ വില്‍ ബീ എ റ്റെറിഫിക് മോഡല്‍ ഫോര്‍ മീ”

ഫിറോസിന്‍റെ ചിത്രങ്ങളിലൂടെ എന്‍റെ നഗ്നത ചുരന്ന മുലപ്പാല്‍ കുടിച്ചു എന്‍റെ കുട്ടികളില്‍ ജീവന്‍ പതച്ചു.
അവന്‍റെ ‘ഗീത്ഗോവിന്ദ്’സീരീസ് ചിത്രങ്ങളിലെ രാധയാകാന്‍ സ്റ്റുഡിയോയിലെത്തി ഉടുതുണിമാറ്റനായി ഒരു
മറവു തേടുമ്പോള്‍ ഫിറോസ് വെറുതേ പുഞ്ചിരിയ്ക്കും. ഫിറോസില്‍ നിന്നൊളിച്ചുവയ്ക്കാന്‍ എന്‍റെ ശരീരത്തില്‍
ഒരു തന്മാത്ര പോലും ബാക്കിയില്ലെങ്കിലും അവന്‍റെ മുന്നില്‍ വച്ചു തുണിപറിച്ചു കളയാന്‍ വയ്യ..

“റ്റു ഹെല്‍ വിത്ത് യുവര്‍ സര്‍ക്കാസ്റ്റിക്ക് സ്മൈല്‍ ഫിറോസ്, ഐ വുഡ് ഫീല്‍ ലൈക്ക് എ പ്രോസ്റ്റിറ്റ്യൂട്ട് ഇഫ്
ഐ.....”

ഒരു ദിവസം ഇരുണ്ട സ്റ്റുഡിയോ മുറി ഉഷ്ണിച്ചു. പൊടിപിടിച്ചു കിടന്ന ക്യാന്‍വാസുകള്‍ വിയര്‍ത്തു.

“യാഹി മാധവ, യാഹികേശവ. വാവത കൈതവ വാദം....” കിശോരി അമോന്‍കറുടെ ആലാപനം.
“പ്രിയേ, ചാരു ശീലേ, പ്രിയേ ചാരുശീലേ.....” ബാലമുരളി കൃഷ്ണയുയ്ടെ സഹഗാനം. എന്‍റേയും ഫിറോസിന്‍റേയും പ്രിയപ്പെട്ട ജുഗല്‍ഗാനം.

മീനമാസത്തില്‍ വഴിതെറ്റി വരുന്ന പുതുമഴയേറ്റ് പുളകം കൊള്ളുന്ന ചുടു മണ്ണിന്‍റെ മണമായിരുന്നു
ഫിറോസിനപ്പോള്‍. കുര്‍ത്തയുടെ പോക്കറ്റില്‍ നിന്നും അന്നു അവനെടുത്തു എന്‍റെ കൈയ്യില്‍ ഒളിപ്പിച്ച പണത്തിനു
ചായത്തിന്‍റെ മണമില്ലായിരുന്നു. ഗീത്ഗോവിന്ദത്തിലെ രാധയ്ക്കു പിന്നിടൊരിയ്ക്കലും നഗ്നയാവാന്‍
സ്റ്റുഡിയോയിലെ ഇരുണ്ട കോണിന്‍റെ മറവുകള്‍ വേണ്ടി വന്നില്ല.

മുന്‍സിപ്പല്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പലിന്‍റെ മുന്നില് വല്ലാതെ ചെറുതായി, തലകുനിച്ചു‍....... പൊളിഞ്ഞ ഷൂസുമിട്ട്
നടക്കുന്ന എന്‍റെ മകനെ ക്ലാസ്സിലിരുത്തില്ല.

“സര്‍, ഒരാഴ്ച സമയം, പ്ലീസ്”.

മകന്‍ അന്നു വൈകുന്നേരം ആ കീറിപ്പറിഞ്ഞ ഷൂസുകള്‍ ജനാലയിലൂടെ പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. എന്നിട്ടു
പകയോടെ വെറുപ്പോടെ എന്നെ തുറിച്ചു നോക്കി. മഞ്ജീത് ദീദി അതുകണ്ട് പകച്ചു. ദയയുള്ള ഒരു സ്പിന്‍സ്റ്റര്‍
മാത്രമാണോ മഞ്ജീത് കൌര്‍ എന്ന ഹൌസ് ഓണര്‍? പേയിങ് ഗസ്റ്റ്സെന്നൊരു സ്ഥാനപ്പേര്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ എനിയ്ക്കും എന്‍റെ മക്കള്‍ക്കും. മഞ്ജീത് കൌര്‍ ഒരിയ്ക്കലും വാടക ചോദിച്ചിട്ടില്ല. ദീദി
അന്നു തന്നെ അവനു ഷൂസു വാങ്ങിക്കൊടുത്തു. പക്ഷേ അവനെ ദീദി നിറഞ്ഞ മാറില്‍ അമര്‍ത്തിച്ചേര്‍ത്തു
ചുണ്ടുകളില്‍ തെരു തെരെ ചുംബിച്ചതു കണ്ടപ്പോള്‍ ഒരു തണുത്ത പേടി മനസ്സില്‍ അരിച്ചരിച്ചിറങ്ങി.മഞ്ജീത് ദീദിയുടെ തടിച്ച ചുണ്ടുകള്‍ക്ക് ശീമനെല്ലിയ്ക്കയുടെ പുളിപ്പാണ്, മാറുകള്‍ക്കു കടുകെണ്ണയുടെ മണവും.

“അവന്‍ കൊച്ചല്ലേ ദീദീ, ആണുങ്ങളെ ഇഷ്ടമില്ലെന്നു പറഞ്ഞിട്ടിപ്പോള്‍”

അന്നും മഞ്ജീത് കൌറിന്‍റെ
ബര്‍സാത്തിയില്‍ രാത്രിമഴ ശബ്ദമില്ലാതെ അടക്കം പറഞ്ഞു. പിന്നെ വിതുമ്പി.


ഫിറോസിനു മോഡലിനോടു തോന്നിയ പൊസ്സസ്സീവ്നെസ്സു മാത്രമായിരുന്നില്ല ‘ഗീത് ഗോവിന്ദ്’ എന്ന
ചിത്രപ്രദര്‍ശനം സാവിത്രി എന്ന പുതിയ ചിത്രകാരി നടത്താന്‍ കാരണം. ഹിന്ദുവായ കണ്ണന്‍റെ രാധയെ
വിവസ്ത്രയാക്കാന്‍ ഏതു ഫിറോസിനാണിന്നു ധൈര്യം? രാധയുടെ പ്രണയത്തിന്‍റെ ലാസ്യഭാവങ്ങള്‍. സ്വയം
അര്‍പ്പിയ്ക്കുന്ന സംഭോഗശൃഗാര ചിത്രങ്ങളിലെ ഭക്തിസാന്ദ്രത, അനന്തമായ പ്രേമത്തിന്‍റെ അനശ്വരത എല്ലാം
അമ്പലവാസിയായ സാവിത്രിയുടെ ചിത്രങ്ങളില്‍ പത്രനിരൂപകര്‍ കണ്ടു പുകഴ്ത്തി. ചിത്രരചനയില്‍ ഭാരതീയ
സംസക്കാരം പാരമ്പര്യമായി രക്തത്തിലലിഞ്ഞ ഒരു പുതിയ താരോദയം. ലളിത കലാ അക്കാഡമിയുടെ
ഗ്യാലറിയില്‍ രാധയുടെ നഗ്നചിത്രങ്ങള്‍ കണ്ട് ആസക്തിയോടെ എന്നെ അവര്‍ ഓരോനിമിഷവും വീണ്ടും വീണ്ടും വിവസ്ത്രയാക്കി.

ഫിറോസ് തന്‍റെ മോണോലിസയെത്തേടി തെരുവുകളില്‍ അലഞ്ഞു നടന്നെന്നും, ഒടുവില്‍ മദ്യത്തിന്‍റേയും
കഞ്ചാവിന്‍റെയും ലഹരിയിലെവിടെയോ കുഴഞ്ഞു വീണു മരിച്ചെന്നും അറിഞ്ഞതു പാരീസിലെ റിറ്റ്സ്
ഹോട്ടലിലെ കുളിമുറിയില്‍ വച്ചാണു. സാംസ്ക്കാരിക വകുപ്പു മന്ത്രി, പഴയ മേജര്‍ ജനറലിന്‍റെ ഗന്ധകത്തിന്‍റെ
മണം ഫിറോസിന്‍റെ ഓര്‍മ്മകളോടൊപ്പം ഷവറിലൂടെ ഒലിച്ചു പോയിക്കഴിഞ്ഞപ്പോള്‍, നോത്ത്രദാം കത്തീഡ്രലില്‍
വീണ്ടും ഒരു മെഴുകുതിരികൂടെ കത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍.

ജീവിതം ഒരു നീണ്ട കഥ പോലെ തുടരുമ്പോള്‍, വാര്യത്തിനടുത്തെ എന്‍റെ അമ്പലത്തില്‍ ഒരിയ്ക്കല്‍ കൂടി
കര്‍പ്പൂരനാളം തൊട്ടു മണപ്പിച്ചു വീണ്ടും തിടുക്കത്തില്‍ അമ്പലപ്പടികളിറങ്ങുന്നു, ഞാന്‍ സാവിത്രി .

Sunday, August 31, 2008

കുട്ടണ്ണന്‍റെ ജാക്കോബൈറ്റ് ചിരി

ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരി പഴയതു പോലെ തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ ചിരി ഫോണിലൂടെ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ വിളിച്ചുപോയി,

“കുട്ടണ്ണാ”

“എന്തരെടേയ്, നീയിപ്പം ഭയങ്കര കതകളൊക്കെ കുനു കുനാ എഴുതണല്ല്, മനുഷ്യര്‍ക്കു മനസ്സിലാവണ വല്ലും തന്നേടേ മച്ചമ്പീ”

“അതുപിന്നെ കുട്ടണ്ണാ......”


ഏതോ പൊളിഞ്ഞ കോവിലകത്തുനിന്നും ദാരിദ്ര്യത്തോടൊപ്പം കോളേജിലെത്തിയ ദേവദത്ത വര്‍മ്മയ്ക്കു ‘കുട്ടണ്ണന്‍’ എന്നപേരടിച്ചു കൊടുത്തത് ഞാനാണു. വെള്ളമുണ്ട്, കാച്ചെണ്ണയുടെ മണം, ഡിബേറ്റിലെല്ലാം
വിവേകാനന്ദന്‍റെ കോട്ട്സ്, പെണ്‍ പിള്ളേരെ കാണുമ്പോള്‍ നാണം, ബിയറുപോലും തൊടാത്ത പക്കാ വെജിറ്റേറിയന്‍. ഗാന്ധിയെന്ന വട്ടപ്പേരായിരുന്നു ബെസ്റ്റ്. പക്ഷേ രണ്ട് പെണ്ണുങ്ങളുടെ തോളില്‍ കൈവച്ചു നടന്നതിനു വേറൊരുത്തന്‍ ഗാന്ധിയായിപ്പോയതു കൊണ്ട്, വര്‍മ്മയ്ക്കു “കുട്ടണ്ണന്‍”കൊള്ളാമെന്നു തോന്നി. അതങ്ങു പതിഞ്ഞു.


തിരമാലകളുടെ സീല്‍ക്കാരത്തിലവസാനിയ്ക്കുന്ന ഫേമസ് ഗുളു ഗുഗ്ഗുളു ചിരിയുമായി കുട്ടണ്ണന്‍ കാമ്പസ്സില്‍ നിറഞ്ഞു നിന്നു, പഠനമൊഴിച്ചുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കും. പാട്ടും ഡിബേറ്റുമാണു കുട്ടണ്ണന്‍റെ തട്ടകം. മേഴ്സീ
ഭക്തവത്സലമെന്ന നാടാത്തിപ്പെണ്ണിനു കുട്ടണ്ണനോടോരു പൊടിപ്രേമം ഉണ്ടായിരുന്നെന്നു അവളുടെ നാണം കുണുങ്ങല്‍ കണ്ടപ്പഴേ തോന്നിയതാണു. ഒടുവില്‍ ലാബില്‍ നിന്നും അവള്‍ കണ്ണീരോടെ ഇറിങ്ങിപ്പോയപ്പോഴും കുട്ടണ്ണന്‍ ഗുളുഗുഗ്ഗുളൂന്നു ചിരിച്ചു. പിന്നീടവള്‍ പഠിത്തം നിര്‍ത്തി.


“ അന്തിച്ചെമ്മാനം കണ്ടാശിക്കല്ലേ പെണ്ണേ,
അന്തിച്ചെമ്മാനമിരുണ്ടു പോകും”

ഞങ്ങളുടെ വല്ലപ്പോഴുമ്മുള്ള ബിയര്‍ പാര്‍ട്ടികളില്‍ കുട്ടണ്ണന്‍ കാലിക്കുപ്പിയില്‍ ഓപ്പണര്‍ കൊണ്ട് താളം കൊട്ടി ഉച്ചസ്ഥായിയില്‍ പാടും. പല താളത്തിലും , പല സ്കെയിലിലും ‘അന്തിച്ചെമ്മാനം’പാടും. അവസാനത്തെ ബിയര്‍കുപ്പിയും കാലിയാവുന്ന വരെ കുട്ടണ്ണന്‍റെ വക എന്‍റര്‍റ്റൈന്മെന്‍റ്. പക്ഷേ കുട്ടണ്ണന്‍ കുട്ടണ്ണനായതുകൊണ്ടു തന്നെ ബിയര്‍ കുടിയ്ക്കുന്ന പ്രശ്നമേയില്ല.


അപ്പാവിയായിരുന്ന കുട്ടണ്ണന്‍ പോകെ പോകെ സ്മാര്‍ട്ടായി. വേഷം മാറി, സ്റ്റൈലും മാറി. ആ‘തമ്പിയളിയോ’രീതിയിലെ വര്‍ത്തമാനം മാത്രം മാറിയില്ല. ആയിടയ്ക്കു കുട്ടണ്ണനും സന്ധ്യാറാണിയും കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്ന്‍ ഒന്നിച്ചിറങ്ങി വരുന്നത് കണ്ടെന്നൊരു ശ്രുതി പരന്നു. പെണ്ണുങ്ങളുടെ ഏരിയയില്‍ നിന്നാണു അടക്കിയും പതിഞ്ഞും ഈ സംസാരം തുടങ്ങിയത്. ‘സൈനൈഡ്’ ടി പി തങ്കമണി അവളുടെ
ചേച്ചിയുടെ കൊച്ചിന്‍റെ ചോറൂണിനു കന്യാകുമാരിയില്‍ പോയപ്പോഴാണു കുട്ടണ്ണനേയും സന്ധ്യയേയും കണ്ടത്. സാക്ഷി സൈനൈഡായതുകൊണ്ട് പാതിയേ വിശ്വസിക്കാന്‍ പാടുള്ളൂ. കുട്ടണ്ണനോടു കണ്‍ഫേം ചെയ്യാനായി
ചോദിച്ചപ്പോള്‍, ദേ വീണ്ടും ആ ഗുളു ഗുളു ചിരി മാത്രം. സന്ധ്യാറാണി ഡസ്കില്‍ മുഖമൊളിപ്പിച്ചു വാവിട്ടു കരഞ്ഞു. “ സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ..... സ്നേഹമയീ....” ഞങ്ങള്‍ കോറസായി ഉറക്കെയുറക്കെ പാടി.


ബോട്ടണി ലക്ചറര്‍ ഡെയ്സി എബ്രഹാം എന്ന ശകുന്തള കുട്ടണ്ണന്‍റെ ചെകിട്ടത്ത് വീശിയടിച്ചത്രേ. റിക്കാര്‍ഡ് ബുക്കും പിടിച്ച്, തലകുനിച്ച് ബോട്ടണി ലാബില്‍ നിന്നിറങ്ങി വരുന്ന കുട്ടണ്ണന്‍റെ ഇടതു കണ്ണു ചുവന്നിരുന്നത്
കണ്ടവരുണ്ട്. ശകുന്തള അടികൊടുത്തെന്നുള്ളത് സാഹചര്യത്തെളിവുകള്‍ അനുസരിച്ചു ആരോ ‘ഇറക്കിയത്’ ആണെന്നൊരു സംശയവും നിലവിലുണ്ടായിരുന്നു. കുട്ടണ്ണനോടു ചോദിച്ചു സത്യമറിയാമെന്നു ആരും കരുതണ്ട. മറുപടി ഗുളു ഗുഗ്ഗുളു ഗുളുഗ്ഗുളുവും തിരമാലയും മാത്രം.


കുട്ടണ്ണന്‍റെ പരീക്ഷകള്‍ ഒക്കെ സ്വാഹ. ക്വസ്റ്റ്യന്‍ പേപ്പര്‍ തിരിച്ചും മറിച്ചും വായിയ്ക്കും. ഡെസ്കില്‍ ശബ്ദമുണ്ടാക്കാതെ താളം പിടിയ്ക്കും. എന്തെങ്കിലും ഒക്കെ അരമണിക്കൂര്‍ കുത്തിക്കുറിയ്ക്കും. ആന്‍സര്‍ ബുക്കു കൊടുത്ത് ഇറങ്ങിപ്പോകാനുള്ള മിനിമം സമയം കഴിയുമ്പോള്‍ വിജയശ്രീലാളിതനെപ്പോലെ ഒന്നു പുഞ്ചിരിയ്ക്കും. ഇന്‍വിജിലേറ്ററേയും അത്ഭുതപ്പെടുത്തിക്കൊണ്ട് രാജകലയില്‍ ഇറങ്ങിപ്പോകും. മറ്റുള്ളവര്‍ അപ്പോഴും വിരണ്ടിരുന്നു പരീക്ഷയെഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ മാമൂട്ടില്‍ നിന്നു കുട്ടണ്ണന്‍റെ ദുഖഗാനം ഉയര്‍ന്നു പരീക്ഷാമുറികളില്‍ ഒഴുകി വരും.

“തെക്കന്‍ കായലിലോളം തല്ലുമ്പോള്‍
ഓര്‍ക്കും ഞാനെന്‍റെ മാരനേ,
മാരനേ വീരനേ അന്‍പുറ്റ മണിമാരനേ”


“ മച്ചമ്പീ , എടേയ് നീ ഒടനേ കോളേജിലോട്ടു വാ” പരീക്ഷ കഴിഞ്ഞുള്ള അവധി ആസ്വദിച്ചു വീട്ടില്‍ ഉറങ്ങിക്കിടന്നപ്പോഴാണു കുട്ടണ്ണന്‍റെ ഫോണ്‍. ചെന്നപ്പോഴാണു കൊനഷ്ട് പരിപാടിയാണെന്നു മനസ്സിലായത്. യൂണിവേഴ്സിറ്റി ഓഫീസില്‍നിന്നും പരീക്ഷാ കണ്ട്രോളറുടെ ഒപ്പും സീലും വച്ച ഒരു വ്യാജ മാര്‍ക്കുലിസ്റ്റുണ്ട് കുട്ടണ്ണന്‍റെ കൈയ്യില്‍. കുട്ടണ്ണനു എല്ലാ വിഷയത്തിലും എണ്‍പതും എണ്‍പത്തിഅഞ്ചും ശതമാനം മാര്‍ക്ക്. കാലി മാര്‍ക്കുലിസ്റ്റ് സംഘടിപ്പിച്ച് തോന്നിയ മാര്‍ക്കു സ്വയം എഴുതിച്ചേര്‍ത്തിരിയ്ക്കുകയാണ് കുട്ടണ്ണന്‍.എന്‍റെ ടാസ്ക്: ദേവദത്ത വര്‍മ്മ അല്ലെങ്കില്‍ സേതു ലക്ഷ്മി വര്‍മ്മയ്ക്കു കോവിലകത്തിന്നടുത്ത ഒരു വീട്ടിലുള്ള ഫോണിലേയ്ക്കു ഒരു പീ പീ കോള്‍ ബുക്കു ചെയ്യണം. ദേവദത്തന്‍ വീട്ടിലില്ലാത്തതുകൊണ്ട് ഒബ്വ്വിയസ്സ്ലി കുട്ടണ്ണന്‍റെ അമ്മ സേതു ലക്ഷ്മി വര്‍മ്മ ഫോണറ്റന്‍റ് ചെയ്യും. യൂണിവേഴ്സിറ്റി ഓഫീസിലെ പരീക്ഷാ സെക്ക്ഷനിലെ ക്ലെര്‍ക്കെന്ന വ്യാജേന, കുട്ടണ്ണന്‍ തന്‍റെ ഫ്രണ്ടാണെന്നും ഒഫിഷ്യലായി റിസല്‍റ്റ് വരുന്നതിനും നേരത്തേ റിസല്‍റ്റ് ദേവദത്തനെ അറിയിക്കനായാണു ഫോണ്‍ ചെയ്യുന്നതെന്നും ഒക്കെ കള്ളം പറഞ്ഞു വ്യാജ മാര്‍ക്കു മുഴുവനും ആ പാവം അമ്മയെക്കൊണ്ട് കുറിപ്പിച്ചു വയ്ക്കണം.േവദത്തന്‍ വീട്ടില്‍ വരുമ്പോള്‍ ഈ റിസല്‍റ്റ് അറിയിക്കണേ അമ്മേ എന്നൊരു റിക്വസ്റ്റും.

ഗുളു ഗുഗ്ഗുളു ഗുളുഗുളു.

ഞാന്‍ ആ പാപം ചെയ്തു.


റിസല്‍റ്റ് വന്ന് ഒരാഴ്ച ആയിക്കാണും, കുട്ടണ്ണന്‍ കൊടുങ്കാറ്റുപോലെ മുറിയില്‍. കയ്യില്‍ അന്നത്തെ പത്രവുമുണ്ട്.

“ മച്ചമ്പീ, ഞാന്‍ ലപ്പം ഇട്ട് അടച്ചു വച്ചിരുന്നതൊക്കെ എളവിപ്പോയെടേ”

“ എന്തു പറ്റി കുട്ടണ്ണാ?”

കുട്ടണ്ണന്‍ മാതൃഭൂമി പത്രം നിവര്‍ത്തിക്കാട്ടി. കുട്ടണ്ണന്‍റെ ഒറിജിനല്‍ മാര്‍ക്കു ലിസ്റ്റിന്‍റെ ഫോട്ടോ പത്രത്തിന്‍റെ ഫ്രണ്ട് പേജില്‍. ഇങ്ക്ലീഷിനു പതിനൊന്നു, ഹിന്ദിയ്ക്കു ഒന്‍പത്. എല്ലാവിഷയത്തിനും ഇരുപതു ശതമാനത്തില്‍ കുറവു
മാര്‍ക്കു.

