Sunday, May 16, 2010

കമ്പോള നിലവാരം

ഇന്നു കൊല്ലാന്‍ പറ്റിയതു വെറും ആറുപേരെ മാത്രം.

ഛത്തീസ്ഗഡിലെ രാജ്നന്ദ് ഗാവ് ജില്ലയിലെ മാന്‍പൂറില്‍ ഇന്നു തച്ചു കൊന്നത് ആറുപേരെ മാത്രം.

ഊഞ്ചാപൂര്‍ ഗ്രാമത്തിലെ പട്ടേലായ മാനൂറാമിനേയും, ലാല്‍കുമാര്‍ മണ്ടാവിയേയും രാജേഷ് കുമാറിനേയും അവരുടെ വീട്ടില്‍ നിന്നും തോക്കു കാട്ടി ഇറക്കി..

മൂന്നുപേരേയും തല്ലി തല്ലി കൊന്നു.

ഈ ഗ്രാമത്തിനടുത്തുള്ള പുക്ദാ ഗ്രാമത്തിലുള്ള മേരൂ റാമിനേയും, തേരേ ഗാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് വീര്‍ സായിയേയും, അടുത്തുള്ള ഗട്ട്ഗഹന്‍ ഗ്രാമത്തിലുള്ള ദുരൂഗ് കുമാറിനേയും അവരവരുടെ വീടുകളില്‍ നിന്നും വിളിച്ചിറക്കി അടിച്ചു അടിച്ചു കൊന്നു.

ശവശരീരങ്ങള്‍ ഊഞ്ചാപ്പൂരിലും, കട്ടേഗഹനിലും ചിതറിക്കിടപ്പുണ്ട്.

നിര്‍ഭാഗ്യത്തിനു 5 ദിവസങ്ങള്‍ക്കു മുന്‍പ് 8 സീ ആര്‍ പീ ക്കാരെ മാത്രമേ ബ്ലാസ്റ്റ് ചെയ്തു കൊല്ലാന്‍ പറ്റിയുള്ളൂ.

ചത്തവന്മാര്‍ എല്ലാം കുത്തക ബൂര്‍ഷ്വാ മള്‍ട്ടീ നാഷണല്‍ ഗ്ലോബലൈസേഷന്‍ ചെറ്റകള്‍ ആയിരുന്നു.

((ചിയര്‍ ഗേള്‍ത്സിന്‍റെ ഡാന്‍സ്. ലളിത് മോഡി സിന്ദാബാദ്!!!!!))

വിമാനത്തില്‍ വന്നിറങ്ങി ബിസിലറിയും കുടിച്ചു ശാന്തിയാത്ര നടത്തിയ സ്വാമി അഗ്നിവേഷും, ഗാന്ധിയന്മാരും, പത്തിരുപതു സമാധാന കാംക്ഷികളായ പീ യൂ സീ എല്‍ ബുദ്ധിജീവികളും പ്രസ്സ് കോണ്‍ഫറന്‍സ് നടത്തി കുറ്റങ്ങളും പറഞ്ഞു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ തിരിച്ചു പോയി.

വികസനമാണു മാവോയിസത്തിനുള്ള ഒറ്റമൂലി എന്നു ഇവര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലൊ!!!

അണ്ടിയല്ലേ മാങ്ങയെക്കാള്‍ മൂത്തത്. സംശയിച്ചു നില്‍ക്കുന്ന നമ്മള്‍ മണ്ടന്മാര്‍!!!!

സൌത്ത് ഡെല്‍ഹിയില്‍ എന്താ ചൂട്.!!!!

ചിന്തല്‍നാറിലെ ശവങ്ങള്‍.

എഴുപത്തിആറു ശവങ്ങളിലൊന്നു് മലയാളിയുടേത്.

ദന്ത്യവാഡയിലെ ചിന്തല്‍നാര്‍ സീ ആര്‍ പീ എഫ് ക്യാമ്പിനടുത്തുള്ള യുദ്ധഭൂമിലെ മണ്ണിലെ രക്തത്തിനു കറുപ്പു നിറം.

വീഞ്ഞപ്പെട്ടിയുടെ പലക പോലെ വിലകുറഞ്ഞ എന്തോകൊണ്ടു പെട്ടെന്നു ഉണ്ടാക്കിയെടുത്ത എഴുപത്തിആറു ശവപ്പെട്ടികള്‍ ജഗ്ദല്‍‍പൂറിലെ പൊലീസ് ലൈനിലെ മൈതാനത്തു കേന്ദ്രഗൃഹ മന്ത്രിയുടേയും, മുഖ്യമന്ത്രിയുടേയും, ഗവര്‍ണറുടേയും അന്തിമാഭിവാദനങ്ങള്‍ സ്വീകരിക്കാനായി കാത്തു കിടന്നു.

മന്ത്രിമാരുടെ സ്പെഷ്യല്‍ പ്ലൈനുകളും ഹെലികോപ്റ്ററുകളും റ്റേക്കോഫ് ചെയ്തുകഴിഞ്ഞാല്‍ ശവങ്ങളുമായി വിമാനം ഡെല്‍ഹിയിലേയ്ക്ക്.

പിന്നെ അവിടെനിന്നും രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും.

ചിതറിയ ശവശരീരങ്ങള്‍ ചെറുപ്പക്കാരുടേതായിരുന്നു.

ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍.

പാവപ്പെട്ട വീട്ടിലെ യുവാക്കള്‍.

ജീവിക്കാന്‍ വേണ്ടി, കുടുംബപ്രാരാബ്ധങ്ങള്‍ക്കു വിരാമമാവും എന്നു കരുതി സീ ആര്‍ പീ എഫില്‍ ജവാന്മായി പണിയെടുക്കുന്നവര്‍.

വീട്ടുകാരുടെ വാവിട്ട വിലാപങ്ങള്‍ മാധ്യമക്കാഴ്ച്ചകള്‍.

ആര്‍ക്കുവേണ്ടിയാണു ഈ ചെറുപ്പക്കാര്‍ ചിന്നിച്ചിതറിയത്?

എന്തിനുവേണ്ടിയാണ് ഈ അറും കൊല ചെയ്തത്?

സമത്വ സുന്ദരമായ, ചൂഷണ രഹിതമായ ഒരു നല്ല നാളേയ്ക്കു വേണ്ടി.....!

മധുര മനോഹര മനോജ്ഞ ചൈനയിലെ ചെയര്‍മാന്‍ മാവോയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി......!

മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി......!

ഇനിയും ഉത്തരം കിട്ടുന്നില്ലെങ്കില്‍ നമുക്കു ഹസാര്‍ ചൌരാസ്സി കീ മായും , ഗോഡ് ഒഫ് സ്മാള്‍ തിങ്സും , മോഹമഞ്ഞയും സമ്മാനിച്ച പ്രിയപ്പെട്ട കഥാകാരികളോടു ചോദിക്കാം.

വശ്യമായ ഭാഷയില്‍, തീവ്രതയോടെ, ലേഖനങ്ങളെന്ന നാട്യത്തില്‍ ‍അവരെഴുന്ന അനന്തമായ കഥകള്‍ വായിച്ചു നമുക്ക് നമ്മുടെ മോഹങ്ങളെ ചുവപ്പിക്കാം...

വര്‍ഗ്ഗ ശത്രുക്കള്‍ തുലയട്ടെ!

വിപ്ലവം ജയിക്കട്ടെ!

ശവങ്ങള്‍ ചിതറട്ടെ!