“ എടേയ് ഇതാ നസ്രാണികളുടേ മനോരമയിലോ മറ്റോ വന്നിരുന്നെങ്കി വീട്ടില്‍ അറിയില്ലായിരുന്നു. ഇതിപ്പോ ആകെ കൊളമായി..”

വേറൊരു ദേവദത്ത വര്‍മ്മയാണു ന്യൂസ് കൊടുത്തിരിയ്ക്കുന്നത്. അവനു കിട്ടിയ മാര്‍ക്കുലിസ്റ്റിലെ റോള്‍ നമ്പര്‍ തെറ്റ്, മലയാളം സെക്കന്‍റ് ലാങ്ഗ്വേജിന്‍റെ മാര്‍ക്കിനു പകരം ഹിന്ദിയ്ക്കു മാര്‍ക്കു, ഇതു വരെ എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സ് കിട്ടിക്കൊണ്ടിരുന്ന പയ്യനു ലിസ്റ്റിലെ മാര്‍ക്കു കണ്ട് ഷോക്കടിച്ചു ഓടി മാതൃഭൂമി ആപ്പീസില്‍ ചെന്നതാണു.

“ എലിമെന്‍ററി, കുട്ടണ്ണന്‍ എലിമെന്‍ററി. സംഗതി സിമ്പിള്‍. അപരനായ വേറൊരു ദേവദത്ത വര്‍മ്മ ഹാള്‍റ്റിക്കറ്റുമായി മാര്‍ക്കുലിസ്റ്റ് വാങ്ങാന്‍ വന്നപ്പോള്‍ കോളേജിലെ ക്ലര്‍ക്കു നിന്‍റെ ഒര്‍ജിനല്‍ മാര്‍ക്കുലിസ്റ്റെടുത്തു ആളറിയാതെ കൊടുത്തു”

“മച്ചമ്പീ, രാവിലേ അമ്മ പേപ്പറെടുത്തു കാണിച്ചപ്പോ കണ്ണിലിരുട്ടു കേറി. ചത്തുകളയാമെന്നു നിരീച്ചു. എങ്ങനെ ചാവണമെന്നായി. റെയില്‍ പാളത്തില്‍ ചാടി ചാവാമെന്നു വച്ച് റ്റേഷന്‍ വരെ പെയ്. അപ്പഴാണ് തോന്നിയത്
ഏന്തരായാലും എവമ്മാര് നമ്മളെ മൂഞ്ചിച്ച്, ഇനി ഏതു വരെ മൂഞ്ചിക്കുമെന്നു കൂടെ കണ്ടിട്ടു ചാവാം. പിന്നെ നൂരേ ഇങ്ങോട്ട് വിട്ട്”

കുട്ടണ്ണന്‍ ഈ പറഞ്ഞത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുരുമന്ത്രമായി.
ഒരു പ്ലാസ്റ്റിക്കു കൂടിനുള്ളില്‍ കുട്ടണ്ണന്‍ ഹാള്‍ട്ടിക്കറ്റിന്‍റെ നനഞ്ഞു കീറിയ കുറെ കഷണങ്ങള്‍ കാണിച്ചു,

“ പാക്കറ്റില്‍ കെടന്നതാണു. അമ്മയെടുത്ത് നനച്ച് കളഞ്ഞ്. നീ എന്തെരെങ്കിലും ഒടനേ ചെയ്യെടേ. ആ വിക്കന്‍ ഈ.എം.എസ്സാണെങ്കി ഈ സംഭവം അന്വേഷിക്കിനം എന്നും വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കിനം എന്നൊക്കെ
പറയിനെടേ”

മൂന്നു ദിവസത്തെ മെനക്കേടിനു ശേഷം പ്രശ്നം താനേ അങ്ങ് ഒതുങ്ങി.


പ്യൂണ്‍ ശേഖരേട്ടനാണ് ആ കത്ത് വീട്ടില്‍ കൊണ്ട് തന്നത്. പാവം. വേണമെങ്കില്‍ ഞാന്‍ പഠിത്തം കഴിഞ്ഞു കോളേജില്‍ നിന്നു പോയി എന്നു പറഞ്ഞു തിരിച്ചയക്കാമായിരുന്നു. ചോനനുറുമ്പുകള്‍ വരി വരിയായി നടന്നു പോകുന്നതുപോലെ അടുക്കി അടുക്കി എഴുതിയ ഒരു കത്ത്. സേതു ലക്ഷ്മി വര്‍മ്മയുടേത്.

‘ദേവദത്തന്‍റെ അമ്മയാണു. മോനേ നീ ഇവിടം വരെ ഒന്നു വരണം. ഞായറാഴ്ച രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്കേ വരാവൂ. ശേഷം നേരില്‍’.

ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത എന്നെ അമ്മ എങ്ങനെ അറിയും? കുട്ടണ്ണന്‍
പറഞ്ഞറിഞ്ഞിരിയ്ക്കുമോ? കത്തെഴുതിയിട്ടു രണ്ട് ഞായറാഴ്ച കഴിഞ്ഞിരിയ്ക്കുന്നു.


കുട്ടണ്ണന്‍റെ കോവിലകം മുഴുവനും നിശ്ശബ്ദമായ വേദനകള്‍ ഇരുണ്ട് കിടക്കുന്നതു പോലെ. വര്‍ഷങ്ങളായ് അരയ്ക്കു താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന്‍. മെലിഞ്ഞു വിളറിയ അമ്മ. വെള്ളപ്പാണ്ട് പിടിച്ച് കല്യാണം കഴിയാതെ നില്‍ക്കുന്ന മൂത്ത ചേച്ചി. അല്പം ബുദ്ധി ഉറയ്ക്കാത്ത ചേട്ടന്‍. ചേച്ചി റ്റെലഫോണ്‍ എക്സേഞ്ചില്‍ ജോലിയ്ക്കു പോകുന്നതു കൊണ്ട് കുടുംബത്ത് പട്ടിണിയില്ലാതെ പോകുന്നു.


അമ്മ എന്നെക്കണ്ട് കരഞ്ഞു. കുട്ടണ്ണന്‍ കെട്ടാന്‍ പോണ പെണ്ണെന്നു പറഞ്ഞു തിരുവല്ലാക്കാരി ഒരു സൂസന്നാ ജോര്‍ജ്ജ് കോവിലകത്തു താമസമായിരിയ്ക്കുന്നു. അവളും അവളുടെ അമ്മയും സ്ഥിരതാമസം. ഇടയ്ക്കിടയ്ക്കു വന്നു പോകുന്ന അമ്മാവനും അമ്മാവന്‍റെ മകനും. അവരും ചില രാത്രി അവിടെ തങ്ങും. കിടപ്പുമുറിയില്‍
നിന്നും അച്ഛനേയും അമ്മയേയും അവര്‍ ചായ്പ്പിലേയ്ക്കു മാറ്റി. അവടെയിപ്പോള്‍ സൂസന്നയുടെ അമ്മയാണ്. സൂസന്ന കുട്ടണ്ണന്‍റെ ചേട്ടന്‍റെ മുറിയെടുത്തു. അമ്മാവനും മകനും വരുമ്പോള്‍ കുട്ടണ്ണനും ചേട്ടനും വരാന്തയില്‍ കിടക്കും. ചേച്ചി അടുക്കളയില്‍. സൂസന്നയുടെ അമ്മ അടുക്കള കൈയ്യടക്കി മീനും ബീഫുമൊക്കെ ഉണ്ടാക്കുന്നതാണ് അമ്മയ്ക്കു
ഒട്ടും സഹിയ്ക്കാന്‍ പറ്റാത്തത്. അവര്‍ പള്ളിയില്‍ പോകുന്ന സമയത്തേ എന്നോടു സംസാരിയ്ക്കാന്‍ പറ്റൂ എന്നുള്ളതു കൊണ്ടാണു ഞായറാഴ്ച രാവിലേ വരാന്‍ പറഞ്ഞത്.

ആ കുടുംബത്തിന്‍റെ സഹനശേഷിയില്‍ എനിയ്ക്കു അതിശയം തോന്നി.

“ അമ്മയ്ക്കെന്താ അവരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്”

“ദേവന്‍ കെട്ടാന്‍ പോണ കുടുംബക്കാരോട് എങ്ങിനെയാ വെറുത്ത വര്‍ത്തമാനം പറയുന്നത്?”

എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

“ മോനേ, ദേവനോടു ഇവരേയും കൊണ്ട് എങ്ങോട്ടെങ്കിലും പോകാന്‍ പറയണം. അര തളന്നു കെടക്കണ ഈ മനുഷ്യനെ ഓര്‍ത്തെങ്കിലും.”

ആ അച്ഛന്‍റെ നനഞ്ഞ നോട്ടം എന്നെ ദയനീയനാക്കി.

ഞാനും ചേട്ടനും കൂടെ കുട്ടണ്ണന്‍ പള്ളിയില്‍ നിന്നും വന്നശേഷം സംസാരിക്കമെന്നു നിശ്ചയിച്ചു.

സംസാരിച്ചു. കുട്ടണ്ണന്‍ മറുപടി ഒന്നും പറയാതെ ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരിച്ചു. ആ ചിരി തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു.

കുട്ടണ്ണന്‍റെ ബുദ്ധിയുറച്ചിട്ടില്ലാത്ത ചേട്ടന്‍ നീറുന്ന വേദനയോടെ പറമ്പിന്‍റെ മൂലയ്ക്ക് അറിയാതെ ഇരുന്നുപോയി.തലയില്‍ കൈ താങ്ങി, മുഖമുയര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു,

“കണ്ടില്ലേ അവന്‍റെ ആ ജാക്കോബൈറ്റ് ചിരി.”

കുട്ടണ്ണന്‍ വീണ്ടും ചിരിച്ചു. തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിയ്ക്കുന്ന ആ പഴയ ചിരി,
“ഗുളു ഗുഗ്ഗുളു ഗുളു ഗുളു.”

Friday, August 15, 2008

തെറ്റ്

ജീവിതത്തില്‍ കുറച്ചു ശരികളും ചെയ്തിട്ടുണ്ടാവും, ഇല്ലേ?

.

Monday, August 11, 2008

വേണ്‍ഗംഗയുടെ നിയോഗങ്ങള്‍


വേനലില്‍, വേണ്‍ഗംഗാനദി മജീദ്ഖാനെ നോക്കി വിയര്‍ത്തു.
അവള്‍ ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ടയില്‍ ഒട്ടകപ്പക്ഷിയായി ഒളിച്ചു.
മജീദ്ഖാന്‍ നദിയെ ദയയോടെ നോക്കിയിരുന്നു, മതിയാവോളം.
പ്രണയത്തിന്‍റെ ആരവവുമായി അവള്‍ വീണ്ടും കരനിറഞ്ഞൊഴുകുന്നതുവരെ, പ്രചണ്ഡമായ ഈ താപം അവര്‍ക്കു സഹിച്ചേ മതിയാവൂ.
ഏതോ മഴയത്ത് ശിവക്ഷേത്രത്തിന്‍റെ ഗോപുരം വരെ വേണ്‍ഗംഗയില്‍ മുങ്ങിപ്പോയത്രേ.
രുദ്രയായി, അവള്‍ പര്‍വതങ്ങള്‍ ചാലിച്ച് ചുവന്നൊഴുകിപ്പോയപ്പോള്‍, ശിവചൈതന്യം നിറഞ്ഞ പൊളിഞ്ഞ കല്ലമ്പലം മാത്രം ബാക്കിയായി, മജീദ്ഖാന്‍റെ നെറ്റിയില്‍ ചുംബിക്കുവാനുള്ള നിയോഗവുമായി.
അടുത്ത പ്രളയം വരെ ഇനി മജീദ്ഖാനു അഭയം ഇവിടം തന്നെ.

2

വേണ്‍ഗംഗയിലെ മരണത്തിന്‍റെ ദിനങ്ങളിലൊന്നില്‍ മജീദ്ഖാന്‍ ശവങ്ങളുടെ ഇടയില്‍കിടന്നു ഞരങ്ങി.
ഏതോരക്ഷാപ്രവര്‍ത്തകന്‍ അയാളെ ആശുപത്രിയിലെത്തിച്ചിരിക്കണം.
അലറി മലയ്ക്കുന്ന വേണ്‍ഗംഗയുടെ ആഴത്തില്‍ ആത്മാക്കള്‍ മുങ്ങി മറഞ്ഞിട്ട്, മിച്ചമായ ജീര്‍ണ്ണവസ്ത്രങ്ങള്‍ പൊന്തുന്നതും കാത്ത് കാത്ത് നിസ്സഹായതയോടെ തോരാത്ത മഴയത്ത്.....
ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ മകന്‍റെ മൃതദേഹവും പേറി മജീദ്ഖാന്‍ ഗിരിജയെ തേടുകയായിരുന്നു.
ഭ്രാന്തമായി കരഞ്ഞു.
“ഗിരിജേ, ഗിരിജേ” എന്നുറക്കെ വിളിച്ചു അയാള്‍ അവളെ തിരഞ്ഞു, മൊര്‍ച്ചറിയില്‍, ആശുപത്രികളില്‍.
വേണ്‍ഗംഗ, ഗര്‍ഭിണിയായ ഗിരിജയെ തിരിച്ചുകൊടുക്കാതെ മാറത്തൊളിപ്പിച്ച് ഗോദാവരിയിലൂടെ, അനന്തമായ നീലക്കടലില്‍ ലയിച്ചിരിയ്ക്കണം.
മതങ്ങളില്ലാത്ത ശവശരീരങ്ങള്‍ക്കൊപ്പം മജീദിന്‍റെ മകനും അഗ്നിശുദ്ധിനേടി, വേണ്‍ഗംഗയുടെ തീരത്തൊരുക്കിയ ചിതകളിലൊരെണ്ണത്തില്‍.
മേഘഗര്‍ജനങ്ങളുടെ അകമ്പടിയോടെ വേണ്‍ഗംഗ മജീദിന്‍റെ മകന്‍റെ ചിതാഭസ്മവും പേറി ഗിരിജയുടെ സവിധത്തിലേയ്ക്കു കുത്തിയൊലിച്ചു. അസഹനീയമായതെല്ലാം സഹിക്കാന്‍ വിധിയ്ക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യമായ ശാന്തതയെന്തെന്നു മജീദ് അറിഞ്ഞു,
“പരമകാരുണികനായ .....”
3
കല്ലമ്പലത്തിലെ പൊളിഞ്ഞ തറയില്‍ മജീദ് വേണ്‍ഗംഗയുടെ ശുഷ്കമായ സംഗീതത്തിനു വേണ്ടി കാതോര്‍ത്തു കിടന്നു.
വേനല്‍ക്കാറ്റ് അക്കരെക്കാട്ടിലെവിടെയോനിന്നും ആദിമനുഷ്യരുടെ ചടുലതാളവും പരുഷനാദവും പേറി ഇടയ്ക്കിടെ സംഭോഗശൃംഗാരത്തിന്‍റെ സീല്‍ക്കാരമെന്നപോലെ കടന്നുപോയി, ഉന്മത്തതയോടെ.
നിശ്വാസങ്ങള്‍ കരിയിലകളായ് അടര്‍ന്നു വീഴുന്ന കറുത്ത രാത്രിമരങ്ങള്‍ക്കിടയിലൂടെ മജീദ് സ്വന്തം ആകാശത്തേയും ഗിരിജയുടെ
നക്ഷത്രങ്ങളേയും നനവോടെ കണ്ടു.
അന്നും മജീദ്ഖാന്‍ കല്ലമ്പലത്തില്‍നിന്നിറങ്ങി വേണ്‍ഗംഗയുടെ തീരത്തു മുഖം ചേര്‍ത്തു പഞ്ചാരമണല്‍ കെട്ടിപ്പിടിച്ചു കമഴ്ന്നു കിടന്നു.
ആ വേനല്‍ക്കാലനിശയില്‍പ്പോലും മകന്‍റെ ശവശരീരം പോലെ അതു തണുതണുത്തിരുന്നു.
രാവേറെച്ചെല്ലുംവരെ മജീദ്ഖാന്‍ മണല്‍പ്പുറത്തിനടിയില്‍ ഉറവയായ് തേങ്ങുന്ന വേണ്‍ഗംഗയുടെ വിങ്ങലുകള്‍ക്കിടയില്‍, ഗിരിജയുടെ സാന്ത്വനവും അവളുടെ ഗര്‍ഭത്തിലെ ശിശുവിന്‍റെ രോദനവും................

“ഓമനത്തിങ്കള്‍ കിടാവോ നല്ല.......”

മാന്ത്രികവലയത്തിലെ ആ മയക്കത്തിനിടയ്ക്കെവിടെവച്ചോ വേണ്‍ഗംഗ ചിലപ്പോള്‍ മജീദിന്‍റെ ഉമ്മയായി മറ്റുചിലപ്പോള്‍ സഹോദരിയായി മാപ്പിളപ്പാട്ടു മൂളി,

“എങ്ങനെ പോണുമ്മാ? എങ്ങനെ പോണിക്കാ?
തലേലില്ലാഞ്ഞ് ന്‍റെ തലേലില്ലാഞ്ഞ്,
നല്ല പുരുസന്‍ വീട്ടില്‍....
എങ്ങനെ പോണുമ്മാ, എങ്ങനെ പോണിക്കാ....

കൊടുപ്പിനുമ്മാ ങ്ങടെ തലേലെ തട്ടം,
കൊട്പ്പിനുമ്മാ ങ്ങടെ തലേലെ തട്ടം
പെണ്ണു ചമഞ്ഞുപോട്ട്
നല്ല പുരുസന്‍ വീട്ടില്‍....”

അക്കരെ ഗല്‍ച്ചിറോളിക്കാടുകളില്‍ പുലരിപൊട്ടുന്നതിനും ഏറെ മുന്‍പ് ഭില്ലാളവര്‍ഗ്ഗക്കാരുടെ ‘തടുവി’ വെസ്തയും കൂട്ടരും വറ്റിവരളാറായ നദി നടന്നു കയറി വന്നു ആര്‍ദ്രതയോടെ മജീദിനെ വിളിച്ചുണര്‍ത്തി,

“ബാബ്ച്ചീ, നീ ഉണരൂ, ‘ഝിങ്കാ’പിടിയ്ക്കാന്‍ സമയമായി”
എല്ലാ രാജാക്കന്മാരും, എല്ലാഗുരുദേവന്മാരും ഭില്ലാളര്‍ക്കു ബാബ്ചിയാണു. മജീദ്ഖാനെന്ന അവരുടെ ബാബ്ചി പുഴയിലെ ചെമ്മീന്‍ പിടിയ്ക്കാന്‍ അവരോടൊപ്പം കൂടി.
ആദ്യത്തെ ‘ഝിങ്കാ ഝീല്‍’ ബാബ്ചിയുടെ കൈകള്‍കൊണ്ടു തന്നെ വേണം കുഴിയ്ക്കാന്‍.
ബാബ്ചി ഗിരിജയുടെ കഥകളിലെ ഈശ്വരന്മാരോട് അനുവാദം
ചോദിച്ച്, നദിയുടെ മണല്‍പ്പരപ്പില്‍ അബലമായ തന്‍റെ കരങ്ങള്‍കൊണ്ട് കുഴിയ്ക്കാന്‍ തുടങ്ങി, വരണ്ട പുറം മണല്‍ മാറി ഈര്‍പ്പത്തിന്‍റെ പശിമ തൊട്ടറിയും വരെ.
പിന്നെ വെസ്തയും, കെംതയും, മംഗ്ലിയും ഒക്കെച്ചേര്‍ന്നു മണല്‍ത്തട്ടു കുഴിച്ചു ഒരു ചെറു കുഴിയുണ്ടാക്കി. നദിയുടെ വെള്ളത്തില്‍ നിന്നൊരു ചാലു കീറി കുഴിയില്‍ ജലമെത്തിച്ചു.
കുഴിയില്‍ മൂന്നു കമ്പുകള്‍ നാട്ടി, രത്തന്‍ജോഥ്ബീജങ്ങള്‍ കത്തിച്ചുണ്ടാക്കിയ ഒരു വിളക്ക് കമ്പുകളുടെ നടുക്കു കെട്ടി ‘ഝിങ്കാഝീലിന്‍റെ’ തൊട്ടുമുകളില്‍ ഞാത്തിയിട്ടു.
പിന്നെ കാത്തിരുന്നു.
പുഴയിലെ ചെമ്മീന്കൂട്ടം, വെളിച്ചത്തില്‍ ആകൃഷ്ടരായി വെള്ളത്തിന്‍റെ ചാലു വഴി നീന്തി നീന്തി ആ കൊച്ചു ‘വാരിക്കുഴി’യില്‍ പെട്ടുപോകും വരെ. പിന്നെ വെറും കൈകൊണ്ട് ചെമ്മീന്‍ വാരിയെടുക്കാം.
നേരം പരപരാ വെളുക്കുന്നതുവരെ ബാബ്ചി, ഭില്ലാളകള്‍ മഹുവപ്പൂക്കള്‍ വാറ്റിയെടുക്കുന്ന മദിരയും മോന്തി ചതിക്കുഴിയില്‍ പെട്ടുപിടയുന്ന ചെമ്മീനിന്‍റെ, കൃഷ്ണമണികള്‍ മാത്രമുള്ള ഉരുണ്ട കണ്ണുകളിലേയ്ക്കു നോ‍ക്കിയിരുന്നു.
ഗിരിജയുടെ അവസാനനോട്ടത്തിലെ പിടച്ചിലുണ്ടോ അവയ്ക്കും?വെയിലുറച്ചപ്പോള്‍ മജീദ്ഖാന്‍ മഹുവയുടെ ലഹരിയില്‍ കല്ലമ്പലത്തിന്‍റെ പൊളിഞ്ഞ സ്വന്തം തറയില്‍ തിരിച്ചെത്തി, ഒരു സ്വപ്നാടകനെപ്പോലെ.
ഒരു നീണ്ട പകല്‍ കൂടി ഇനിയും ബാക്കി; മജീദ്ഖാനും
വേണ്‍ഗംഗയ്ക്കും പ്രചണ്ഡമായ സൂര്യ താപത്തില്‍....

4

തപിച്ചുവരളുന്ന മണല്‍പ്പരപ്പില്‍ ശ്രാവണ രാത്രികളിലൊന്നില്‍, മഞ്ചാടിമുത്തുകള്‍ വാരിവിതറുന്നതുപോലെ ജലകണങ്ങള്‍ വേണ്‍ഗംഗയെ തരളിതയാക്കും.
കറുത്തമേഘങ്ങള്‍ ഗല്‍ച്ചിറോളിക്കാട്ടിലെ ഭില്ലാളകളുടെ പെരുമ്പറഭേരിയ്ക്കൊപ്പിച്ച് പൊട്ടിയൊഴുകും.
ലാസ്യതവെടിഞ്ഞു വര്‍ഷം, വിഷയാസക്തയായി ത്രസിയ്ക്കും.
ഒടുവില്‍ വേണ്‍ഗംഗ കുത്തിയൊഴുകുമ്പോള്‍ ആദിവാസികളുടെ ഝീങ്കായെന്ന ചെമ്മീന്‍ കൂട്ടങ്ങള്‍ നിയോഗം പൂര്‍ണ്ണമാക്കാന്‍ നീന്തിത്തുടിച്ച് ഗോദാവരിയുടെ മാറിലൂടെ നീലസാഗരത്തിന്‍റെ അഗാധതയിലെത്തി പ്രജനനം നടത്തി, കര്‍മ്മമവസാനിച്ച ലാഘവത്തോടെ, ജീവാത്മാവും വെടിഞ്ഞ് ലവണ ജലത്തില്‍ കണങ്ങളായി ലയിക്കും.
പുതുതലമുറയുടെ ഉത്സാഹം, ഒഴുക്കിനെതിരേ കാതങ്ങള്‍ തുഴഞ്ഞ്, ഗോദാവരിയും താണ്ടി വീണ്ടും വേണ്‍ഗംഗയുടെ സംശുദ്ധമായ മുലപ്പാലുണ്ണാന്‍ തിരിച്ചു വരും.
അടുത്ത വേനലില്‍ വീണ്ടും ആയിരക്കണക്കിനു ജീവാണ്ഡങ്ങളും ഗര്‍ഭം ധരിച്ച് തുഴഞ്ഞുതുഴഞ്ഞു ചെമ്മീന്‍ കൂട്ടങ്ങള്‍ അവരുടെ കടലിലേയ്ക്കു, വേണ്‍ഗംഗയോടു എന്നെന്നേയ്ക്കുമായി വിടപറഞ്ഞു പോകും.
മറ്റൊരു പുതുപുത്തന്‍ തലമുറയെ ഒരിയ്ക്കല്‍ കൂടി വേണ്‍ ഗംഗയുടെ മടിയിലെത്തിയ്ക്കാന്‍ വേണ്ടി......

5

ഗിരിജയുടെ മകള്‍, നീലക്കടലിന്‍റെ അനന്തതയില്‍നിന്നു ഗോദാവരിയും താണ്ടി വേണ്‍ഗംഗയിലെ ഝിങ്കാഝീലില്‍ തിരിച്ചെത്തുന്ന ഒരു നറു പുലരിയ്ക്കായി, ശിവചൈതന്യത്തെ സാക്ഷിനിര്‍ത്തി, പോളിഞ്ഞ കല്ലമ്പലത്തിലെ സ്വന്തം
തറയില്‍ മജീദ്ഖാനെന്ന ബാബ്ചി തന്‍റെ നിസ്കാരം തുടരുന്നു.
പ്രണയത്തിന്‍റെ ആരവം കാത്തിരിയ്ക്കുന്ന വേണ്‍ഗംഗയെയും തഴുകി, മഹുവപ്പൂക്കളുടെ മണമുള്ള നനുത്ത ഗല്‍ച്ചിറോളിക്കാറ്റ് സ്നേഹത്തോടെ വെറുതേ മജീദ്ഖാനെ ഒന്നു തൊട്ടു.
‘റബ്ബുല്‍ ആലമീനായ തമ്പുരാനേ.......’


Sunday, July 27, 2008

പേശാമടന്ത

വിക്രമാദിത്യന്‍ ആകുലനായി. ചിന്തയില്‍ മുഴുകി. ഇനിയെന്തു വഴി? കാടാറുമാസം നാടാറുമാസം എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിട്ടു സംവത്സരങ്ങള്‍ എത്രയെത്ര കഴിഞ്ഞു! ഇനിയും പേശാമടന്തയെ സംസാരിപ്പിക്കാനാവുന്നില്ലല്ലോ!

ചക്രവര്‍ത്തി ഭട്ടിയോടു പറഞ്ഞു,
“പ്രിയ മിത്രമേ, സഹോദരാ, സചിവോത്തമാ, ഈ പേശാമടന്തയെ എങ്ങനെ ഒന്നു സംസാരിപ്പിയ്ക്കും?”

വേതാളം എന്നേ മറുകണ്ടം ചാടി,ചുടുകാട്ടിലൂടെ ഓടി, ഏതോ കൊടിമരത്തിന്‍റെ കൊമ്പത്തു തലകീഴായി ഉറക്കം നടിച്ചു കിടക്കുന്നു!. തിരശ്ശീലയും, വസ്ത്രങ്ങളും, തൂവാലയും എന്തിനു വിക്രമാദിത്യന്‍റെ പേരുകേട്ട തൃപ്പതാകകള്‍ പോലും ഈയിടെയായി കഥകള്‍ പറയാറില്ല.

ധര്‍മ്മാധര്‍മ്മങ്ങളുടെ സങ്കടങ്ങള്‍ക്കിടയില്‍ സത്യത്തിന്‍റെ രാജനീതി ആരും കാംക്ഷിക്കുന്നില്ല.
ഭട്ടി കൂലം കഷമായി ആലോചിച്ചു.
“രാജന്‍, നമുക്കു പേശാമടന്തയെ വധിച്ചാലോ?”

“ശാന്തം പാപം. നമുക്കു അന്യായമായ വിധികള്‍ വിധിയ്ക്കാം. അതുകേട്ട് പേശാമടന്ത സംസാരിയ്ക്കാതിരിക്കില്ല. നീതിന്യായത്തിനെതിരായത് കണ്ടും കേട്ടും അവള്‍ക്കു എങ്ങനെ പ്രതികരിയ്ക്കാതിരിയ്ക്കാനാവും?”

വിക്രമാദിത്യന്‍ അന്യായങ്ങള്‍ ചെയ്തു തുടങ്ങി. പിന്നെപ്പിന്നെ ച്ക്രവര്‍ത്തിയ്ക്കു അതൊരു ശീലമായി. പേശാമടന്തയ്ക്കു പൊറുതിമുട്ടി. എന്നിട്ടും അവള്‍ മിണ്ടിയില്ല. അവള്‍ അധര്‍മ്മത്തിനു നേരേ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു.

ഭട്ടിയും രാജനും പേശാമടന്തയെ മൊട്ടയടിപ്പിച്ചു, ശരീരം മുഴുവനും പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി രാജ്യം മുഴുവനും ചുറ്റിച്ചു. എന്നിട്ടും മിണ്ടാട്ടമില്ലെന്നു കണ്ടപ്പോള്‍ അവളെ കല്ലെറിഞ്ഞു; ലൈഗികപീഡനം ചെയ്തു; മുഖവും മുലയും തീവച്ചു പൊള്ളിച്ചു.

എന്നിട്ടും പേശാമടന്ത ഒന്നും മിണ്ടാതെ ..ഇങ്ങനെ.....

“ഭട്ടീ, ഇനി നാമെന്തു ചെയ്യും?”
“എന്തു ചെയ്യാനാ?”

വിക്രമാദിത്യന്‍റെ മുഖം തെളിഞ്ഞു, പ്രകാശം ചൊരിഞ്ഞു.

ഒരുള്‍വിളിയിലെന്നപോലെ വിക്രമാദിത്യന്‍ ഉറക്കെ വിളീച്ചുപറഞ്ഞു,
“പേശാമടന്ത നീണാള്‍ വാഴട്ടെ!!!”

ഭട്ടിയും കൂട്ടരും അതേറ്റു വിളീച്ചു,
“പേശാമടന്ത നീണാള്‍ വാഴട്ടെ”

നമുക്കു അതേറ്റു പറയാം,
‘പേശാമടന്ത നീണാള്‍ വാഴട്ടെ!’

Monday, July 21, 2008

ചൈവന

“ജമ്മീ..”
എണ്‍പത്തേഴു സെന്‍റിന്‍റെ ജന്മി സദാനന്ദന്‍ പിള്ള ഒരു നാളീകേരത്തിന്‍റെ പുറത്തു കുന്തിച്ചിരുന്നു്, ശ്രദ്ധാപൂര്‍വം
ഒരു കാക്കത്തൂവല്‍ ഉരിച്ചു നന്നാക്കി അതിന്‍റെ സൌന്ദര്യം നോക്കി തൃപ്തനായി.എന്നിട്ടു, പറമ്പിലെ തെങ്ങുകളെ വീണ്ടും ഒന്നുകൂടെ എണ്ണാന്‍ തുടങ്ങി. നാപ്പത്തെട്ട്, നാപ്പത്തൊമ്പത്......എല്ലാം കൂടെ 53 മൂട് തെങ്ങുണ്ട്.

“ജ്ജമ്മീ”
ചിന്ന വീണ്ടും വിളിച്ചു.

കേള്‍ക്കാത്തഭാവത്തില്‍ സദാനന്ദന്‍ മൊതലാളി, കാക്കത്തൂവല്‍ വലതു
ചെവിയ്ക്കുള്ളിലേയ്ക്കിട്ടു പതിയെ കറക്കാന്‍ തുടങ്ങി. എന്താ ഒരു സുഖം !
ചിന്ന, മുതലാളിയെ സൂക്ഷിച്ചു നോക്കി. ചൂണ്ടാണി വിരലിനും തള്ളവിരലിനുമിടയില്‍ കാക്കത്തൂവലിന്‍റെ തണ്ട് കടയുമ്പോള്‍ മൊതലാളിയുടെ മുഖത്തു ഉണ്ടാവുന്ന ഭാവമാറ്റങ്ങള്‍ ചിന്നയെ കൊതിപ്പിച്ചു. ലക്ഷണമൊത്ത ഒരു കാക്കത്തൂവല്‍ കൊണ്ട് സ്പര്‍ശമേല്‍ക്കാന്‍ ചിന്നയുടെ കാതുകള്‍ തരിച്ചു.

‘ജമ്മീ, ഒരു നാലു നാളീഗേരം ചിന്നയ്ക്കു തരുമോ?’

മൊതലാളി, തെങ്ങിന്‍റെ മുകളിലേയ്ക്കു മെയ് വഴക്കത്തോടേ അനായാസമായി കയറുന്ന കിട്ടന്‍റെ കുശലതതയെ അസൂയയോടെ നോക്കിയിരുന്നു.

‘ജ്ജമ്മീ, ഒരു നാലു നാളീഗേരം” ചിന്ന വിടുന്ന മട്ടില്ല.

സദാനന്ദന്‍ മൊതലാളി കാക്കത്തൂവല്‍ ഇടതു ചെവിക്കുള്ളിലേയ്ക്കു കടത്തി.

‘ജമ്മി അതു കേട്ടുഗാണിഗില്ലായിരിയ്ക്കും’

ചിന്നയുടെ കെട്ടിയവന്‍ പാച്ചനു സദാനന്ദന്‍ മുതലാളിയുടെ അച്ഛന്‍റെ കാലത്തു പത്തുസെന്‍റ് കുടികിടപ്പായി കൊടുത്തതാണു. പാച്ചന്‍ തൂങ്ങിച്ചത്തതിനു ശേഷം ചിന്നയുടെ മക്കള്‍, കിട്ടനും രണ്ട് ഇളയ്ത്തുങ്ങളും,
കൂലിപ്പണിയ്ക്കു പോയിത്തുടങ്ങി.

‘ജമ്മീ, ഒരമ്പതു രൂപാ താ ചിന്നയ്ക്കു’

സദാനന്ദന്‍ മൊതലാളി അടത്തിട്ട തേങ്ങാ എണ്ണാന്‍ തുടങ്ങി.

‘ജ്ജമ്മീ, രൂപാ തരുന്നോ ഇല്ലയോ?’

മൊതലാളിയ്ക്കു കേട്ട ഭാവമില്ല.

‘ജമ്മി, അതും കേട്ടുഗാണുഗില്ലായിരിയ്ക്കും’

മൊതലാളി ഒരു കരിക്കു ചെത്തി കുടിയ്ക്കാന്‍ തുടങ്ങി.

‘ജമ്മീ, കുടീലൊണ്ടായതാ, അഞ്ചാറ് അയണിച്ചക്കപ്പഴം, ജമ്മി കൊണ്ട്വൊക്കോ’

സദാനന്ദന്‍ മൊതലാളി തിരിഞ്ഞ് ചിന്നയെ നോക്കി.

‘ അപ്പൊ ജമ്മി അതു കേട്ടുഗാണുമായിരിയ്ക്കും’

ചിന്നയുടെ മുള്ളുവച്ച വര്‍ത്താനം കേട്ടപ്പോള്‍ മൊതലാളിയ്ക്കു ശുണ്ഠി വന്നു.
‘ ചുമ്മാതാണോടീ നിന്‍റെ കെട്ട്യോന്‍, ആ എമ്പോക്കി തൂങ്ങിച്ചത്തത്’

ചിന്നയുടെ മുഖത്തു നോക്കാതെ, പതിവുപോലെ അഞ്ചു തേങ്ങാ, മൊതലാളി അവളുടെ കുടിലിന്‍റെ മിറ്റത്തേയ്ക്കു എറിഞ്ഞു കൊടുത്തു.

‘നെന്‍റെ തള്ളയ്ക്കു വായകരിയിടാന്‍ ഇതൊണ്ട്വോയി കൊട്, ശാപം കിട്ടണ്ടാല്ലോ’
ചിന്നയ്ക്കായി മൊതലാളി ഒരമ്പതു രൂപാ കിട്ടന്‍റെ കയ്യില്‍ കൊടുത്തു.
തേങ്ങാവെട്ടിയ്ക്കാന്‍ വരുമ്പോഴെല്ലാം ചിന്നയും മൊതലാളിയും പതിവായി നടത്തിവരാറുള്ള ഈ കിളിത്തട്ടു കളി കണ്ടും കേട്ടും കിട്ടനു പുതുമയില്ലാതായി. ചിന്നയ്ക്കു മൊതലാളിയെ ശുണ്ഠി പിടിപ്പിയ്ക്കുന്നതു ഒരു രസമാണു്. സദാനന്ദന്‍ മൊതലാളിയ്ക്കു ചിന്നയെ ചോറിയുന്നതു ഒരു ശീലവും.

അമ്പത്തഞ്ചു വയസ്സില്‍ റിട്ടയറായതിനു ശേഷം തികച്ചും നാടന്‍ ജീവിതമാണു മൊതലാളി തെരഞ്ഞെടുത്തത്. ‘റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി സദാനന്ദന്‍ പിള്ള’ എന്നു ഇവിടെ ആരും പറയാറില്ല. കൊപ്ര കച്ചവടം
നടത്തി പൊളിഞ്ഞു പോയെങ്കിലും, കൊപ്രാ മൊതലാളി എന്ന സ്ഥാനം മറക്കാന്‍ നാട്ടുകാര്‍ തയാറായില്ല. ചിന്നയൊഴിച്ചു എല്ലാവരും സദാനന്ദനെ മൊതലാളീ എന്നു വിളിച്ചു. ചിന്നയ്ക്കു അയാള്‍ എന്നും എപ്പോഴും
ജന്മി മാത്രം.

ആശ്രമം പോലെ ഒരു വീടു്. ചുറ്റുമതിലിനോടു ചേര്‍ന്നു വര്‍ണ്ണക്കിളികള്‍ നിറഞ്ഞ, നീളത്തിലൊരു കിളിക്കൂട്. ചെറിയ ഒരു കുളം, അതില്‍ ആമ്പലുകളും, ജല സസ്യങ്ങളും. മത്സ്യങ്ങള്‍, കൊച്ചു ആമകള്‍. വെള്ളം നിറയ്ക്കാന്‍ കിണറ്റില്‍ പമ്പു വയ്ച്ചിട്ടുണ്ട്. പറമ്പില്‍ പലതരം ചെടികള്‍. എല്ലാം ഫലം നല്‍കുന്നവ. കാര്‍ഷിക കോളേജില്‍ പോകുമ്പോഴെല്ലാം മൊതലാളി നാട്ടിലെങ്ങും കാണാത്ത മറുനാടന്‍ ചെടികള്‍ വാങ്ങിക്കൊണ്ട് വരും. നമ്മുടെ കാലാവസ്ഥയ്ക്കു ചേരില്ല എന്നൊന്നും പറഞ്ഞാല്‍ മൊതലാളി കേട്ട ഭാവം കാട്ടില്ല.

ചിന്ന കൊണ്ട്പൊയ്ക്കുള്ളാന്‍ പറഞ്ഞ അയണിച്ചക്കപ്പഴം മൊതലാളി എടുത്തില്ല. പകരം പറമ്പു മുഴുവനും അരിച്ചു പെറുക്കി, അണ്ണാന്‍
കൊത്തിയിട്ട പഴത്തിലെ വിത്തുകള്‍ തെരഞ്ഞുപിടിച്ചു ഒരു സഞ്ചിയിലാക്കി കൊണ്ട് വന്നിട്ടുണ്ട്. ഇനി കുറേ ദിവസത്തേയ്ക്കു ഇതാവും കൃഷി. പീച്ച്, ആപ്പിള്‍, നാസ്പാതി, സാത്ത്ക്കുടി എന്നിവയൊക്കെ സദാനന്ദന്‍ മൊതലാളി മറക്കും. ഇനി അവ മാസങ്ങളോളം അയാളുടെ കരസ്പര്‍ശത്തിനായി കൊതിയ്ക്കും.

സദാനന്ദന്‍റെ പറമ്പില്‍ മുളകൊണ്ടുള്ള നാലു ബെഞ്ചുകള്‍ ഉണ്ട്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ആരെങ്കിലും ഒക്കെ ഇടയ്ക്കു വരുമ്പോള്‍ രാത്രി മുഴുവന്‍ ചര്‍ച്ചകളും പൊട്ടിച്ചിരികളുമായി അവര്‍ ബെഞ്ചുകളില്‍ നിറഞ്ഞിരിയ്ക്കും. അന്നു അയാള്‍ തന്‍റെ പഴയ ഗ്രാമഫോണും റിക്കാര്‍ഡുകളും പൊടിതട്ടി പുറത്തെടുക്കും. ബീറ്റിത്സ്, എം. എല്‍. വസന്തകുമാരി, ഹേമന്ത്കുമാര്‍, ബഡാഗുലാമലിഖാന്‍, സൈഗാള്‍,എല്‍വിസ്. അതിശയിപ്പിക്കുന്ന ഒരിജിനല്‍ റിക്കാര്‍ഡ്സ് കളക്ക്ഷനാണു സദാനന്ദന്‍ മൊതലാളിയ്ക്കുള്ളത്. വീടു നിറയെ പുസ്തകങ്ങളാണു്. ഒരു അടുക്കും ചിട്ടയുമില്ലാതെ പൊടിയടിച്ചു ആയിരക്കണക്കിനു പുസ്തകങ്ങള്‍. കാലത്തിനനുസരിച്ചു സദാനന്ദന്‍ മുതലാളിയുടെ മാറി മാറിയുള്ള താത്പര്യങ്ങള്‍ ആ പുസ്തകങ്ങളിലൂടെ അറിയാം. കമ്യൂണിസ്റ്റു പുസ്തകങ്ങള്‍ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന മറവില്‍ നക്സലൈറ്റ് അനുഭാവിയായിരുന്നപ്പോഴുള്ളതാണു്. പിന്നെ ആറെസ്പിയാണു യഥാര്‍ത്ഥ കമ്മൂണിസ്റ്റ് പ്രസ്ഥാനമെന്നും ശ്രീകണ്ഠന്‍ നായരാണു ഒരേ ഒരു കമ്മൂണിസ്റ്റെന്നും പറഞ്ഞു നടന്ന കാലം.

“ ആ വിക്കന്‍ നമ്പൂരിയാണു കമ്മ്യൂണിസത്തിന്‍റെ ശാപം. തൊലിപ്പുറത്തെ വിപ്ലവം അല്പമൊന്നു ചുരണ്ടിയാല്‍ മാടമ്പിത്തരവും ഫ്യൂഡലിസവും പുറത്തുവരും! ഒരാല്‍മരം പോലെ, ഏക്കേജിയുടെ വളര്‍ച്ച പോലും അയാള്‍
മുരടിപ്പിച്ചു.”

അറെസ്പിയുടെ രാഷ്റ്റ്രീയ സാഗത്യത്തെക്കുറിച്ചു റിസര്‍ച്ചു നടത്തുന്ന ദീപാ ഗാങ്ഗുലീ എന്ന ജേ.എന്‍.യൂ വിദ്യാര്‍ത്ഥിനി, കേട്ടറിഞ്ഞു ഈ പുസ്തകപ്പുരയിലും എത്തി. പാര്‍ട്ടിയാപ്പീസില്‍ പോലും കിട്ടാത്തരേഖകള്‍
മൊതലാളിയുടെ പക്കല്‍ നിന്നും കിട്ടിയത്രേ!

സഖാവ് ശിബ്ദാസ്ഘോഷിന്‍റെ പുസ്തകങ്ങളും എസ്സ് യൂ സി ഐയ്യുമായി പിന്നത്തെ ഹരം. അവിടുന്നു പടിയിറങ്ങിയപ്പോള്‍ സദാനന്ദന്‍പിള്ള ആതമരോഷത്തോടെ പറഞ്ഞു,

“ കമ്മൂണിസ്റ്റ് പ്രസ്ഥാനമാത്രേ!! ഫൂ... ആ കൃഷ്ണാ ചക്രവര്‍ത്തിയുടെ മോക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കുന്നതാണോടാ വിപ്ലവം”

പിന്നെ സ്വാമി അരബിന്ദോ, പ്രകൃതി ചികിത്സ, ആയുര്‍വേദം, സുദര്‍ശനക്രീയ, ആര്‍ക്കിയോളജി, ഇങ്ങനെ ഓരൊന്നോരോന്നായി മാറി മാറി സദാനന്ദന്‍ പിള്ളയെ സ്വാധീനിച്ചു. ഓരോന്നും മടുത്തു കഴിയുമ്പോള്‍
കാര്യകാരണയുക്തമായി അതിനെ തള്ളിപ്പറയും മുതലാളി. ഈയിടെയായി വേദങ്ങള്‍, വേദാന്തം, ഹിറ്റ്ലര്‍, ശങ്കരാചാര്യര്‍, ക്രിസ്റ്റ്ഫര്‍ കോഡ്വല്‍, ഭഗവത് ഗീത എന്നിവയിലാണു താല്പര്യം.

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ സദാനന്ദന്‍റെ കൂടെയാണു് താമസം. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു സമാഗമം. റിട്ടയര്‍ ചൈതതിനു ശേഷമുള്ള വിശേഷങ്ങള്‍ പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു, ഇപ്പോള്‍
ഒറ്റയ്ക്കു ഗ്രാമത്തിലാണെന്നും. ഒന്നു ചെന്നു കാണണമെന്നു എനിയ്ക്കു പെട്ടെന്നു തോന്നി. ഇനി ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ?

ചിന്നയുടെ മകന്‍ കിട്ടനാണു സഹവാസി. അവന്‍റെ അനിയന്‍ ജോലിയ്ക്കു നില്‍ക്കുന്ന ചായക്കടയില്‍നിന്നും സദാനന്ദനു പാഴ്സലായി ആഹാരമെത്തിയ്ക്കാന്‍ ഏര്‍പ്പാടുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണം കോളേജു വിട്ടതിനു ശേഷം വീണ്ടും ഞാന്‍ കഴിയ്ക്കുന്നതു ഇപ്പോഴാണു്. വാട്ടിയ വാഴയിലയില്‍, വിയര്‍ത്ത പൊതിച്ചോറിനു വല്ലാത്ത ഹരമുള്ള മണവും സ്വാദും. കുവൈറ്റിലെ ജോലി മതിയാക്കി വരുന്നതിനു മുന്‍പ് ഞാന്‍ സദാനന്ദനെ വിളിച്ചു.
“നെനക്കു എന്തെങ്കിലും കൊണ്ട് വരണോ ഇവിടെ നിന്നും?

“തേടുന്നതാരേ ശൂന്യതയില്‍ ..
ഈറന്‍ മിഴികളേ,
തേടുന്നതാരേ..തേടുന്നതാരേ”,
‘ഈ പാട്ടുണ്ട്ങ്കില്‍ കോപ്പി ചെയ്തു സീ ഡീ കൊണ്ടു വാ’.
എസ്സ്. ജാനകിയുടെ പാട്ടുകള്‍ എനിയ്ക്കിഷ്ടമാണെന്നു അവനറിയാം.

സദാനന്ദന്‍റെ പൂജാമുറിയില്‍ മരിച്ചുപോയ അമ്മയുടേയും അച്ഛന്‍റേയും പിന്നെ ശ്രീകൃഷ്ണന്‍റേയും പടങ്ങള്‍. തെന്താ ഇങ്ങനെ? കൃഷ്ണന്‍റെ പല ഭാവത്തിലുള്ള പടങ്ങള്‍.
“മറ്റുദൈവങ്ങളോട് പിണക്കമാണോ?”
“വൃത്തിയും വെടിപ്പുമുള്ള വേറേ ഒറ്റയെണ്ണവും ഇല്ല വീട്ടില്‍ കയറ്റാന്‍ കൊള്ളാവുന്നതായി. എലിയുടേയും പുലിയുടേയും, പാമ്പിന്‍റേയും പരുന്തിന്‍റേയും പുറത്തല്ലേ ഓരോന്നിന്‍റേയും വാസം!”
ഭഗവത് ഗീതയെക്കുറിച്ചായി പിന്നെ പ്രവചനം.

‘കൃഷ്ണയുടെ മക്കള്‍?’

മടിച്ചു മടിച്ചാണു ഞാന്‍ അവളെക്കുറിച്ചു ചോദിച്ചു പോയതു. സെക്രട്ടേറിയേറ്റ് പിടിച്ചു കുലുക്കിയ ഒരവിശുദ്ധ പ്രേമം. രണ്ടു പേരും വിവാഹിതര്‍. കൃഷ്ണയ്ക്കു നാലു മക്കള്‍. കൃഷ്ണയുടെ അടുത്ത
കൂട്ടുകാരിയാണു സദാനന്ദന്‍റെ ഭാര്യ. സദാനദന്‍റെ ജാതി മാറിയുള്ള രജിസ്റ്റര്‍ മാര്യേജിനു സാക്ഷികള്‍ ഞാനും കൃഷ്ണയും. സദാനന്ദനു രണ്ട് കുട്ടികള്‍ ആയതിനു ശേഷമാണു കൃഷ്ണ അവനൊരഭിനിവേശമായത്. സെക്രട്ടേറിയേറ്റ്
ക്യാന്‍റീനിനു മുന്നിലുള്ള മരത്തിന്‍റെ ചുവട്ടില്‍ എന്നും ഉച്ചയ്ക്കു ലഞ്ച് കഴിഞ്ഞു ദീര്‍ഘനേരം സംസാരിച്ചു നില്‍ക്കാറുള്ള ഡെപ്പ്യൂട്ടി സെക്രട്ടറി സദാനന്ദന്‍ പിള്ളയുടേയും സെക്ഷന്‍ അപ്പീസര്‍ കൃഷ്ണ വേണിയുടെയും
കഥകള്‍ കോളറ പോലെ ഭരണ സിരാകേന്ദ്രം മുഴുവനും പടര്‍ന്നു.

“ എന്താ സദാനന്ദാ ഈ കേള്‍ക്കുന്നതു? ഇതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ?”
എന്നു സ്വകാര്യമായി ചോദിച്ച മുഖ്യമന്ത്രിയോടു സദാനന്ദന്‍ ഇടഞ്ഞു,

“ സഖാവേ, എന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതു”

അന്നു മുതല്‍ ക്യാന്‍റീനു മുന്നിലുള്ള സംസാരം ഒരു വാശിയ്ക്കു സെക്രട്ടേറിയേറ്റ് വളപ്പിനു പുറത്തു വേലുത്തമ്പിയുടെ പ്രതിമയ്ക്കു മുന്നിലേയ്ക്കു മാറ്റി. പിന്നെ പിന്നെ എല്ലാവര്‍ക്കും ഈ മുതു പ്രേമം ഒരു
വിഷയമല്ലാതായി മാറി.

‘നാലുകൊല്ലം നരകയാതന അനുഭവിച്ചാണു കൃഷ്ണ മരിച്ചതു. ക്യാന്‍സര്‍.എനിയക്കത് ഓര്‍ക്കാന്‍ കൂടി വയ്യ’

സദാനന്ദന്‍ അസ്വസ്ഥനായി. ആ വൃദ്ധകാമുകന്‍റെ കണ്ണുകള്‍ നനഞ്ഞതു പോലെ. കൃഷ്ണയുടെ ഭര്‍ത്താവു ആത്മഹത്യ ചെയ്തതിനു ശേഷം സദാനന്ദന്‍ അവളുടെ വീട്ടിലായി പൊറുതി. അവളുടെ നാലു മക്കളുടെ
പഠിത്തത്തിനും കല്യാണങ്ങള്‍ക്കും പിന്നെ കൃഷ്ണയുടെ ആശുപത്രിച്ചെലവിനുമായി നഗരത്തിലെ വീടും നാട്ടിലെ
പറമ്പും എല്ലാം വില്‍ക്കേണ്ടി വന്നു അവനു്. കൃഷ്ണയുടെ മരണത്തിനു ശേഷം അവളുടെ അച്ഛന്‍ ചീത്തപറഞ്ഞു സദാനന്ദനെ ആ വീട്ടില്‍ നിന്നും അടിച്ചിറക്കിയപ്പോള്‍ അവളുടെ നാലു മക്കളും കുടുംബവും ഒന്നും മിണ്ടാതെ നോക്കി നിന്നെന്നാണ് ഞാന്‍ കേട്ടത്. എന്തായാലും ആ‍ അദ്ധ്യായം കഴിഞ്ഞു.

“എന്തെങ്കിലും സംഭവിച്ചാല്‍ ശവദാഹത്തിനു നീ ഓടി വരികയൊന്നും വേണ്ടാ. പക്ഷേ പിന്നീടൊരിയ്ക്കല്‍ വരണം. ഇത്രയേ ഞാന്‍
അച്യുതിനോടും പറഞ്ഞുള്ളൂ”

അച്യുത് സദാനന്ദന്‍റെ സ്വന്തം മകനാണു. അവനും കുടുംബവും സിയാറ്റിലില്
നിന്നും ഇത്തവണ അവധിയ്ക്കു വന്നപ്പോള്‍ അച്ഛനെ കാണണമെന്നു തോന്നിയതു ആരോ ചെയ്ത പുണ്യഫലം.

വൈകുന്നേരം കടപ്പുറത്തു ഒന്നു നടന്നിട്ടു തിരികെ വരുമ്പോള്‍ സദാനന്ദന്‍ മൊതലാളിയുടെ വീടിനു മുന്നില്‍ ഒരാള്‍ക്കൂട്ടം. അവനു വല്ലതും പറ്റിയോ? വിഭ്രാന്തിയോടെ ഞാന്‍ തിടുക്കത്തില്‍ വീട്ടിലെത്തി. തടിയന്‍ ഒരു
തമിഴന്‍ ഒരുകയ്യിലൊരു വാഴത്തടയും മറ്റേകയ്യില്‍ തെങ്ങിന്‍പൂക്കുലയുമായി സദാനന്ദന്‍റെ കാല്‍ച്ചുവട്ടില്‍. ചെമ്പരത്തിപ്പൂമാലയും, ഒരു വെറ്റില മാലയും കഴുത്തില്‍. ശരീരം മുഴുവനും ഭസ്മം. അരയില്‍ ഒരു പട്ടുടുത്തിട്ടുണ്ട്. ചെണ്ടക്കാരുടെ താളത്തിനൊത്ത് കുലുങ്ങുന്നുമുണ്ട്.

ചിന്നയാണു കഥാസംഗ്രഹം പറഞ്ഞുതന്നത്. അറുമുഖം നാട്ടിലെ പ്രമുഖ മന്ത്രവാദിയാണു. മഷിനോക്കാനറിയാം. ചാത്തന്‍ സേവയും ഉണ്ട്. അറുമുഖത്തെ ചെങ്കോട്ടയില്‍ നിന്നും വന്ന ഒരു മാണിക്യന്‍ വെല്ലുവിളിച്ചു.
പോട്ടിയെങ്കില്‍ പോട്ടിയെന്നു അറുമുഖം. മത്സരം കുറിച്ച നാള്‍മുതല്‍ അറുമുഖത്തിനു കഷ്ടകാലം. ദുഃശ്ശകുനങ്ങള്‍. അറുമുഖം പ്രാര്‍ത്ഥിച്ചു. മഷിയിട്ടുനോക്കി. സംഗതികള്‍ തെളിഞ്ഞുവന്നു. മാണിക്ക്യന്‍ ചതിച്ചിരിയ്ക്കുന്നു. അവന്‍ ‘ചെയ്‌വന’ ചെയ്തു അറുമുഖത്തെ നശിപ്പിക്കാന്‍. ചാത്തന്‍ സേവയുള്ളതുകൊണ്ട് അറുമുഖത്തു മറ്റു മന്ത്രവാദങ്ങള്‍ നിഷിദ്ധം. എന്തുചെയ്യണമെന്നറിയാതെ ഉഴറിയ അറുമുഖത്തെ, ചിന്ന ജമ്മിയുടെ അരികിലെത്തിച്ചു.ജമ്മി ഒന്നു കണ്ണടച്ചു. ധ്യാനം കഴിഞ്ഞു അറുമുഖത്തോടു പറഞ്ഞു.
“ ചൈവന ദോഷം. വീടും പറമ്പും വീട്ടിലോട്ടുള്ള വഴിയും ഒക്കെ ഒന്നു നോക്കണം. മുട്ടയിലാണു പ്രയോഗം എന്നു കാണുന്നു”

അച്ചെട്ടായിരുന്നു ജമ്മി പറഞ്ഞതു. അറുമുഖത്തിന്‍റെ വീട്ടിലേയ്ക്കുള്ള ഊടു വഴിയില്‍ മുട്ടത്തോടും ചിരട്ടയും കിട്ടി. തളര്‍ന്നു പോയ അറുമുഖം ചിന്നയേയും കൂട്ടി വീണ്ടും ജമ്മിയുടെ അടുത്തെത്തി.
‘മൊതലാളിസാമീ തന്നെ രക്ഷിക്കണം’.
അറുമുഖം അടിയറവു പറഞ്ഞു. ചിന്ന നിര്‍ബന്ധിച്ചപ്പോള്‍ ജമ്മി ‘മറു ചൈവനയ്ക്കു‘ സമ്മതം മൂളി. മൂന്നു നാരങ്ങ, പച്ചമുളകു പിന്നെ മാണിയ്ക്കന്‍റെ ഒരു മുടി. ഇത്രയും വേണം ജമ്മിയ്ക്കു. എങ്കിലേ ‘മറു ചൈവന’ നടക്കൂ. എല്ലാം ശരിയാക്കാം. എങ്കിലും മാണിയ്ക്കന്‍റെ മുടി. അതെങ്ങിനെ ഒപ്പിയ്ക്കും. അമ്പട്ടന്‍ ചെല്ലപ്പനോടു പറഞ്ഞാലോ? അതിനു മാണിയ്ക്കന്‍ മുടിവെട്ടിയ്ക്കാന്‍ പോയാലല്ലേ സാധിയ്ക്കൂ. ഒടുവില്‍ ചിന്ന തന്നെ വേണ്ടിവന്നു. മാണിയ്ക്കന്‍ താഴേവീട്ടിലെ സരോജിനിയുടെ വീട്ടില്‍ രാത്രി രാത്രി ചൂട്ടും കത്തിച്ചു പോകുന്നതു കണ്ടു പിടിച്ചതും, മാണിയ്ക്കന്‍റെ മുടികിട്ടിയില്ലെങ്കില്‍ ജമ്മിയോടു പറഞ്ഞു സരോജിനിയ്ക്കെതിരേയും ‘ചൈവന’ ചെയ്യുമെന്നു പേടിപ്പിച്ചതും ചിന്ന. ഒടുവില്‍ സരോജിനി വഴങ്ങി. ഒരു പ്ലാസ്റ്റിക്കു കൂടില്‍ മാണിയ്ക്കത്തിന്‍റെ അഞ്ചാറു മുടിയിഴകള്‍ ചിന്നയുടെ കയ്യില്‍.

ജമ്മി, നാരങ്ങയും മുളകും മാണിയ്ക്കന്‍റെ മുടിയും ജപിച്ചു ചൈവന ചെയ്തു കൊടുത്തു. മാണിയ്ക്കന്‍ നടക്കുന്ന വഴിയില്‍ ‘ചൈവന’ കുഴിച്ചിടണം. അവന്‍ അതു മറികടക്കണം. എങ്കിലേ ഫലിയ്ക്കൂ. അവനെക്കൊണ്ടെങ്ങനെ മറികടപ്പിയ്ക്കും? മണ്ടന്‍ അറുമുഖത്തിനു ബുദ്ധിയോതിക്കൊടുത്തത് ചിന്നതന്നെ. രാത്രി പത്തു മണി കഴിഞ്ഞു സരോജിനിയുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ‘ചൈവന’ കുഴിച്ചിടുക. ചൂട്ടുകറ്റയുമായി രാത്രി രഹസ്യക്കാരിയെക്കാണാന്‍ വരുമ്പോള്‍ മാണിയ്ക്കന്‍ വീഴും, മൂന്നരത്തരം. ചിന്നയുടെ ബുദ്ധി ഫലിച്ചു. മാണിയ്ക്കന്‍ ചൈവന മറികടന്നു. അവസാനം മത്സരത്തില്‍ തോറ്റ് മാണിയ്ക്കന്‍ അറുമുഖത്തിന്‍റെ കാല്‍ക്കല്‍ തളര്‍ന്നു വീണു. അറുമുഖം ചുട്ടകോഴിയെ പറപ്പിച്ചു. നാട്ടുകാരെ വിറപ്പിച്ചു. വരത്തന്‍ മാണിയ്ക്കനു ജീവന്‍ ഭിക്ഷയായി കൊടുത്തു വരുന്ന വരവാണു ജമ്മിയുടെ അടുത്തേയ്ക്കു, പര്‍ണേറ്റു കഴിഞ്ഞു ദാരികന്‍റെ ശിരസ്സുമായി വരുന്ന ദേവിയെപ്പോലെ. നന്ദി സൂചകമായി വാഴത്തടയും പൂക്കുലയും അറുമുഖന്‍ സദാനന്ദന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.

ഞാന്‍ അന്തം വിട്ടിരുന്നു. റിട്ടയേറ്ഡ് സ്പെഷ്യല്‍ സെക്രട്ടറി, എക്സ് നക്സലൈറ്റ് അനുഭാവി സദാനന്ദന്‍ പിള്ള ഇവിടെ ‘ചൈവന’ ചെയ്യുന്ന ദുര്‍മന്ത്രവാദിയോ? വെറുപ്പു കലര്‍ന്ന സങ്കടത്തോടെ ഞാന്‍ ചോദിച്ചു,

“ എന്താ ഇതൊക്കെ സദാനന്ദാ? നീ ഈ ചൈവനയൊക്കെ എന്നു പഠിച്ചു? ഓരോരോ അന്ധവിശ്വാസങ്ങള്!”

സദാനന്ദന്‍ വെറുതേ ചിരിച്ചു,
“പത്തു മുപ്പതു കൊല്ലം സെക്രട്ടറിയേറ്റിലല്ലായിരുന്നോ പണി. അവിടെ പിടിച്ചു നില്‍ക്കാനായി ചൈവനയും മറുചൈവനയുമൊക്കെ വേണ്ടേ?. പിന്നെ എന്‍റെ വഴികളിലെല്ലാം ചൈവന ചെയ്തു വച്ചിരുന്ന ദൈവത്തേക്കാളും വലിയ ദുര്‍മന്ത്രവാദിയാണോ ഞാന്‍”

മൂന്നു ചെറുനാരങ്ങകളും, പച്ചമുളകുകളും, നരച്ച സ്വന്തം മുടിയിഴകളുമായി സദാനന്ദന്‍ മൊതലാളി എന്ന ചിന്നയുടെ ജമ്മി, റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി, ശ്രീകൃഷ്ണന്‍റെ പടങ്ങള്‍ മാത്രമുള്ള തന്‍റെ പൂജാമുറിയില്‍ കയറി കതകടച്ചു.

Sunday, July 13, 2008

ഒരറമ്പാതവും ഇല്ല!!

തിരുവനന്തപുരം ജില്ലയ്ക്കു വടക്കോട്ടുള്ളവര്‍ക്കു ഈ തലക്കെട്ടിന്‍റെ ഗുട്ടന്‍സ് പിടികിട്ടുമോ?

സാധ്യതയില്ല.

‘ഒരു നിവൃത്തിയും ഇല്ല’, ‘ഒരു രക്ഷയും ഇല്ല’, ‘ഒരു വഴിയും ഇല്ല’, ‘ഒരു നിശ്ചയവും ഇല്ല’ എന്നൊക്കെ പറഞ്ഞാല്‍ പോലും ഈ ‘അറമ്പാതം’ നല്‍കുന്ന ഇമ്പാക്ടിന്‍റെ ഏഴയലത്തു പോലും വരില്ല.

‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ( തിരുത്തിനു കടപ്പാട്: മൂര്‍ത്തി. നന്ദി) മോഹന്‍ലാല്‍, “ലേലു അല്ലി , ലേലു അല്ലി... എന്നെ അഴിച്ചുവിട്” എന്നു പറയുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഭാവം ഓര്‍മ്മയുണ്ടോ?
ഒരറമ്പാതവും ഇല്ലാതെ നില്‍ക്കുന്നവന്‍റെ നിസ്സഹായതയുടെയും ഫ്രസ്റ്റ്രേഷന്‍റേയും അല്പമെങ്കിലും അടുത്തു വരും ആ അഭിനയം എന്നു വേണമെങ്കില്‍ പറയാം.

ബ്ലഡ്ഷുഗറ് കൂടിപ്പോയതിന്‍റെ സുഖചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ എനിയ്ക്കു, ഇപ്പോള്‍ പഞ്ചാര കുറഞ്ഞുപോകുന്ന പ്രശ്നം. ചിലപ്പോള്‍ 48ഉം 55ഉം 65 ഒക്കെ ആവും . ഫാസ്റ്റിങില്‍ 70തില്‍ താഴെയായാല്‍ ഹൈപ്പോഗ്ലൈസീമിയാ എന്നു ഓമനപ്പേരുള്ള ‘ലവന്‍’വരും. കോമാ വന്നു തട്ടിപ്പോകാം. ചത്തുപോകാന്‍ എനിയ്ക്കു ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഷുഗര്‍ ചെക്കു ചെയ്യും, പിന്നെ ആവശ്യാനുസരണം പഞ്ചാര, ആഹാരം, ഫലവര്‍ഗ്ഗങ്ങള്‍ ഇത്യാദി കഴിച്ചും ഇന്‍സുലിന്‍ അല്പസ്വല്പം കുറച്ചും ആഘോഷമായി ജീവിതം ആസ്വദിച്ചിരിയ്ക്കുകയായിരുന്നു.

രാത്രി ശാപ്പാടിനു മുന്‍പ് ഇന്‍സുലിന്‍ ഇന്‍ജെക്ക്ഷനൊക്കെ എടുത്തു ആഹാരത്തിനു മുന്നിലെത്തിയപ്പോഴാണു വൊമിറ്റിങോടുകൂടിയ ഡയേറിയ തുടങ്ങിയതു. അതും ആസ്വദിച്ചു ഒന്നരദിവസം. ഇടയ്ക്കിടെ കഞ്ഞിവെള്ളം കുടിച്ചും, പഞ്ചാരക്കുഞ്ചുവായും ഒരു പടക്കുറുപ്പിനെപ്പോലെ ഈ വക പീറ രോഗങ്ങള്‍ക്കെതിരായി പൊരുതി വിലസിയിരുന്ന്പ്പോഴാണു, ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍ നാണംകെട്ടു,അഫിഡവിറ്റിന്‍റെ രൂപത്തില്‍ നിരുപാധികം മാപ്പും പറഞ്ഞു പിന്മാറി.

ഇതെല്ലാം ഞാന്‍ പരമസുഖമായി ആസ്വദിച്ചു.പരിചയക്കാരെ ഒക്കെ ഫോണില്‍ വിളിച്ചു കിട്ടാവുന്ന സഹതാപമൊക്കെ സംഘടിപ്പിച്ചു അങ്ങനേയിരിയ്ക്കുമ്പോള്‍, വരുന്നു ചെസ്റ്റ് കഞ്ജഷന്‍! ആസ്തലിന്‍ എന്ന ഇന്‍ഹേലര്‍ സ്പ്രേ വലിച്ചുകയറ്റാന്‍ എന്തു സുഖമാണെന്നറിയാമോ?

അതും ഞാന്‍ സഹിച്ചു.

‘അമേരിയ്ക്കയെക്കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുതു, എനിയ്ക്കതിഷ്ടമില്ല’ എന്നു ശ്രീനിവാസന്‍ സ്റ്റൈലില്‍ 1,2,3 ആയി പറഞ്ഞു നടന്നിട്ടിപ്പോള്‍, ഒരറമ്പാതവുമില്ലാതെ കലിപ്പുകളുമായി പ്രസ്കോണ്‍ഫ്രന്‍സിനിരിയ്ക്കുന്ന സഖാവു കാരാട്ടിന്‍റെ ഇഞ്ചി കടിച്ച മുഖഭാവമെങ്കിലും റ്റീ വിയില്‍ കണ്ട് സമാധാനിയ്ക്കാം എന്നു വച്ചു ന്യുസ് ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നോക്കി.

പരമകാരുണികരായ ചാനല്‍ ആങ്കറുമാരെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ടിന്വസ്സായി ഓരോരോ അരമണിയ്ക്കൂറിടവിട്ട് ആ പാവം ‘ആരുഷി തല്‍വാറിനെ’ ഹിന്ദിയിലും ഇംഗ്ലീഷിലും ആവേശത്തോടെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിയ്ക്കുന്നു. :(

‘തന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ!!!!’

“ഒരറമ്പാതവും ഇല്ലേ!”

വടക്കന്മാര്‍ക്കു ഞങ്ങടെ ‘അറമ്പാതത്തിന്‍റെ’ ഒരു ഏകദേശ അര്‍ത്ഥമെങ്കിലും ഊഹിയ്ക്കാന്‍ കഴിയണേ എന്‍റെ ആറ്റുകാലമ്മച്ചീ.

നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്റ്റ്രീറ്റും സീ ഡിയിട്ടു വീണ്ടും കണ്ട് മനസ്സു ന്യൂറ്റ്രലൈസ് ചെയ്ത ഒരു ധൈര്യത്തിന്‍റെ പുറത്താണു ഈ പോസ്റ്റിടുന്നതു. ഇനി രാത്രി ഒന്‍പതരമുതല്‍ പതിനൊന്നു വരെ മലയാളം ചാനലുകളില്‍ വരുന്ന ന്യൂസ് എന്ന കോമഡിറ്റൈം കൂടി കണ്ട് കഴിയുമ്പോള്‍ കമ്പ്ലീറ്റിലി നോര്‍മല്‍ ആകും.

‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

Sunday, July 6, 2008

സ്റ്റോക്ക്ഹോം സിന്‍റ്രോം?

(സമര്‍പ്പണം: വേണുവിനും പാമുവിനും; പിന്നെ മറ്റു സുഹൃത്തുക്കള്‍ക്കും)
**********
ആശുപത്രി വിടാറായപ്പോള്‍ അകാരണമായ ദുഃഖം മനസ്സില്‍. ചിലപ്പോഴൊക്കെ കടല്‍ത്തീരത്തു ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ പണ്ട് തോന്നാറുണ്ടായിരുന്നതുപോലെ.

ആശുപത്രിമുറിയിലെ ജനാല; അതിനപ്പുറത്തെ ഫ്ലൈ ഓവര്‍; അല്പം ദൂരെക്കാണുന്ന സ്കൂള്‍; സ്കൂള്‍ ബസ്സില്‍
നിന്നിറങ്ങിയോടുന്ന കൊച്ചു കുഞ്ഞുങ്ങള്‍; പാരപ്പെറ്റില്‍ ചാടിയോടുന്ന കുരങ്ങന്മാര്‍; റ്റ്യൂബു ലൈറ്റിനടുത്തു
ഇരകാത്തിരിയ്ക്കുന്ന തടിയന്‍ പല്ലി; അങ്ങനെ എല്ലാത്തിനേയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ഇടയ്ക്കിടെ മനസ്സിനെ കടിഞാണില്ലാതെ അലയാന്‍ വിടും. അതിനു പിറകേ ഞാനും. ചിലപ്പോള്‍ രൌദ്രഭാവമാര്‍ന്ന ബദരീനാഥില്‍ നിന്നും യുധിഷ്ഠിരനും, സഹോദരന്മാരും പഞ്ചാലിയും പിന്നെ ആ
ശുനകനും പോയ വഴിയിലൂടെ, വസുധരാ ഫാള്‍സിലേയ്ക്കു. അങ്ങുതാഴെ ജലകണങ്ങള്‍ പുകയായി പതയുന്നതും കണ്ട് മനസ്സും ഞാനും, നീലാകാശത്തു മഴവില്ലിലൂടെ
വെണ്മേഘങ്ങളെ തഴുകി നടന്നു നടന്നു സ്വര്‍ഗാരോഹിണിയിലേയ്ക്ക്..

മറ്റുചിലപ്പോള്‍ മനസ്സ് മൂകവും മ്ലാനവുമായി, നീലക്കടലിന്‍റെ എകാന്തമായ അടിത്തട്ടിലേയ്ക്കു, മരണത്തെത്തേടി
ഗതികെട്ട് അടിയാറാകുമ്പോള്‍, ആരോ ഒരാള്‍, എവിടെ നിന്നോ, ദയാവായ്പുമായി ഒന്നും മിണ്ടാതെ
ബലിഷ്ഠകരങ്ങള്‍ ഞങ്ങള്‍ക്കു നേരേ നീട്ടുന്നു. എന്‍റെ മെലിഞ്ഞ കരങ്ങള്‍ അവന്‍ തൊട്ടുവോ?അന്ധകാരപൂര്‍ണ്ണമായ ആ ദുരിതങ്ങള്‍ മാറി ഒരു സൂര്യോദയത്തിന്‍റെ അരുണശോഭയില്‍ ഞങ്ങള്‍
സ്നേഹോന്മത്തരായി ആനന്ദഗാനമാലപിച്ചു.

ഞാന്‍ സ്നേഹിയ്ക്കപ്പെടുന്നു.
അരൊക്കെയോ എന്നെ സ്നേഹിയ്ക്കുന്നു.

വേറോരിയ്ക്കല്‍ മനസ്സു, ‘മോമാര്‍ട്’ കത്തീഡ്രല്‍ തെരുവിലെ വഴിയോര ചിത്രകാരനു വേണ്ടി ഒരു മഗ്
ബിയര്‍ മൊത്തിക്കുടിച്ചിരിയ്ക്കുമ്പോള്‍, അവള്‍ ‘ഡോറാ മാറ്’ എന്‍റെ മുടിയില്‍ വിരലോടിച്ചു. ആത്മാക്കളുടെ മഹായുദ്ധത്തിനിടയില്‍, കത്തിക്കരിഞ്ഞുപോയെ എന്‍റെ ‘ഗര്‍ണിക്കയെ’ നിഴലും വെളിച്ചവുമായി
അവള്‍ പുനര്‍ജ്ജീവിപ്പിച്ചു.

എന്‍റെ ഡോറാ മാറ്, തീവ്രരാഗത്തിലേയ്ക്കുള്ള ഈ പ്രയാണത്തിനിടയ്ക്കു, മസൃണമായ നിന്‍റെ ഉഛ്വാസത്തെ
എന്തിനീ പുകയിലഗന്ധം കൊണ്ട് മലീമസമാക്കി?

പ്രണയവും കടം വീട്ടലാണെന്നു ധരിച്ചു, ആ കടാക്ഷവും മന്ദഹാസവും ഛിന്നഭിന്നമാക്കിക്കൊണ്ട്, ‘ഡോറാ
മാറ്’ നീ കാലത്തിന്‍റെ ഘടികാരമായി ഉരുകിയൊലിച്ചു.

ആശുപത്രി മുറിയുടെ പടികളിറങ്ങുമ്പോള്‍ ഒരു സത്യം മനസ്സിലായി. ഫുട്ട്പാത്തുകളിലും, അഴുക്കുചാലുകള്‍ക്കിടയിലും, ശൌചാലയത്തിനടുത്തും, അങ്ങനെ ആശുപത്രിത്തെരുവില്‍ ഇടം
കിട്ടുന്നിടത്തെല്ലാം വിരിപ്പു വച്ചുറങ്ങാന്‍ ശ്രമിയ്ക്കുന്ന കുഞ്ഞുങ്ങളും, സ്ത്രീകളും, പുരുഷന്മാരും, വൃദ്ധരും ആയ
എല്ലാ മനുഷ്യക്കോലങ്ങളേയും ഞാനിപ്പോള്‍ സ്നേഹിയ്ക്കുന്നു; കീറിയ പഴംചാക്കുതുണ്ടിലിരുന്നു
നിസ്കരിയ്ക്കുന്ന ആ വികൃതനായ വൃദ്ധനേയും.

ഞാന്‍ എന്‍റെ ആശുപത്രിയെ സ്നേഹിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
വീട്ടിലെ സുരക്ഷിതത്വത്തിലും, ആശുപത്രി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു, കണ്ണിരും പുഞ്ചിരിയും തൂകി.

Tuesday, July 1, 2008

സ്നേഹിതനേ.... സ്നേഹിതനേ

സ്നേഹിതര്‍ ഡോക്ടേഴ്സായാലും ഡോക്ടേഴ്സ് സ്നേഹിതരായാലും ഫലം ഒന്നു തന്നെ. അവര്‍ സ്നേഹം പ്രകടിപ്പിയ്ക്കുന്നതു ചികിത്സയിലൂടെയാണു. അത്തരം സ്നേഹത്തിന്‍റെ പാര്‍ശ്വഫലത്തിനിരയായി ഞാന്‍ കഴിഞ്ഞ
അഞ്ചു ദിവസങ്ങളായി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ അഡ്മിറ്റഡാണു. ഒരു സ്നേഹിതന്‍ വഴി മെഡിക്കല്‍ സൂപ്രണ്ടിനെ പരിചയമുള്ളതുകൊണ്ട് പ്രൈവറ്റ് വാര്‍ഡെന്ന പേരില്‍ അറിയപ്പെടുന്ന അറപ്പുളവാക്കുന്ന ആ മുറി മാറ്റി, വീ ഐ പി മുറി തന്നെ അലോട്ട് ചെയ്തു കിട്ടി. രോഗിയായിട്ടാണെങ്കിലും വീ ഐ പി ആവുന്നതു ഒരു സുഖമുള്ള ഏര്‍പ്പാടാണു.

ആശുപത്രി വാസം കാരണം ബ്ലോഗു വായനയും കമന്‍റെഴുത്തും കുറവ്. ഗൂഗിള്‍ റീഡറില്‍ വായിക്കാത്ത പോസ്റ്റുകള്‍ കുമിയുന്നു. പുസ്തകവായന ഉണ്ട്. മാധവിക്കുട്ടിയുടെ ‘മനോമി’ വീണ്ടും വായിച്ചു. കാക്കനാടന്‍റെ
‘ഒറോത’യും കഴിയാറായി. പുനര്‍വായനയില്‍ കൂടുതല്‍ ഇഷ്ടം തോന്നിയ കൃതികള്‍ കുറവു്. ആ തോന്നല്‍ മാറ്റാന്‍ ഈ പുസ്തകങ്ങള്‍ക്കും കഴിഞ്ഞില്ല. യാത്രയില്‍ തടിയന്‍ പുസ്തകങ്ങള്‍ കരുതാറില്ല. ലാപ്റ്റോപ്പിലിട്ടു കാണാമെന്നു കരുതി കുറച്ചു സീ ഡികളും എടുത്തിരുന്നു.
നിഴല്‍ക്കുത്ത്, നാടോടിക്കാറ്റ്, ഒരേകടല്‍,ഗുരു, സര്‍ക്കാര്‍, തകരച്ചെണ്ട, ശിങ്കാരവേലന്‍, മൈക്കല്‍ മദനകാമരാജന്‍. ഒന്നും കാണണമെന്നു തോന്നിയില്ല. ഇന്‍വെസ്റ്റിഗേഷനും മരുന്നുകള്‍ക്കുമിടയില്‍, ഏ ആര്‍ റഹമാനും, കുമാര്‍ ഗന്ധര്‍വും ആണു ഇപ്പോഴത്തെ ഹരം.

വീട്ടുകാരെയും ബന്ധുക്കളെയും ഒന്നും അറിയിച്ചില്ല. ഒന്നു രണ്ട് അടുത്ത സ്നേഹിതരോട് വിവരം പറഞ്ഞു. അതിലൊരാള്‍ 30 കൊല്ലത്തോളമായി ആത്മാര്‍ത്ഥ സുഹൃത്താണു. ഹോസ്പിറ്റലില്‍ ആയെന്നറിഞ്ഞാല്‍ അവന്‍
ഓടി വരും. മുഴുവന്‍ സമയവും കൂടെയുണ്ടാകും. ഡോക്ട്ടേഴ്സിന്‍റെ ഗൂഡ്ഡാലോചനയുടെ ഫലമായി ഇടയ്ക്കിടെ വാങ്ങിക്കേണ്ട മരുന്നുകള്‍, ഐ വീ ഫ്ലൂയിഡ് ഒക്കെ വാങ്ങിത്തരും. ടെസ്റ്റുകള്‍ക്കു പോകുമ്പോള്‍ സ്നേഹിതന്‍
മോറല്‍ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് കൂടെയുണ്ടാവും.
വെറുതേ ഓരോരോ മോഹങ്ങള്‍!.
നാലു കൊല്ലങ്ങള്‍ക്കു മുന്‍പു ഹോസ്പിറ്റലൈസ് ആയപ്പോള്‍ പാലക്കാട്ടുനിന്നും പറന്നെത്തിയ മറ്റൊരു സ്നേഹിതന്‍ കണ്ടിഷന്‍
ചെയ്യിപ്പിച്ചെടുത്ത വേണ്ടാത്ത ശീലങ്ങള്‍!

ഇവിടെയുള്ള ഈ സ്നേഹിതന്‍, പണ്ട് അവശനായി ലിവറും , ഈസോഫാഗ്ഗസ് വെയിന്‍സും ഒക്കെ പൊട്ടാറായി തിരുവനന്തപുരത്തു ആശുപത്രിയില്‍ കിടപ്പായപ്പോള്‍, രണ്ടുപ്രാവശ്യം ഡെല്‍ഹിയില്‍ നിന്നും ഞാന്‍ ഓടി പിടിച്ചു അവിടെച്ചെന്നു കൂട്ടിരുന്നതിനുള്ള ഒരു പ്രത്യുപകാര കാംക്ഷ മനസ്സിലെ ഏതോ കോണില്‍ ഒളിച്ചു വച്ചിരുന്നത് എന്‍റെ തെറ്റ്.

മൂന്നാം ദിവസം സ്നേഹിതന്‍ സന്ദര്‍ശകനായി എത്തിയപ്പോള്‍ വിഷമം തോന്നി. പകല്‍ സമയത്തുതന്നെ നല്ലവണ്ണം മദ്യപിച്ചിരിയ്ക്കുന്നു. വേച്ചു വേച്ചു മുറിയില്‍ വന്നു. സോഫാസെറ്റില്‍ പൊടിതൂത്തു മാറ്റാന്‍ തുടങ്ങി. പിന്നെ ഇരുന്നു. രണ്ടു മിനിട്ട് കഴിയുമ്പോള്‍ വീണ്ടും എണീയ്ക്കും , പിന്നെയും ഇല്ലാത്ത സാങ്കല്‍പ്പിക പൊടി തുടയ്ക്കും, പിന്നെയും ഇരിയ്ക്കും. ഇതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു.നേരത്തേ വന്നു കാണാന്‍ പറ്റാതിരിയ്ക്കാനുള്ള കാരണങ്ങള്‍ പറഞ്ഞു:

എം ബീ ബീ എസ്സ് എന്റ്രന്‍സിനു പഠിയ്ക്കുന്ന മകനു ഉച്ചയ്ക്കു പറോട്ടയും ബീഫ് ഫ്രൈയും വാങ്ങിക്കൊടുക്കണം; ഒരു തമിഴന്‍ ഓഫീസറുമായുള്ള അപ്പോയിന്മെന്‍റ് നാലാമത്തെ പ്രാവശ്യവും മാറ്റിവയ്ച്ചാല്‍ ആയാള്‍ എന്തു കരുതും ?; ആശുപത്രി വളപ്പില്‍ കാര്‍ പാര്‍ക്കു ചെയ്യാനുള്ള പ്രയാസങ്ങള്‍!; നാട്ടില്‍നിന്നും ഭാര്യ എത്തുന്നതിനു മുന്‍പു തിരക്കിട്ടു നടത്തേണ്ട ഹൌസ്കീപ്പിങ്; ബോസിന്‍റെ മകളുടെ സെപ്റ്റംബറിലുള്ള കല്യാണത്തിനു ഒരു സര്‍പ്രൈസ് ഗിഫ്റ്റായി കൊടുക്കേണ്ട ഇന്‍വിറ്റേഷന്‍ കാര്‍ഡിന്‍റെ മ്യൂറല്‍ പെയിന്‍റിങ് ഡിസൈനിങ്.

ഹൈദ്രാബാദിലും, മസ്കറ്റിലും,പാലക്കാട്ടും, തിരുവനന്തപുരത്തും ഉള്ള ഞങ്ങളുടെ ഉറ്റ സ്നേഹിതന്മാരെ ഇവന്‍ ഞാന്‍ അഡ്മിറ്റായ ദിവസം തന്നെ ഫോണില്‍ പ്രത്യേകം പ്രത്യേകം വിളിച്ചു ഈ കാരണങ്ങളൊക്കെ അറിയിച്ചിരുന്നു. അവനിതെല്ലാം ഇന്‍ കൊഹെറന്‍റായി പറഞ്ഞപ്പോള്‍ എന്‍റെ സ്നേഹിതന്മാര്‍ക്കു അത്ഭുതം തോന്നിയിരുന്നില്ല.

“ ഹരിത്തേ, നീ ചുമ്മാ പ്രതീക്ഷിക്കരുതു്. അവനൊരു രോഗിയാണെന്നു കരുതണം. നിന്നെക്കാള്‍ അവനിപ്പോഴിഷ്ടം മദ്യത്തെയാണു. ഒറ്റയ്ക്കു കിട്ടുമ്പോള്‍, അവന്‍റെ ഈ തരികിടകളൊക്കെ നമുക്കു മനസ്സിലാവും എന്നു
പറഞ്ഞേയ്ക്കൂ. എന്താണു ഉദ്ദേശമെന്നു ചോദിച്ചു നോക്ക്. റ്റ്രൈ റ്റു ഹെല്‍പ്പ് ഹിം എഗൈന്‍” പാലക്കാട്ടുകാരന്‍ സ്നേഹിതന്‍.

“ അവനെ അവന്‍റെ പാട്ടിനു പോവാമ്പറയെടേ, അവനില്ലാതെ കാര്യങ്ങള്‍ നടക്കൂല്ലേ” തിരുവനന്തപുരം സ്നേഹിതന്‍.
ഇങ്ങോട്ടു വരാന്‍ തുനിഞ്ഞ സ്നേഹിതന്മാരെ നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു.

സ്നേഹിതന്‍ എനിയ്ക്കു വേണ്ടി കുറെ പറോട്ട , ബീഫ് ഫ്രൈ, അച്ചപ്പം, നേന്ത്രപ്പഴം, മിക്ചര്‍, കപ്പലണ്ടി മുട്ടായി, എന്നിങ്ങനെ മലയാളിക്കടയില്‍ കിട്ടുന്ന ജങ് ഫുഡ് മുഴുവനും കൊണ്ടു വന്നിട്ടുണ്ട്.
“ എനിയ്ക്കിതൊന്നും കഴിയ്ക്കാന്‍ പാടില്ലല്ലോടാ,ഫാസ്റ്റിങ് ഷുഗര്‍ 436 ആയിരുന്നു.”

മദ്യലഹരിയില്‍ സ്നേഹിതന്‍ സോഫയില്‍ ഇരുന്നു ഉറങ്ങാന്‍ തുടങ്ങി. ചെറിയ രീതിയില്‍ കൂര്‍ക്കം വലിയും തുടങ്ങി. ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പുസ്തകമെന്ന ആഗോളപ്രശ്നത്തില്‍ ഇന്നു ഏതു ജില്ലയാണ്
ഹര്‍ത്താലാഘോഷിയ്ക്കുന്നതെന്നറിയാന്‍ ഉള്ള ജിജ്ഞാസ കാരണം ഞാന്‍ റ്റി വി ഓണ്‍ ചെയ്തു. ശബ്ദം കേട്ടു സ്നേഹിതന്‍ ഞെട്ടി ഉണര്‍ന്നു.
“ രാത്രി ഞാന്‍ ഇവിടെ കിടക്കേണ്ട കാര്യമൊന്നുമില്ലല്ലോ”
പിറുപിറുക്കുന്നതു പോലെ അവന്‍ പുലമ്പി. വീണ്ടും മയക്കത്തിലോട്ടു മടങ്ങി. അള്‍റ്റ്രാ സൌണ്ട് റിപ്പോര്‍ട്ടും, റ്റി എം റ്റിയ്ക്കുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പറുമായി മുറിയിലെത്തിയ റെസിഡന്‍റ് ഡോക്റ്റര്‍, സ്നേഹിതന്‍റെ വാതുറന്നുള്ള ഉറക്കം കണ്ട് ആംഗ്യഭാഷയില്‍ എന്താ സംഭവം എന്നു ചോദിച്ചു. ഏതോ സിനിമയിലെ മോഹന്‍ ലാലിനെ അനുകരിച്ച് കണ്ണുകളിറുക്കി ഞാന്‍ പറഞ്ഞു,“ചുമ്മാ”

അഞ്ചു മണിവരെ ഈ മയക്കം സ്നേഹിതന്‍ തുടര്‍ന്നു. എനിയ്ക്കു സഹതാപവും വെറുപ്പും ദേഷ്യവും ഒക്കെക്കൂടി കൂട്ടിക്കുഴഞ്ഞു സ്റ്റ്രെസ്സ് ഫീലു ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇടയ്ക്കു മയക്കം തെളിഞ്ഞു ചോദിച്ചു,
‘രാത്രി കഞ്ഞി കൊണ്ടു വരണോ?”
മറുപടി കേള്‍ക്കുന്നതിനു മുന്‍പുതന്നെ വീണ്ടും മയക്കത്തിലോട്ട് മറിഞ്ഞു. സ്നേഹിതന്‍റെ മകന്‍റെ ഫോണ്‍ അഞ്ചര മണിയ്ക്കു വന്നു. ഉണര്‍ന്നു സ്നേഹിതന്‍.
‘ മോനു വെശക്കുന്നെന്നു’.
തണുത്തു മരവിച്ച പറോട്ടയും , ബീഫ് ഫ്രൈയും, മറ്റു പലഹാരങ്ങളുമായി പുത്രസ്നേഹത്തിന്‍റെ ഹാങ്ങോവറില്‍, മെടിക്കല്‍ എന്‍റ്റ്രന്‍സിനു പഠിയ്ക്കുന്ന മോനുള്ള ലഞ്ചുമായി സ്നേഹിതന്‍ യാത്രപറഞ്ഞു

‘ എടേയ് എന്താവശ്യമുണ്ടെങ്കില്‍ പറയണം, കേട്ടോ’.

ഇന്നു, ആശുപത്രിവാസത്തിന്‍റെ ആറാം നാള്‍, സ്നേഹിതന്‍റെ വരവും പ്രതീക്ഷിച്ചു, ഒരു വീ ഐ പി രോഗിയെന്ന നാട്യത്തില്‍ ഞാന്‍.....

ആരാണെന്നു പോലും അറിയാതെ, എന്നെ സ്നേഹിയ്ക്കുന്നു എന്നു ഞാന്‍ കരുതുന്ന ബൂലോകത്തെ കുറച്ചു സ്നേഹിതര്‍ക്കു വേണ്ടി ഈ വരികള്‍ ഇവിടെ കുറിയ്ക്കട്ടെ!

സ്നേഹത്തോടെ,
ഹരിത്

Thursday, June 26, 2008

ടെ കണേശാ ഡേയ്

“ടെ കണേശാ ഡേയ്”

അടക്കിയ സ്വരത്തില്‍ താത്തയുടെ സ്ഥിരം സ്റ്റൈല്‍ പിന്‍വിളി. കാലില്‍ ഗാംഗ്രീനടിച്ചു കിടപ്പായിപ്പോയി ഹരിഹരസുബ്ബ്രഹ്മണ്യയ്യര്‍ എന്ന സട കൊഴിഞ്ഞ സിംഹം. ഇല്ലെങ്കില്‍ ഈ എണ്‍പത്തി അഞ്ചാം വയസ്സിലും ഒരു ഒറ്റമുണ്ടും ഖദര്‍ ഷര്‍ട്ടുമിട്ടു വെളുത്ത കുറ്റിത്താടിയും ചൊറിഞ്ഞു, ആരും കാണാത്ത തക്കം നോക്കി വീട്ടില്‍ നിന്നും ഒറ്റ മുങ്ങു മുങ്ങുമായിരുന്നു. വടിയും പാതിതുറന്ന വായയും റ്റ്രേഡുമാര്‍ക്ക്. വച്ചു വിടുന്നതു പഴയ ന്യൂസ് റീലില്‍ ഗാന്ധിജി ഉപ്പു സത്യാഗ്രത്തിനു പോകുന്ന സ്പീഡില്‍.ചെന്നു നില്‍ക്കുന്നതോ ചന്ദ്രന്‍പിള്ളയുടെ ചായക്കടയില്‍. അല്ലെങ്കില്‍ ശാന്താ ബേക്കറിയില്‍.

“കണേശാ ഡേയ്, രെണ്ട് ജിലേബി, കൊഞ്ചം ഓമപ്പൊടി, അന്ത കൊച്ചു കവര്‍ കാരാബൂന്ദി. പോതുംടാ. വാങ്കീട്ടു വാടാ.”
ആജ്ഞാപിയ്ക്കുന്ന മട്ടില്‍ സിംഹം, പാവം യാചിയ്ക്കുന്നു.

“താത്താ, അവ്വയാര്‍ കേള്‍ക്കണ്ട”

തെരുവിലെ കുട്ടികള്‍ സുന്ദരാംബാള്‍ എന്ന എന്‍റെ പാട്ടിയ്ക്കിട്ടിട്ടുള്ള ഓമനപ്പേരാണു അവ്വയാര്‍. വെയ്പ്പു പല്ലാണെങ്കിലും നല്ല ചേലുള്ള ചിരിയാണു വെളുത്തു മെലിഞ്ഞ എന്‍റെ സുന്ദരി അവ്വയാര്‍ക്ക്. കാപ്പിപ്പൊടി കളറിലുള്ള നാര്‍മടിപ്പുടവയും ചുറ്റി മയിലിന്‍റെ നീലനിറമുള്ള ബ്ലൌസുമിട്ട്,കൈ നിറയെ സ്വര്‍ണ്ണ വളകളും, കഴുത്തില്‍ അടുക്കു മാലകളും ധരിച്ചു അണിഞ്ഞൊരുങ്ങി മതിലിനരികിലെ വാട്ടര്‍ റ്റാങ്കിന്‍റെ മുകളില്‍ കയറി അങ്ങനെ നില്‍ക്കുന്നു പാട്ടി. അപ്പുറത്തെ വീട്ടിലെ ഓമനമാമിയുടെ കൂടെ സംസാരിക്കാനാണു ഈ പ്രയത്നം.

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ ചെയ്യുന്നതു അത്ത്ര സരിയാണോ? ഡയബറ്റിക്സുള്ള ആള്‍ അഹാരം ഇങ്ങനെ കഴിയ്ക്കാമ്മോ?”

ഓമന മാമി പാകിസ്താനിലെ ഇന്ത്യന്‍ എമ്പസിയിലെ നയതന്ത്രജ്ഞയെപ്പോലെ വിദഗ്ദ്ധമായി ഒഴിഞ്ഞു.

“അതു പിന്നെ സുന്ദരാമ്മ പറയണതു തന്നെ ശരി. എന്തരായാലും അപ്പൂപ്പനു ഇത്തറയും പ്രായമായെല്ല്. അതുകൊണ്ട് പോട്ടെന്നു വയ്ക്കീ. ഇഷ്ടമുള്ളത് കഴിയ്ക്കിറ്റ്”

അതു ശരി. കട്ടിലില്‍ കിടന്നു ഒന്നിനും രണ്ടിനും പോകും എന്നു പറഞ്ഞു പാട്ടി താത്തായ്ക്കു ആഹാരവും വെള്ളവും റേഷനാക്കിയ ന്യൂസ് ഓമനമാമിയ്ക്കു കിട്ടിയിരിയ്ക്കുന്നു. ഇതു എന്‍റെ അമ്മയുടെ പണിതന്നെ. സംശയം വേണ്ട.വീട്ടില്‍ ഇങ്ങനെ സര്‍വാഭരണ വിഭൂഷിതയായി അവ്വയാര്‍ വിലസുന്നതു അമ്മയ്ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. പത്തു മുപ്പതു കൊല്ലമായി ആ ചൊരുക്കു സഹിയ്ക്കുന്നു. അമ്മ ഇടയ്ക്കിടെ ഇങ്ങനെയുള്ള വൈറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ അപ്പുറത്തും ഇപ്പുറത്തും ലീക്കു ചെയ്തു പാട്ടിയെ പാരവയ്ച്ചു സമാധാനിയ്ക്കാറുണ്ട്.

“ഓമ്മന്നേ, നിന്നക്കു ഇദൊക്കെ പറയാം. കട്ടില്‍ വൃത്തികേടാക്കുമ്പോള്‍ നാന്‍ തന്നെ വേണ്ടേ ക്ലിനാക്കാന്‍? നീ വരികയ്യില്ലല്ലോ?”
“അതില്ല”
ഓമനമാമി തന്ത്രപരമായി പിന്മാറി.

ഞാന് ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. ഭാര്യ പുറകില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അകത്തു നിന്നും വീണ്ടും പതിഞ്ഞ സ്വരം.

“ ടെ കണേശാ ഡേയ്”
ദയനീയമായ ഓര്‍മ്മപ്പെടുത്തല്‍.

പാട്ടി ഓമനമാമിയുമായുള്ള ചര്‍ച്ചയ്ക്കു ഒരു കമേഴ്സിയല്‍ ബ്രേക്കു കൊടുത്തിട്ടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

“ ഗണേശാ എങ്കേപ്പോറേഡാ? ആസ്പത്താല്‍ കൂട്ടീട്ടു പോറേയാ? തിറുമ്പി വറുമ്പോത് നാലു മൊഴം പിച്ചിപ്പൂ കിച്ചിപ്പൂ മാലൈയെതാവത് വാങ്കീട്ടു വാ.”
വണ്ടി ഗിയറിട്ടു മുന്നോട്ടാഞ്ഞപ്പോള്‍ പിറകിലുരുന്നു അവള്‍ പിറുപിറുത്തു.

“കെളവിയ്ക്കു പിച്ചിപ്പൂവും മുല്ലപ്പൂവും! നമ്മള്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോണ കാര്യം ഓമനമാമീടെ മുമ്പി വെളമ്പണം.അത്രേയുള്ളൂ”

ഡോ. ബിന്ദുവിന്‍റെ ക്ലിനിക്കില്‍ ഭാര്യയുടെ എക്സാമിനേഷന്‍ കഴിയാന്‍ കാത്തിരിയ്ക്കുംപ്പോള്‍ തോളില്‍ ശക്തമായ ഒരു അടി കിട്ടി. ഞെട്ടി. ജോര്‍ജ് ജോസഫ്.
“പട്ടാ എന്തെടാ ഇവിടെ?”
“ ജോര്‍ജേ?”
“ ഭാര്യ രണ്ടാമതും പെറ്റു. എന്നാ പറയാനാ. രണ്ടും പെണ്ണാ”
ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ മുന്നില്‍ വച്ചു എന്തു കള്ളം പറയാനാ? മൂന്നു കൊല്ലമായി. മക്കള്‍ ആയിട്ടില്ല. ഭാര്യ ഡോക്ടറെ കാണാന്‍ അകത്തു പോയിരിക്കുന്നെന്നു പറഞ്ഞു.

“പട്ടാ , ഡേ സത്യം പറയെടാ..കൊഴപ്പം നിനക്കല്ലേടാ?അല്ലെങ്കിലും പട്ടന്മാരു ഫിങ് ഫിങിനു പണ്ടേ മോശമാ...അതല്ലേ പട്ടരു തൊട്ട പെണ്ണും......”
കൂടുതല്‍ പറയാന്‍ സമ്മതിച്ചില്ല.പണ്ടേ ഇവനൊരു ലൂസ് കാനന്‍ ആണു. എട്ടാം ക്ലാസ്സില്‍ വച്ചു ഒരു പാട്ടുണ്ടാക്കി.

“ അട്ടക്കുളങ്ങര എട്ടില്‍ പഠിക്കണ
പട്ടന്‍റെ കൊട്ടയിലട്ട കേറീ”

അതെന്‍റെ നെറ്റിയില്‍ ഒട്ടുകയും ചെയ്തു.

ഭാര്യ ഡോക്ടറുടെ മുറിയില്‍ നിന്നും തലകുനിച്ചു നടന്നു വരുന്നു.

“ഹൌ ഇസ് യുവര്‍ ഗ്രാന്‍ഡ് ഫാദര്‍?” ശാന്താ ബേക്കറിക്കാരന്‍റെ കുശലാന്വേഷണം. താത്തയുടെ കട്ട്ലെറ്റ് റെസിപ്പി ഹിറ്റായത്രേ. ആഫ്റ്റര്‍ ആള്‍, മുപ്പതു കൊല്ലം കല്‍ക്കട്ടായില്‍ കേറ്ററിങ് കമ്പനി നന്നായി നടത്തിയ ആളല്ലേ താത്ത. അവ്വയാറിനു അതും പുച്ഛം.

“എന്നാ കമ്പനി? ചമയ്ക്കല്‍ താനേ തൊഴില്‍”

തിരിച്ചെത്തിയപ്പോള്‍ ഓമനാ സുന്ദര സംവാദം മതിലിനക്കരെ ഇക്കരെ നിന്നും മാറി വരാന്തയില്‍ ആയിരിയ്ക്കുന്നു.കാക്കത്തോള്ളായിരാമത്തെ പ്രാവശ്യം പാട്ടി ഓമന മാമിയോടു ചോദിച്ചു,

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ പതിനെട്ടു കൊല്ലം അവിടെ അവളുടെ കൂടെ താമസിച്ചിട്ടു ഇപ്പോള്‍ എന്‍റെ കൂടെ ഇരിയ്ക്കാന്‍ നാണമില്ലേ?”
“അതു ശരിയാ സുന്ദരാമ്മേ”
“ആ ചാരു മജുംദാരുടെ കൂടെ ഇയ്യാള്‍ക്കും ശെത്തു പോയ്ക്കൂടായിരുന്നോ ഓമന്നേ?”
“ചാരു മജുംദാറല്ല സുന്ദരാമ്മേ, ചാരുലതാ മജുംദാര്‍”
ഓമന മാമിയുടെ ജനറല്‍ നോളഡജ്.
പാട്ടി, ചത്തുപോയ ചാരുലതയുടെ വിഷയം വീണ്ടും വീണ്ടും എടുത്തിടുമ്പോള്‍ താത്ത എന്ന സിംഹം ചുള്ളിക്കാടിന്‍റെ കവിത വായിച്ചു വിഷാദരോഗിയായിപ്പോയ ബു. ജീ യേപ്പോലെ മൌനം കുടിച്ചു, വെളുത്ത താടിചൊറിഞ്ഞു, വായ പകുതി തുറന്നു, ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടില്‍ അസ്തിത്വ ദുഖവും പേറി ശൂന്യതയെ നോക്കിയിരിയ്ക്കും.

ക്ലിനിക്കില്‍ നിന്നും തിരിച്ചു വന്നു, ആരും കാണാതെ ജിലേബി കൊടുത്തു കഴിഞ്ഞപ്പോള്‍,താത്ത പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു,

“ടെ കണേശാ ഡേയ്, എതുക്കെടാ നീ ഇത്തിന പെരിയ തപ്പു പണ്ണറതു?”
താത്തയുടെ സ്വരത്തിനു സഹതാപത്തിന്‍റെ മണം.
പിന്നെ പാതാളക്കിണറിന്‍റെ അനന്തമായ ആഴത്തില്‍ നിന്നും ഞാന്‍ തന്നെ എന്നെ വിളിച്ചു,
“ടെ കണേശാ ഡേയ്”

Tuesday, June 24, 2008

ഭാഷാപോഷിണിയില്‍

ഇന്നലെ ഭാഷാപോഷിണിയുടെ മേയ് 2008 ലക്കം കാണാനിടയായി. ‘മലയാളം ബ്ലോഗുലോകം’ എന്ന പേരില്‍ പതിനെട്ടു പേജില്‍ ആറു ലേഖനങ്ങള്‍.

1. തിരമൊഴി: പി.പി. രാമചന്ദ്രന്‍
2. മലയാളിയുടെ ബൂജീവിതം: സി. എസ്. വെങ്കിടേശ്വരന്‍.
3. ഇ-എഴുത്തും ഈയെഴുത്തും: ഇ.പി.രാജഗോപാലന്‍.
4. വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പ്പുകള്‍: കുമാര്‍.എന്‍.എം.
5. മലയാളം ബ്ലോഗ്: കലേഷ് കുമാര്‍.
6. ശ്രീമദ് ഇ.എം.എസ്.അഷ്ടോത്തരശതനാമ സ്തോത്രം: രാജേഷ് ആര്‍. വര്‍മ

മലയാളം ബ്ലോഗിനെക്കുറിച്ചുള്ള ഈ പഠനത്തോടൊപ്പം പത്രാധിപക്കുറിപ്പും കൊടുത്തിട്ടുണ്ട്. കലാകൌമുദി മലയാളബ്ലോഗുകളെക്കുറിച്ചു പരത്തിയ തെറ്റിധാരണകള്‍ മാറ്റാന്‍ കഴിയുന്ന ഗൌരവമുള്ള ലേഖനങ്ങളാണിവ.

ഈ ലേഖനങ്ങളെക്കുറിച്ചു ബൂലോകത്തു ചര്‍ച്ച നടന്നോ എന്നു അറിയില്ല. (യാത്രയില്‍ ആയതുകൊണ്ട് ബ്ലോഗു വായന കുറവ്. അതേകാരണം കൊണ്ടുതന്നെ സ്കാന്‍ ചെയ്തിടാനും കഴിയുന്നില്ല. സൌകര്യപ്പെടുന്നവരാരെങ്കിലും ഒന്നു സ്കാന്‍ ചെയ്ത് ലിങ്ക് കൊടുക്കുമോ?)

താല്പര്യമുള്ളവര്‍ക്കു വായിയ്ക്കാന്‍ വേണ്ടി ഈ സൂചന ഇവിടെ പോസ്റ്റുന്നു എന്നേയുള്ളൂ. ലേഖനങ്ങളെക്കുറിച്ചു ബൂലോ‍കത്തിനുള്ള പ്രതികരണങ്ങള്‍ ഭാഷാപോഷിണിയെ അറിയിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു ഒരു തോന്നല്‍. വിവാദങ്ങള്‍ക്കപ്പുറത്തും ബൂലോകപ്രതികരണശേഷിയ്ക്കു എത്തിപ്പെടാമല്ലോ!

Friday, June 13, 2008

ഇന്‍ ഡിഫെന്‍സ് ഒഫ് അനോണീസ്

കെ പീ സുകുമാരന്‍ അഞ്ചരക്കണ്ടിസാറിന്‍റെ ശിഥിലചിന്തകളില്‍ ഇട്ട ഒരു കമന്‍റ് അത്യാവശ്യം അക്ഷരത്തെറ്റുകള്‍ തിരുത്തി ഇവിടെയും കൊടുക്കുന്നു:

അഭിപ്രായങ്ങള്‍ ‍എഴുതിയില്ലെങ്കിലും “അനോണി-നോണ്‍ അനോണി“ ചര്‍ച്ചകള്‍ കൌതുകപൂര്‍വ്വം വായിച്ചു വരുന്നുണ്ടായിരുന്നു. ബ്ലോഗിന്‍റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് ‍സ്വാതന്ത്ര്യമാണു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം. (സ്വയം നിയന്ത്രണം ഒഴിച്ച്!) . ചിലര്‍ക്കു സ്വന്തം പേരില്‍ എഴുതിയാലും സ്വാതന്ത്ര്യം നഷ്ടമാവില്ല. അവര്‍ അങ്ങനെ ബ്ലോഗു ചെയ്തുകൊള്ളട്ടെ. എന്നാല്‍ മറ്റുചിലര്‍ക്കു പല കാരണങ്ങള്‍ കൊണ്ട് സ്വാതന്ത്യം നഷ്ടമാവുന്നു എന്നു തോന്നുമ്പോള്‍ അവര്‍ അനോണിയാവുന്നു അല്ലെങ്കില്‍ തൂലികാനാമങ്ങള്‍ സ്വീകരിയ്ക്കുന്നു. ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാവാം. മറ്റുചിലപ്പോള്‍, സാമുഹികവും. ചില കേസിലെങ്കിലും മള്‍ട്ടിപ്പിള്‍ കാരണങ്ങളുമാവാം.

ഉദാഹരണത്തിനു ഹരിത്തെന്ന ഞാന്‍ ഒരു വീട്ടമ്മയാണെന്നിരിക്കട്ടെ. വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസന്‍റെ സ്വഭാവമുള്ള എന്‍റെ ഭര്‍ത്താവിനു ഞാന്‍ ബ്ലോഗെഴുതുന്നതും മറ്റു പുരുഷന്മാരുടെ ബ്ലോഗില്‍ കമന്‍റിടുന്നതും ഒന്നും ഇഷ്ടമില്ല. അപ്പോള്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നതു എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത റിസ്ക് ആണ്. അതുകൊണ്ട് തൂലികാനാമം. പിന്നെ ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ ബ്ലോഗണ്ട എന്ന അഭിപ്രായത്തിനു മറുപടി വേണ്ടല്ലോ.

ഹരിത്തെന്ന ഞാന്‍ വാസ്തവത്തില്‍ എം ടി വാസുദേവന്‍ നായരോ, സാറാ ജോസഫോ, മോഹന്‍ലാലോ, മമ്മൂട്ടിയോ സംവിധായകന്‍ വിനയനോ ആണെന്നിരിക്കട്ടെ. എന്നെ ഇഷ്ടമുള്ളവര്‍ ആരാധിച്ചു കൊല്ലുകയും എഴുതുന്ന ചവറുകള്‍ എല്ലാം മഹത്തരമെന്നു ഘോഷിയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത്തവര്‍ എന്നെ പിച്ചിച്ചീന്തി ഉപ്പിലിട്ടു വയ്ക്കും, ഇല്ലേ? ഇപ്പോള്‍ അനോണിയായിരിയ്ക്കുമ്പോള്‍ മുഖം നോക്കാതെയുള്ള സ്നേഹം, വെറുപ്പു, അഭിപ്രായം, വിമര്‍ശനം ഒക്കെ കിട്ടുന്നില്ലേ. എനിയ്ക്കു ഇപ്പോള്‍ ഇമേജിന്‍റെ പ്രശ്നമില്ലാതെ സ്വതന്ത്രമായി എന്തും എഴുതാമല്ലൊ.

ഹരിത്തെന്ന ഞാന്‍ നാഷണല്‍ സെകൂരിട്ടി അഡ്വൈസര്‍ എം കെ നാരായണനോ, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീ ക്കേ ഏ നായരോ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേ ജീ ബാലകൃഷ്ണനോ ആണെങ്കിലോ? എന്തെങ്കിലും അഭിപ്രായം പറയാന്‍ എനിയ്ക്കു സ്വാതന്ത്ര്യം ഉണ്ടാവുമോ? അഥവാ സ്വന്തം പേരില്‍ അഭിപ്രായം പറഞ്ഞാല്‍ എന്തെല്ലാം പുലിവാലുണ്ടാവുമെന്നു ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല. ഇങ്ങനെയുള്ള ഫ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ചിലര്‍ അനോണി ആവേണ്ടിവരും. അങ്ങനെയുള്ളവര്‍ ബ്ലോഗാന്‍ പോകാതെ ഉള്ള ജോലിയും ചെയ്തു ചുമ്മാ ജീവിച്ചു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഇല്ല.

പട്ടാള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്റ്റ്രീയനേതാക്കള്‍ ഇങ്ങനെ പല വിഭാഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. തൂലികാനാമം ആവര്‍ക്കു ഒരു അനുഗ്രഹമാണു. ഈ പ്രശനം സെലിബ്രേറ്റികള്‍ക്കും ഉന്നത നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും അവരുടേതായ പരിമിതികളും വിപരീത ചുറ്റുപാടുകളുമുണ്ട്. ഹരിത്തെന്ന ഞാന്‍ ഒരു ബാങ്കിലെ പ്യൂണ്‍ ആണെങ്കില്‍, ഞാന്‍ സ്വന്തം പേരില്‍ ബ്ലോഗെഴുന്നതു എന്‍റെ മാനേജരുള്‍പ്പെടെ അക്ഷര വൈരികളായ പല കൊളീഗ്സിനും അസൂയയുണ്ടാക്കിക്കൂടേ? ക്ലര്‍ക്കായി കിട്ടാന്‍ സാധ്യതയുള്ള പ്രൊമോഷന്‍, ബ്ലോഗുകാരണം പാരവച്ചു നശിപ്പിച്ചാലോ? ആ പേടികോണ്ട് അനോണിയായി ബ്ലോഗുന്നു എന്നും ആകാമല്ലോ.

പിന്നെ എഴുതുന്നതു വെറും ചവറാണോ എന്ന ഭയം കാരണം, എന്നെ അറിയുന്ന ആള്‍ക്കാരുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമാകാനുള്ള മടിയുമായിക്കൂടേ ഹരിത്തെന്ന പേരിന്‍റെ പിറകില്‍ ഒളിച്ചിരിയ്ക്കാനുള്ള എന്‍റെ മോട്ടീവ്? അങ്ങനെ എത്ര കാരണങ്ങള്‍ വേണമെങ്കിലും ഉണ്ടാവും അനോണികള്‍ക്കു്. ഇതൊക്കെ സ്വന്തം ഐഡന്‍റിറ്റിയില്‍ ബ്ലോഗുന്നവര്‍ക്കു ബാധകമല്ലേ എന്ന ചോദ്യത്തിനു, അവര്‍ ‘ധൈര്യശാലികള്‍’ (!) എന്നേ പറയാന്‍ പറ്റു. ‘പേടിത്തൊണ്ടന്മാരും‘ ബൂലോകത്ത് അനോണിയായി അല്ലെങ്കില്‍ തൂലികാനാമവുമായി ജീവിച്ചു പൊയ്ക്കോട്ടെന്നേ. ഇഷ്യൂ ആക്കാതെ വിട്ടുകള സുഹൃത്തുക്കളേ.


സ്നേഹത്തോടെ,
ഹരിത്

Wednesday, June 11, 2008

അലപം കരുണ.

സര്‍വത്ര വിവാദം നടക്കുന്ന ഈ സമയത്തു്, ഈ പോസ്റ്റ് അസ്ഥാനത്താണെന്നറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. ഇന്നു നമ്മുടെ പ്രിയ കവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു. റ്റി വി ന്യൂസു വഴിയാണു വാര്‍ത്ത അറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നമുക്കു പ്രിയപ്പെട്ട നെയ്യാറ്റിങ്കര വാസുദേവനും, കടമ്മനിട്ടയും പി ഭാസ്കരനുമൊക്കെ നമ്മെ വിട്ടു പോയി. ഇവരുടെ മരണ വാര്‍ത്ത നമ്മുടെ റ്റീ വീ ചാനലുകള്‍ പ്രാമുഖ്യത്തോടെ സാമാന്യം വിശദമായിത്തന്നെ, ആവശ്യത്തിനു റിസര്‍ച്ചും നടത്തി, പഴയ ക്ലിപ്പുകള്‍ അവസരോചിതമായി ചേര്‍ത്തു കാണിക്കുകയുണ്ടായി.

കേരളത്തിലെ മറ്റ് മേഖലകളിലെ പ്രമുഖരുടെ ചരമവാര്‍ത്തകളും റ്റീ വീ ചാനലുകള്‍ കൊടുക്കാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകളിലെ ദു:ഖകരമായ ഒരു വിഷയം, ഇവര്‍ കാണിയ്ക്കുന്ന വിഷ്വത്സ് ആണു. മരിച്ച ആളിന്‍റെ അനാവശ്യമായ ക്ലോസപ്പുകള്‍, ആശുപത്രിക്കിടക്കയില്‍ അല്പ വസ്ത്ര ധാരിയായി കിടക്കുന്ന മൃത ശരീരം, ഐ വീ ഫ്ലൂയിഡും ഓക്സിജന്‍ സിലിണ്ടറും ശവശരീരത്തില്‍ നിന്നും മാറ്റുന്ന ആശുപത്രി ജീ‍വനക്കാര്‍ ഇങ്ങനെ ബീഭത്സമായ കാഴ്ചകള്‍ വീണ്ടും വീണ്ടും കാണിച്ചൂ കൊണ്ടേയിരിക്കും. മൂക്കില്‍ വച്ചിരിയ്ക്കുന്ന പഞ്ഞിയിലേയ്ക്കു ക്ലോസപ്പു ചെയ്യുക, ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകങ്ങളെ ഫോക്കസ് ചെയ്യുക, മൃതദേഹത്തില്‍ വന്നിരിയ്ക്കുന്ന ഈച്ചകള്‍ ഷോട്ടില്‍ കാണുക ഇങ്ങനെ ഇന്‍സെന്‍സിറ്റീവ് ആയ എത്രയോ ഉദാഹരണങ്ങളുണ്ട് പറയാന്‍. മരിച്ച വ്യക്തി പ്രമുഖനായിക്കോട്ടെ അല്ലെങ്കില്‍ സാധാരണക്കാരനായിക്കോട്ടെ, മൃതശരീരത്തോട് റ്റീ വീക്കാര്‍ക്കു അല്പം ആദരവ് കാട്ടിക്കൂടേ? മൃതദേഹം കാണിക്കരുതെന്നല്ല ഈ പറഞ്ഞു വരുന്നതു; മൃതദേഹത്തോട്, മരിച്ച വ്യക്തിയോട് അല്പം ദയ കാണിക്കണമെന്നു മാത്രമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും സ്വകാര്യതയ്ക്കു അവകാശമില്ലേ?

ഇതുപോലെ ആശുപത്രിയില്‍ അവശരായി കിടക്കുന്ന രോഗികളുടെ ക്ലോസപ്പുകള്‍ പലപ്പോഴും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ റ്റീ വിയില്‍ കാണിക്കുക, ആക്സിഡന്‍റില്‍ കുടുങ്ങി മരിച്ചുപോയ മനുഷ്യരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളുടെ ഷോട്ടുകള്‍ ദീര്‍ഘനേരത്തേയ്ക്കു കാണിക്കുക, തളം കെട്ടിക്കിടക്കുന്ന രക്തം വീണ്ടും വീണ്ടും കാണിക്കുക എന്നതൊക്കെ നമ്മുടെ റ്റീ വീ ചാനലുകളില്‍ സാധാരണ സംഭവിയ്ക്കാറുള്ളതാണു. ന്യൂസ് കണ്ടിട്ടു സഹതാപവും , അമര്‍ഷവും, ദേഷ്യവും, പ്രതിക്ഷേധവും ഉണ്ടാകേണ്ട സ്ഥാനത്തു നമുക്കു തോന്നുന്നത് അറപ്പും വെറുപ്പും ആണു. പിന്നെ, അറപ്പു തോന്നിപ്പോയല്ലോ എന്നൊരു കുറ്റബോധവും മനസ്സില്‍ ബാക്കിയാവും.

(ഞാന്‍ വളരെയധികം ആരാധിയ്ക്കുകയും , ആദരിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ഒരു പ്രമുഖന്‍റെ ശവശരീരം റ്റീ വിയില്‍ ബീഭത്സമായി കണ്ടപ്പോള്‍, അറിയാതെ റിമോട്ടെടുത്തു ചാനല്‍ മാറ്റി കിരണ്‍ റ്റീവിയിലെ, പിഞ്ചിലേ പഴുത്തുപോയ ഒരു പന്ത്രണ്ട്കാരിയുടെ ആങ്കറിങ് എന്ന കലാപരിപാടി കണ്ടുപോയതിലുള്ള കുറ്റബോധം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.)

ഇത്തരം വിഷയങ്ങള്‍ റ്റീ വീ യില്‍ കാണിക്കുമ്പോള്‍ പാലിയ്ക്കേണ്ട ഇന്‍റര്‍നാഷണല്‍ എത്തിക്കല്‍ നോംസോ, ഇന്‍ഡ്യയില്‍ത്തന്നെ നിലവിലുള്ള പ്രോഗ്രാം കോഡോ ഒന്നും നമ്മടെ റ്റീ വീ ചാനലുകള്‍ പാലിച്ചില്ലെങ്കിലും വേണ്ട, മൃത ശരീരങ്ങളോട് അല്പം കരുണയെങ്കിലും കാണിച്ചുകൂടേ?

Saturday, June 7, 2008

അതേയ്

അതേയ്,
ഇന്നെവിടെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
കണ്ടുപിടിയ്ക്കാമെന്നു വച്ചാല്‍
കണ്ണു വിയര്‍ത്തതു കാരണം
ഒരു മങ്ങല്‍ പോലെ,
മറന്നു കളയാമെന്നു വച്ചാല്‍
മനസ്സു ചൊരുത്തതു കാരണം
ഒരു വിങ്ങല്‍ പോലെ.
..........................
...............
....
..
.
(8/6/08: 8.30 AM:
ഇപ്പോള്‍ കമന്‍റില്‍ എഴുതിയതാണു്. അപ്പോള്‍ തോന്നി പോസ്റ്റില്‍ തന്നെ ഇട്ടേയ്ക്കാം ഈ കണ്‍ഫെഷന്‍ എന്നു്:
പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു. അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില്‍ പഠിക്കുന്ന അനന്തരവന്‍ ചെക്കന്‍ സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു.
“ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്‍റെ ചോദ്യം.
നിറഞ്ഞ കണ്ണുമായി അവന്‍റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”
അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്‍റു തെരഞ്ഞെടൂപ്പ് ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?)

Sunday, June 1, 2008

മണികര്‍ണിക.

ആശുപത്രി മുറിയില്‍ തറയില്‍ തഴപ്പായില്‍ ഞാന്‍ മയങ്ങിത്തുടങ്ങിയപ്പോഴാണു്, അമ്മ വിളിച്ചുണര്‍ത്തി,
ഗംഗാജലമുള്ള ചെപ്പുക്കുടം എന്‍റെ കൈയ്യില്‍ തന്നത്. അമ്മ പിന്നെ പിറു പിറുക്കുന്നതു പോലെ രാമായണം വായിച്ചുകൊണ്ടേയിരുന്നു. “ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ...”ഗംഗാജലം അച്ഛന്‍റെ ചുണ്ടില്‍ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങി. പഞ്ചഭൂതങ്ങളോരോന്നായി അച്ഛന്‍ ഉപേക്ഷിച്ചു തുടങ്ങിയോ? ഇനി അവസാനം അഗ്നിശൂദ്ധി? അഭിലാഷങ്ങളും, പകയും, വെറുപ്പും അസൂയയും, ദേഷ്യവും ഒക്കെ സ്നേഹത്തോടൊപ്പം എരിഞ്ഞിരുന്ന ഒരു സാധാരണ ജീവന്‍ പൊലിഞ്ഞു. അച്ഛന്‍ മരിച്ചു.

പാസ് ബുക്കു് എന്‍റെ കയ്യില്‍ തരുമ്പോള്‍, അതിനുള്ളില്‍ മടക്കി വച്ചിരുന്ന ഒരു തുണ്ടു കടലാസ്സില്‍ അമ്മ ഒന്നു തൊട്ടു. അച്ഛന്‍റെ കൈപ്പടയില്‍ ഒരു കുറിമാനം.
ഹരിയ്ക്കും രാധയ്ക്കും റാണിമോള്‍ക്കും വിമാനയാത്രയ്ക്കു, ശവദാഹം, സഞ്ചയനം, പതിനാറിനു, നാല്‍പ്പത്തിഒന്ന്, മണികര്‍ണികയാത്ര, .............. ഇങ്ങനെ കുറേ തലക്കെട്ടുകളില്‍ കുറെ കണക്കുകള്‍.
എനിക്കുവേണ്ടി മറ്റു ചില കുറിപ്പുകള്‍ കൂടി. ശവദാഹം ജന്മനാട്ടില്‍ വേണമെന്നു വാസുവും മറ്റും എത്ര പറഞ്ഞാലും അങ്ങനെ ചെയ്യരുതു്. സാധിക്കുമെങ്കില്‍ എലെക്റ്റ്രിക്കു ശമശാനത്തില്‍ ദഹിപ്പിക്കണം. ഹരീ, മൂന്നാം നാള്‍ തന്നെ സഞ്ചയനം നടത്തി നീ തിരികെ പൊയ്ക്കോ. ഉത്തരവാദിത്തമുള്ള ജോലിയല്ലേ. പതിനാറിനും , നാല്‍പ്പത്തിഒന്നിനും ഒന്നും നീ വരണ്ട. അനാഥാലയത്തില്‍ ആഹാരത്തിനു പണമടച്ചാല്‍ മതി. ബാങ്കില്‍ നിന്നും പണമെടുത്തു അയ്യപ്പന്‍റെ കയ്യില്‍ കൊടുത്താല്‍ മതി. അവനാവുമ്പോള്‍ എല്ലാം നോക്കി നടത്തിക്കൊള്ളും.
“ ഹരിയുടെ കയ്യില്‍ സേവിങ്സ് ഒന്നും ഉണ്ടാവില്ല. നീയ്യ് ഈ പാസ്ബുക്കു അവനെ ഏല്‍പ്പിക്കണം”
ഏതോ വിദൂരതയില്‍ നിന്നും അച്ഛന്‍ അമ്മയോടു അടക്കിസംസാരിക്കുന്ന പോലെ.

അച്ഛന്‍ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ രാധയേയും റാണിമോളേയും കൂട്ടി നാട്ടിലെത്താമെന്നായിരുന്നു കരുതിയതു.
“ ഹരി, നീ പറഞ്ഞാല്‍ ഞാന്‍ ഈ സിങ്കപ്പൂര്‍ റ്റ്രിപ്പ് കാന്‍സെല്‍ ചെയ്യാം. ബട്ട്, മുകുന്ദ് വില്‍ ബെ വെരി അണ്‍ഹാപ്പി”
“വേണ്ട” എന്നു മാത്രം പറഞ്ഞു. എന്തിനു അവളുടെ ബോസിന്‍റെ അപ്രീതി സമ്പാദിക്കണം. എനിയ്ക്കു വേണ്ടി അവളുടെ കരിയറില്‍ സംഭവിച്ച നഷ്ടങ്ങളുടെ പട്ടികയില്‍ എന്‍റെ അച്ഛന്‍റെ മരണമെങ്കിലും ഉണ്ടാവാതിരിക്കട്ടെ!
“ നോ നോ നോ.... റാണി ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്. അവള്‍ ആന്‍റിയുടെ കൂടെ നില്‍ക്കട്ടെ.”
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നവള്‍ ഒരാഴ്ച ലീവെടുത്താല്‍ ആകാശം ഇടിഞ്ഞു വീഴുമോ രാധേ? ചോദിച്ചില്ല. ഒരു ആര്‍ഗുമെന്‍റിനുള്ള മനസ്സാന്നിദ്ധ്യം അപ്പോള്‍ എനിയ്ക്കുണ്ടായിരുന്നില്ല.

അച്ഛനു ബോധം ഇല്ലായിരുന്നു. അതുകൊണ്ട് “ എന്‍റെ റാണി ലക്ഷ്മീബായി എവിടെ ഹരീ?” എന്ന ചോദ്യത്തില്‍ നിന്നും ഒഴിവായി. മറ്റുള്ളവരെപ്പോലെ അല്ല, പണ്ടേ ഞാന്‍ കള്ളം പറഞ്ഞാല്‍ അച്ഛനു ഉടനേ മനസ്സിലാവും.
അച്ഛനെ ആശുപത്രിക്കാര്‍ വെള്ളത്തുണിയിട്ടു മൂടി ഒരു സ്റ്റ്രെക്ചറില്‍ കോറിഡോറില്‍ വച്ചിട്ടു, മുറി ലോഷനിട്ടു കഴുകുന്ന തിരക്കിലാണു്. അടുത്ത രോഗിയെ സ്വീകരിക്കാന്‍ ഡെറ്റോളിന്‍റെ ഗന്ധവുമായി ആശുപത്രിമുറി അണിഞ്ഞൊരുങ്ങുന്നു.
മുഖത്തുനിന്നും തുണി അല്പം മാറ്റി അച്ഛന്‍റെ നെറ്റിയില്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു.
“ ശിവാ, അച്ഛന്‍ വല്ലാതെ തണുത്തല്ലോടാ”
“ അതുപിന്നെ ബോഡി തണുക്കത്തില്ലായോ? മണിക്കൂര്‍ രണ്ടായില്ലിയോ” ഹോസ്പ്പിറ്റല്‍ മാനേജര്‍ അലക്സാണ്ടര്‍.
അച്ഛന്‍റെ തണുത്ത ബോഡി, ഞാനും ശിവനും ആശുപത്രി ജീവനക്കാരും ചേര്‍ന്നു വണ്ടിയില്‍ കയറ്റി. എല്ലാത്തിനും ശിവാനന്ദന്‍ കൂടെയുണ്ടായിരുന്നു. ഒന്‍പതാം ക്ലാസ്സു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചതാണു. വീട്ടിലെ ഒരു അംഗത്തെപ്പോലെ. കുളിപ്പിക്കാനും , കരക്കാരെയും ബന്ധുക്കളെയും അറിയിക്കാനും ഒക്കെ ശിവന്‍ തന്നെ.

ചിതാഭസ്മകലശം വീട്ടില്‍ വച്ചു വിളക്കുകൊളുത്തുന്നതു വീട്ടുടമസ്ഥയായ ഭാര്യ ഫാത്തിമയ്ക്കു ഇഷ്ടമില്ലെന്നു മജീദിക്ക പറഞ്ഞു. അമ്മയ്ക്കതു ഷോക്കായി. ഏഴു വര്‍ഷമായി ഒരു വീടുപോലെ കഴിഞ്ഞിരുന്നതല്ലേ.
വാടകക്കാരനായി മജീദിക്ക അച്ഛനെകാണുന്നതു മരണത്തിനു ശേഷമാണെന്നു തോന്നുന്നു. ജീവിതത്തില്‍ ആദ്യമായി അമ്മ തെറിപറഞ്ഞു ഞാന്‍ കേട്ടതന്നാണു്. മജീദിക്കയുടെ കെട്ടിയോള്‍ ഫാത്തിമയുടെ നന്ദികേടു അമ്മയ്ക്കു സഹിച്ചില്ല.
“ ആ കൂത്തിച്ചിയ്ക്കും അവളുടെ മക്കള്‍ക്കും വേണ്ടി ഇവിടൊരാള്‍ ഇനി ചെയ്യാനെന്തെങ്കിലും ബാക്കിയുണ്ടോ? എന്നിട്ടാചിതയാറും മുന്‍പ്...”
അമ്മയുടെ നിര്‍ബന്ധം കാരണം അന്നു തന്നെ ആ വീടൊഴിഞ്ഞു. രണ്ടുദിവസം ഗസ്റ്റ് ഹൌസില്‍, അടുത്തദിവസം ശിവാനന്ദന്‍റെ വീട്ടില്‍. പിന്നെ നഗരത്തില്‍ വെറുതേ പൂട്ടിയിട്ടിരുന്ന രാധയുടെ ഫ്ലാറ്റില്‍, അച്ഛന്‍റെ
ചിതാഭസ്മക്കലശവുമായി, അഭയാര്‍ത്ഥികളെ പോലെ. സഞ്ചയനത്തിനു റാണിമോളെക്കൊണ്ട് നമസ്കരിപ്പിക്കണം എന്നുണ്ടായിരുന്നു. നടന്നില്ല.

പെട്ടിയില്‍ വച്ചിരുന്ന ചിതാഭസ്മ കലശം തുറന്നു കാട്ടണമെന്നു എയര്‍പ്പോര്‍ട്ടിലെ പോലീസുകാരനു നിര്‍ബന്ധം. അച്ഛന്‍റെ ചിതാഭസ്മമാണെന്നു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ശിവാനന്ദനു ആ അയ്യങ്കാര്‍ പോലീസിന്‍റെ മുരട്ട് സംസാരം കേട്ടപ്പോള്‍ വല്ലാതെ ദേഷ്യം വന്നു.
“ സാമീ, അവന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് കണ്ടാല്‍ നിങ്ങടെ ഐ ജി എണീറ്റു നിന്നു സല്യൂട്ടടിയ്ക്കും. അറിയാമോ? മര്യാദക്കാരുടെമേല്‍ എല്ലാരും കുതിരകേറും. ഇന്നാ തുറന്നു നോക്കിക്കോ. പത്തുദിവസങ്ങള്‍ക്കു മുന്‍പു എന്നേയും നിങ്ങളേയും പോലെ ജീവനുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ എല്ലും ചാമ്പലുമാ ഇതിനുള്ളില്‍.”
ശിവനെ തടഞ്ഞു. വേണ്ട. അധികാരവും ദേഷ്യവും വിളമ്പേണ്ട സമയവും സന്ദര്‍ഭവും അല്ല ഇതു്. മരണം വല്ലാത്ത ഒരു ലെവലര്‍ ആണു ശിവാ. അതു ബന്ധങ്ങളെ റീ ഡിഫൈന്‍ ചെയ്യുന്നു. അച്ഛന്‍റെ മരണം, എനിക്കു റാണിയോടുള്ള സ്നേഹത്തിന്‍റെ അനന്തമായ ആഴം എന്നെ അറിയിച്ചു. പോലീസുകാരനോടു വഴക്കിട്ടു നശിപ്പിക്കനുള്ളതല്ല, ഈ തിരിച്ചറിവുകളുടെ നിമിഷങ്ങള്‍.
“ ഇതൊക്കെ അവിടെയെവിടെയെങ്കിലും കളഞ്ഞിട്ടുവന്നാല്‍ പോരായിരുന്നോ?” രാധയുടെ ശബ്ദം കനക്കുമ്പോള്‍ ഞാന്‍ ഈയിടെ ഒന്നും മിണ്ടാറില്ല. വീടിനു മുന്നിലുള്ള തുളസിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ
ചിതാഭസ്മമടങ്ങിയ കലശം കുഴിച്ചിട്ടു. ഒരു ചെറിയ വിളക്കും വച്ചു.
ദിവസവും സന്ധ്യക്കു വിളക്കു കൊളുത്തണം. മാസാമാസങ്ങളില്‍ മരണനാളിനു ബലിയിടണം. ഒന്നാം വാര്‍ഷികത്തിനു വാരണാസിയില്‍ , ഗംഗയില്‍, മണികര്‍ണികയില്‍ പിതൃതര്‍പ്പണം. പിന്നെ വര്‍ഷാവര്‍ഷം പിതൃപക്ഷത്തില്‍ വാവുബലിയിടണം. പിന്നെ?

എത്ര രാത്രിയായാലും ഓഫീസില്‍ നിന്നും ഞാന്‍ വന്നിട്ടേ അസ്ഥിത്തറയില്‍ വിളക്കു തെളിയാറുള്ളൂ.
“രാധേ സന്ധ്യയ്ക്കു ഒരു വിളക്കു തെളിയ്ക്കാന്‍ ഓര്‍ത്തുകൂടേ നെനക്കു?”
“ ഓ... ഐ ആം സോറി , ഇറ്റ് ജസ്റ്റ് ഡിഡിന്‍റ് ഒക്കര്‍ റ്റു മി”
സ്യുപ്പര്‍ അടിച്ചു വാരുന്ന ചവറ് അസ്ഥിത്തറയുടെ ചുവട്ടില്‍ കൂനയായ് കൂട്ടിവച്ചു ചൂലും ചാരിവച്ചിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു ചങ്കു പൊട്ടുന്നതുപോലെ തോന്നി. ഞാന്‍ അലറി,
“ വാട്ട് ദ ഹെല്‍ ഇസ് ഗോയിങ് ഓണ്‍ ഹിയര്‍? രാധേ ..രാധേ... നിനക്കൊന്നു ശ്രദ്ധിച്ചൂടേ? ..ഇതു കണ്ടോ?”
“ഡോണ്ട് ഷൌട്ട് അറ്റ് മീ... ഐ അം നോട്ട് യുവര്‍ സെര്‍വന്‍റ്... നിങ്ങടെ തന്തേടെ എല്ലും പല്ലും നിങ്ങള്‍ വേണമെങ്കില്‍ സൂക്ഷിച്ചോളണം. ഇറ്റ് ഇസ് നണ്‍ ഒഫ് മൈ പ്രോബ്ലം”
“രാധേ.. നീ...ഇങ്ങനെ.....” ദയനീയനായ എന്നോടു എനിയ്ക്കുതന്നെ പുഛം തോന്നി.
അവള്‍ ചുണ്ടുകള്‍ വക്രിപ്പിച്ചു, തല വെട്ടിച്ചു ദേഷ്യത്തോടെ ബെഡ് റൂമിന്‍റെ കതകു ശക്തിയായി വലിച്ചടച്ചു. റാണി ഇതെല്ലാം കണ്ട് പകച്ചു നിന്നു.
സ്യൂപ്പര്‍ വരുന്ന ദിവസങ്ങളിലൊക്കെ അസ്ഥിത്തറയില്‍ കൂട്ടിവയ്ക്കുന്ന ചവറു കൂന എടുത്തു കളഞ്ഞു ഒരു സാംബ്രാണിത്തിരി കത്തിയ്ക്കുന്നത് എന്‍റെ സ്ഥിരം ജോലിയായി. രാധയോട് പല പ്രാവശ്യം പറഞ്ഞിട്ടും ഈ സ്യൂപ്പര്‍ എന്താ അവള്‍ പറയുന്നതു അനുസരിയ്ക്കാത്തതു്? ഒരുദിവസം ആ തുളസിച്ചെടി ആരോ മൂടോടെ പിഴുതിട്ടിരിയ്ക്കുന്നു. ഇതും ആ സ്യൂപ്പര്‍ ആയിരിക്കണം. വീണ്ടും തിരിച്ചു നട്ടു വച്ചെങ്കിലും, പട്ടുപോയി.

രാവിലേ , റാണിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണു ഞാന്‍ ഉണര്‍ന്നതു? കരഞ്ഞു കരഞ്ഞു കുഞ്ഞു വല്ലാതെ ഏങ്ങലടിയ്ക്കുന്നു. ശ്വാസം കിട്ടാന്‍ പാടുപെടുന്നു അവള്‍. ‘എന്താ മോളേ?’
“ എന്‍റെ പൊന്നു റാണി ലക്ഷ്മീ ബായി അല്ലെ, കരയാതെ മക്കളേ . എന്തു പറ്റീ?”
അവളുടെ ഒരു കമ്മല്‍ കാണാനില്ല. രാവിലേ എല്ലായിടത്തും നോക്കി. ബെഡ്ഷീറ്റെല്ലാം കുടഞ്ഞു നോക്കി. റൂം അടിച്ചു വാരി നോക്കി. കിട്ടിയില്ല. രാധയുടെ ശബ്ദവും മുഖവും കനത്തു. യാതൊരു ശ്രദ്ധയും ഇല്ലാത്ത മൂശേട്ടേ എന്നു പറഞ്ഞു റാണിയെ ബെല്‍റ്റെടുത്തു അടികൊടുത്തു.
“ഒരു ചെറിയ കമ്മലല്ലേ രാധേ, നീ ഇങ്ങനെ കുഞ്ഞിനെ അടിച്ചാലോ?”
“ നമുക്കു വേറേ മേടിയ്ക്കാം കേട്ടോ, റാണി കരയാതെ” ഞാന്‍ സമാധാനിപ്പിച്ചു.

അമ്മയും, അയ്യപ്പന്‍ മാമനും , ശിവനും ഇന്നെത്തും. അച്ഛന്‍റെ ചിതാഭസ്മവും കൊണ്ട് ഞങ്ങള്‍ വാരണാസിയില്‍ മറ്റന്നാള്‍ പോകും.
“ റാണിയെക്കൂടെ കൊണ്ടു പോയാലോ രാധേ?”
“വേണ്ട, വെറുതേ എന്തിനാ ക്ലാസ്സു മിസ്സാക്കുന്നതു?”

ഓഫീസില്‍ പോകാനിറങ്ങിയപ്പോഴാണു കണ്ടതു. പട്ടുപോയ തുളസ്സിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ അസ്ഥിത്തറയില്‍ വീണ്ടും ചവറു കൂമ്പാരവും ചൂലും. ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിസ്സഹായനായി. ചവറു വാരി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണു കണ്ടതു്, റാണിയുടെ ഒറ്റക്കമ്മല്‍ ഈ ചവറിനിടയില്‍. ഇതെങ്ങിനെ ഇവിടെ വന്നു?
ദൈവമേ, ഇതെങ്ങിനെ? ഇനിയിപ്പൊ രാധ വീട്ടില്‍ സ്യൂപ്പറെ ജോലിയ്ക്കു വച്ചിട്ടുണ്ടാവില്ലേ?
മറ്റന്നാള്‍ ഞങ്ങള്‍ വാരണാസിയിലേയ്ക്കു യാത്ര തുടങ്ങുമ്പോള്‍ രാധ അവളുടെ ബോസിനു ഫോണ്‍ ചെയ്യും,
“ മുകുന്ദ്, ഹരിയും ശിവനും ബന്ധുക്കളും ഇന്നു മണികര്‍ണികയില്‍ # പോയിരിക്കുകയാണു്, ചിതാഭസ്മവും കൊണ്ട്”

മരണത്തിനും കാമത്തിനുമിടയില്‍, കളഞ്ഞുപോയ ഒറ്റക്കമ്മല്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എന്‍റെ സ്വന്തം മകള്‍ റാണി, എന്‍റെ മരിച്ചുപോയ അച്ഛന്‍റെ റാണി ലക്ഷ്മീ ബായി*, ഞങ്ങള്‍ തിരിച്ചു വരുന്നതും കാത്തു കാത്തിരിയ്ക്കും. ബട്ട് ഷീ ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്.

________________________________________

# Manikarnika :
Manikarnika is considered to be even older than Ganges and as legend has it, Vishnu cared the kund with his discus, and filled it with perspiration from his exertions in creating the world, at the behest of Shiva. When Shiva quivered with delight, his earning fell into this pool, which as Manikarnika - "Jeweled Earring" - became the very First Tirtha in the world.

(* വിവാഹം കഴിയുന്നതിനു മുന്‍പു ഝാന്‍സി റാണിയുടെ പേര് ‘മണികര്‍ണിക’ എന്നായിരുന്നെന്നു് കേട്ടിട്ടുണ്ട്.)

Thursday, May 22, 2008

ദാമോരന്‍

‘ദാമോരാ’ എന്നു നീട്ടിവിളിച്ചാല്‍ മതി അവനെത്തും. മൊട്ടത്തലയന്‍. ഗ്രഹണിപിടിച്ച വയറും കാട്ടി, വലത്തേ തോളില്‍ നിന്നും ഊര്‍ന്നിറങ്ങിക്കിടക്കുന്ന വള്ളിയുള്ള നരച്ച നിക്കറും ഇട്ടു്, പോളിയൊ ബാധിച്ച കാലുകളും ഏന്തിച്ചു കോളേജ് കാന്‍റീനിനടുത്തുള്ള ഇടവഴിയില്‍ അപശകുനം പോലെ.

ദാമോരനു അടിയന്തരാവസ്ഥയെക്കാള്‍ പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സേ കൂടുതല്‍ കാണൂ. ഒരിക്കലും വിശപ്പടങ്ങാത്ത ദാമോരന്‍ മഞ്ഞ കോന്ത്രപ്പല്ലുകള്‍ ഇളിച്ചു കാട്ടി യാചിക്കും,
“ അണ്ണാ, ഒരു 4 അണ താടാ”.
പൈസ കൊടുത്താല്‍ കാലില്‍ തൊട്ടു തൊഴും. കൊടുത്തില്ലെങ്കില്‍ “ പോടാ പട്ടീ... മൈ....” എന്നൊക്കെ വിളിയ്ക്കും. ബി ഏയ്ക്കു പഠിക്കുന്ന ചേച്ചിമാര്‍ കേള്‍ക്കും എന്നതൊന്നും തെറി വിളിയ്ക്കുന്ന സമയത്തു ദാമോരനു പ്രശ്നമല്ല. അമ്പതു പൈസ കൊടുത്താല്‍ പ്രതിഫലമായി ആരോടു വേണമെങ്കിലും എന്തും പറയും അവന്‍. കോളേജിനു തൊട്ടപ്പുറത്തുള്ള സ്കൂളില്‍ നിന്നും പാസായി വന്നവര്‍ക്കു പഴയ സാറന്മാരോടുള്ള
വിരോധം തീര്‍ക്കാനും ദാമോരന്‍ അമ്പതു പൈസ റേറ്റ് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു. സ്കൂളില്‍ ക്ലാസ്സ് നടക്കുമ്പോള്‍,ദാമോരന്‍ ഏന്തി ഏന്തിനടന്നു സ്കൂളിലെ ക്ലാസ് റൂമില്‍ കയറിച്ചെല്ലും. മൊട്ടത്തല ചരിച്ചു പിടിച്ചു ക്രാവി ക്രാവി നോക്കി, ഉച്ചത്തില്‍ ചോദിക്കും.
“ സാറേ, ആട്ടിന്‍ കുട്ടി ഉണ്ടോ..... ബ്ബേഏഏഏ......”
ആട്ടിന്‍ കുട്ടി, ആ സാറിന്‍റെ ഇരട്ടപ്പേരാണു്. ക്ലാസ്സ് ഇളകി മറിയും.കൂകി വിളിയ്ക്കും. ആട്ടിന്‍ കുട്ടിയുടെ പഴയ സ്റ്റൂഡന്‍റ്സ്, അങ്ങേരുടെ ക്രൂരതകള്‍ക്കു പകരം വീട്ടിയ സന്തുഷ്ടിയോടെ കോളേജ് കാമ്പസ്സിന്‍റെ സുരക്ഷിതത്വത്തില്‍
രസിച്ചിരിക്കും. ഈ കലാപരിപാടികള്‍ ഹിറ്റ്ലര്‍,ആട്ടുകല്ല്, അരുവട്ടി, ഫാമറ്, കമ്പം, അസ്ഥിക്കറുപ്പന്‍,ജുബ്ബാ, കുഞ്ഞിരാമന്‍ എന്നീ വീരശൂരപരാക്രമികളായ സാറന്മാരുടെ ക്ലാസ്സുകളിലും ആവര്‍ത്തിക്കും. ദാമോരനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു തെറികൊണ്ടന്നു അഭിഷേകം ആയിരിക്കും. അതുകൊണ്ട് സാധാരണ അവന്‍റെ ഇരകള്‍ നാണക്കേടു കരുതി എല്ലാം സഹിക്കും. ഒരിക്കല്‍ പട്ടത്തി ഭാഗ്യലക്ഷ്മിയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിച്ച് “ ചേച്ചീ ഒരു രണ്ട് രൂപാ തരാന്‍ കെടക്കിണാ” എന്നു ചോദിച്ചതില്‍ ദ്വയാര്‍ത്ഥം ആരോപിച്ചു അവളുടെ കാമുകന്‍ തോമസ് എബ്രഹാം ദാമോരനെ വലത്തേ കൈ വീശി ഒറ്റ അടി വച്ചുകൊടുത്തു. ദാമോരന്‍ അലറിക്കരയാന്‍ തുടങ്ങി. കോളേജങ്കണത്തിലെ രാഷ്ട്രീയ വടവൃക്ഷത്തിന്‍ ചുവട്ടില്‍ മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടേയിരുന്നു. പട്ടത്തിയും എബ്രഹാമും തമ്മിലുള്ള പ്രണയരഹസ്യങ്ങളൊക്കെ ദാമോരന്‍ കരച്ചിലിനിടയില്‍ പബ്ലിക്കായി വിളിച്ചു പറയുന്നുമുണ്ടായിരുന്നു. അവരുടെ സിനിമാതീയേറ്റര്‍ കഥ പറഞ്ഞു കഴിഞ്ഞ് അവധിദിവസങ്ങളിലെ എക്സ്റ്റ്രാക്ലാസെന്ന കള്ളപ്പേരില്‍ അറിയപ്പെടുന്ന പ്രണയ സമാഗമങ്ങളുടെ ഭാണ്ഡം ദാമോരന്‍ തുറക്കും
എന്നായപ്പോള്‍ നിവര്‍ത്തിയില്ലാതെ എബ്രഹാം 5 രൂപാ കൊടുത്തു വല്ലവിധത്തിലും അവന്‍റെ കരച്ചില്‍ യജ്ഞം അവസാനിപ്പിച്ചു് തടിയൂരി.

ഫിസിക്സ് ലക്ചറര്‍ സോമശേഖരന്‍ സാര്‍ ഐലന്‍റ് എക്സ്പ്രസിന്‍റെ നെറുകയിലേയ്ക്ക് റയില്‍ പാതയിലൂടെ നടന്നു നടന്നു കയറുന്നതിനും ഒരാഴ്ച മുന്‍പാണു, ദാമോരന്‍ ലാബില്‍ കയറിവന്നതു്. വെര്‍ണിയര്‍ കാലിപ്പേഴ്സ് എങ്ങനെ ഉപയോഗിക്കണം എന്നു ഡെമോണ്‍സ്റ്റ്രേറ്റ് ചെയ്തുകൊണ്ടിരുന്ന സാറിനെ തൊട്ട് “അച്ഛാ, അച്ഛാ,... വിശക്കുന്നു അച്ഛാ..” എന്നു പറഞ്ഞു കൊണ്ടേയിരുന്നു. പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ റെക്കാര്‍ഡ് ബുക്കു കൊണ്ട് വരാത്തതിനു സോമ ശേഖരന്‍ സാര്‍ പുറത്തിറക്കിവിട്ടവരിലാരുടെയോ ക്രൂരമായ പ്രതികാരം. ക്ലാസ്സില്‍ വല്ലാത്ത മൂകത. സാര്‍ ഒന്നും മിണ്ടാതെ കുറേ നേരം കുനിഞ്ഞിരുന്നു. പിന്നെ പതുക്കെ സ്റ്റാഫ് റൂമിലേയ്ക്കു പോയി.പിന്നത്തെ ആഴ്ച സാറിനു ഞങ്ങളുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സെടുക്കാന്‍ കഴിഞ്ഞതുമില്ല.

അടിയന്തരാവസ്ഥ എതിര്‍ക്കപ്പെടേണ്ടതാണെന്ന ആശയം കോളേജിലെ സുന്ദരനും, ബുദ്ധിജീവിയും, സാഹിത്യകാരനും ഒക്കെയായ ഇങ്ഗ്ലീഷ് ലക്ചറര്‍ക്കാണ് ആദ്യം തോന്നിയതു. അങ്ങനെ ഞങ്ങള്‍ കുറച്ചു വിപ്ലവകാരികള്‍ അടിയന്തരാവസ്ഥയ്ക്കെതിരായി പോസ്റ്റര്‍കള്‍ എഴുതി. ആരു ഇതു കോളേജില്‍ ഒട്ടിയ്ക്കും? ആരെങ്കിലും കണ്ടുപിടിച്ചാല്‍ ഞങ്ങള്‍ എല്ലാം ഉടനേ അകത്താവും. എല്ലാവര്‍ക്കും ചെ ഗുവേരയാകണം. രക്തസാക്ഷിയാകാന്‍ ആളില്ലാതെയായി. ഒടുവില്‍ ദാമോരനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിയ്ക്കുവാന്‍ തീരുമാനമായി. ദാമോരനു 10 രൂപാ കൊടുത്തു ഞങ്ങള്‍ വിപ്ലവം ഔട്ട് സോഴ്സ് ചെയ്തു. ദാമോരന്‍ ഞായറാഴ്ച പോസ്റ്റര്‍ ഒട്ടിച്ചു. തിങ്കളാഴ്ച അവന്‍ കൃത്യമായും വൃത്തിയായും അകത്തായി. ലക്ചറര്‍ രണ്ട് മാസത്തെ അവധിയെടുത്തു പോയി. ഞങ്ങള്‍ ഒരാഴ്ച മുങ്ങി നടന്നു. പിന്നെ പരീക്ഷയായി, പങ്കപ്പാടായി. റിസല്‍റ്റ് വന്നു. ഞങ്ങള്‍ പലവഴിയ്ക്കും പിരിഞ്ഞു പോയി.

ദാമോരനെ പണ്ടേ മറന്നിരിയ്ക്കുകയായിരുന്നു. ഇന്നലെ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴിയ്ക്കു മെയിന്‍ ‍റോഡില്‍ ജാഥകാരണം, അപ്രോച്ചു റോഡില്‍ കാര്‍ ജാമായി കിടക്കുകയായിരുന്നു. വീട്ടിലെത്താനുള്ള ആകാംക്ഷയില്‍ ജാഥയെ ശപിച്ചുകൊണ്ട് ഒരു പെപ്സി കുടിയ്ക്കാന്‍ മുറുക്കാന്‍ കടയിലേയ്ക്കു നടക്കുമ്പോഴാണു ദാമോരനെ കണ്ടതു.
റ്റാര്‍പ്പാളിനും പഴയ ഫ്ലെക്സ് ബാനറുകളും കൊണ്ടു കൂരയുണ്ടാക്കിയ ഒരു കുടിലിന്‍റെ മുന്നില്‍. ചേരിയിലെ അവസാനിക്കാത്ത ദുര്‍ഗന്ധമാര്‍ന്ന വ്യഥപോലെ ഒരു ചാക്കു തുണ്ടില്‍ ചോദ്യചിഹ്നമായി ദാമോരന്‍. പ്രായം
അല്പം നരപ്പിച്ചിട്ടുണ്ട്.

“ ദാമോരാ, ദാമോരാ...ഞാന്‍....”
ദാമോരന്‍ ഒന്നും മറന്നിട്ടില്ല.

“ അണ്ണാ , അന്നു പോലീസ് അടിച്ചു നടുവൊടിച്ചിട്ടും അണ്ണമ്മാരുടെ പേരൊന്നും ഞാമ്പറഞ്ഞില്ല.”
ചേരിയിലെ ഒരു വേശ്യയാണു നടുവൊടിഞ്ഞു കിടപ്പിലായ ദാമോരനെ വര്‍ഷങ്ങളായി നോക്കുന്നതു.പെഴ്സ് തുറന്നു കുറച്ചു പണം കൊടുത്തപ്പോള്‍ ദാമോരന്‍ വാങ്ങിയില്ല. തിരിച്ചു വണ്ടിയില്‍ ചെന്നു പെട്ടിതുറന്നു കൂട്ടുകാര്‍ക്കായി സൂക്ഷിച്ചിരുന്ന സ്കോച്ച് എടുത്തു ദാമോരന്‍റെ
അടുത്തെത്തി.
“ ദാമോരാ ഇതെങ്കിലും.......”
ദാമോരന്‍റെ കണ്ണുകളില്‍ ആസക്തിയുടെ കൊള്ളിയാന്‍ മിന്നി. ചുണ്ടുകള്‍ കൊതിയോടെ കൂര്‍ത്തു. മൊട്ടത്തല ചരിച്ചു പിടിച്ചു അവന്‍ സ്വാര്‍ത്ഥതയോടെ കെനീട്ടി.

ദാമോരന്‍ ഇതെങ്കിലും വാങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു.