Tuesday, March 2, 2010

തടയണകള്‍ തകരുമ്പോള്‍

ഉറക്കത്തിനിടയില്‍ ഞെട്ടി ഉണരുക, പരവേശവും വെപ്രാളവും തോന്നുക, പെട്ടെന്നു വല്ലാതെ വിയര്‍ക്കുക, ശ്വാസം മുട്ടുക, അനിയന്ത്രിതമായ ഉത്ക്കണ്ഠ ഉണ്ടാവുക.ഇതൊക്കെ തുടങ്ങിയിട്ടു രണ്ടു മൂന്നാഴ്ച ആയി. ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയും സര്‍ ഗംഗാറാം ഹോസ്പ്പിറ്റലിലേയും പരിചയക്കാരായ ഡോക്ടര്‍മാരെ ഒക്കെ മാറി മാറി വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. പഞ്ചസാര, സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിന്‍, അല്‍ബുമിന്‍, ബെലുറൂബിന്‍ തുടങ്ങി ഒരുമാതിരിപ്പെട്ട ലവണങ്ങളും , മൂലകങ്ങളും, തന്മാത്രകളും ഒക്കെ ‘ വിത്തിന്‍ റ്റോളറബിള്‍ ലിമിറ്റാ’ണെന്നു കണ്ട് അവര്‍ രക്തചാപം അളന്നു. അവളും മരുന്നിനും മന്ത്രത്തിനും വിധേയയായി നോര്‍മലായിരിക്കുന്നു. ഇവനെ ഇനി സൈക്കാറ്റ്രി ഡിപ്പാര്‍ട്ട്മെന്‍റിലേയ്ക്കു കുറിപ്പു കൊടുത്തു വിട്ടാലോ എന്ന് അപ്പോത്തിക്കിരിമാര്‍ ‘ അതി ചിന്ത വഹിച്ചു’ തമ്മില്‍ തമ്മില്‍ സംവദിച്ചു തുടങ്ങിയപ്പോഴാണ് “തോമാസ്സു കുട്ടീ, വിട്ടോടാ” എന്ന മട്ടില്‍ ഞാന്‍ ഡല്‍ഹിയില്‍ നിന്നും മുങ്ങിയത്.


ആദിവാസികളുടെ നാട്ടില്‍ പൊങ്ങി. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു യുക്തി ഭദ്രമായി ചിന്തിച്ചുറപ്പിച്ച്, മുച്ചാണ്‍ വയറിനു വേണ്ടി വീണ്ടും
ജോലി തുടങ്ങാനിരിക്കുമ്പോഴാണ് മാമച്ചന്‍റെ ഫോണ്കോള്‍. മാമച്ചന്‍ ഇട്യ്ക്കിടെ , എന്നു വച്ചാല്‍ ഓണത്തിനും സംക്രാന്തിയ്ക്കും ഒക്കെ, ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും അപരിചിതമായ ഒരു ടെലഫോണ്‍ നമ്പറായി പ്രത്യക്ഷപ്പെടും. ഈ മാമച്ചന്‍ ഉസ്താദായ ഒരു ഡോക്ടറാണ്. ഇന്‍ഡ്യയിലും ഇംഗ്ലണ്ടിലും ഒക്കെ പോയി കുറേ വലിയ വലിയ ഡിഗ്രികള്‍ ഒക്കെ പഠിച്ചു പാസായ കേമന്‍. ഉലകം ചുറ്റും വാലിപന്‍. നാടോടി മന്നന്‍. ഇത്രയും മിടു മിടുക്കനായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ക്ക് മാമച്ചന്‍ എന്ന പേര് അത്ര മാച്ചാവുന്നില്ലെന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയില്ലേ? അദ്ദേഹത്തിനു നല്ലൊരു സ്വയമ്പന്‍ നായര്‍ പേര് പൂര്‍വ്വാശ്രമത്തില്‍ ഉണ്ടായിരുന്നു. അതു ചരിത്രത്തിന്‍റെ ഒരു ദശാസന്ധിയില്‍ വച്ച്, എന്നുവച്ചാല്‍ ‘ കള്ളന്‍ പവിത്രന്‍’ എന്ന സിനിമ വന്നതു മുതല്‍ ഇല്ലാതായി. സ്വഭാവഗുണങ്ങളുടെ സവിശേഷത കണക്കിലെടുത്ത് ഞങ്ങള്‍ കൂടെ പഠിച്ചിരുന്നവര്‍ അന്ന് ഏതോ ഒരു ഗുളിക മുഹൂര്‍ത്തത്തില്‍ അവനു മാമച്ചന്‍ എന്നു നാമകരണം നടത്തി. അന്നു മുതല്‍ അവന്‍ നാടിനും നാട്ടാര്‍ക്കും പ്രിയപ്പെട്ട മാമച്ചനായി.

സ്വന്തം പേര് ഇപ്പോള്‍ അവനു പോലു ഓര്‍മ്മയുണ്ടാകില്ലെന്നു തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ ഫോണ്‍ വിളി തുടങ്ങുന്നതു തന്നെ “ എടാ, ഇതു
മാമച്ചനാടാ”എന്നാവില്ലായിരുന്നല്ലൊ. ഇത്തവണ മാമച്ചന്‍റെ രംഗപ്രവേശം കപ്പലോട്ടിയ തമിഴനായാണ്. ജില്ല ദിണ്ഡുക്കലിലെ ഏതോ ഒരു ഉള്‍നാടന്‍
ഗ്രാമത്തില്‍ നിന്ന്. ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെ ജോലിയും രാജിവച്ചു ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തമിഴന്മാരുടെയും കണ്ട
തമിഴത്തികളുടേയും നാഡി പിടിച്ചു നടക്കുകയാണു കശ്മലന്‍.

ഡയഗണോസ്‌സിന്‍റെ ആറാം തമ്പുരാനായ മാമച്ചനോടു ഞാന്‍ എന്‍റെ പ്രശനം പറഞ്ഞു. നിമിഷാര്‍ദ്ധം കൊണ്ട് ഉത്തരം കിട്ടി.

“ എടേ , നീ എന്നും ആ മലയാളം ന്യൂസ് ചാനലുകള്‍ കാണുന്ന കലാ പരിപാടി ഒന്നു നിര്‍ത്ത്. തടയണകള്‍ പൊളിയ്ക്കുമോ. പൊളിയ്ക്കില്ലേ, ഇന്നു
പൊളിയ്ക്കുമോ, നാളെ പൊളിയ്ക്കുമോ, കോടതിയില്‍ നിന്നും സ്റ്റേ കിട്ടിമോ കിട്ടില്ലേ, എന്നൊക്കെ ചിന്തിച്ചു ചിന്തിച്ചു നിനക്കു ‘ആങ്സൈറ്റി സിന്‍ഡ്രോം’
ആയതാ. ഇവിടെ ഓരോരുത്തര് മുല്ലപ്പെരിയാറിനെക്കുറിച്ചു വിഷമിച്ചിരിക്കുമ്പോഴാ നിന്‍റെ ഒക്കെ ഒരു ഊപ്പ തടയണ!”

മാമച്ചനു സ്തോത്രം! എന്‍റെ പ്രശനത്തിനു ശാശ്വത പരിഹാരം കിട്ടി. ശാന്തമായ മനസ്സുമായി തടയണകളെ സമീപിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.

മാസാമാസം കൃത്യമായി ശമ്പളം കിട്ടുന്ന പണക്കാരനും പെറ്റീബൂര്‍ഷ്വായും ആയ എന്നെപ്പോലൊരുവന്‍ ഒരു കപട ബുദ്ധിജീവിയായി മാറിപ്പോകുന്നതു
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്നുള്ള സത്യം നിങ്ങള്‍ സമ്മതിച്ചു തരുമല്ലോ. ബുജി ആയിക്കഴിഞ്ഞാല്‍ പിന്നെ വിഷയ ദാരിദ്ര്യമില്ലാതാവുന്നു. ഒരു വിഷയത്തില്‍ നിന്നു മറ്റൊന്നിലേയ്ക്കു ലാഘവത്തോടെ ചാടിച്ചാടി പോകാനും ലൈസന്‍സ് കിട്ടും. അഥവാ പറയുന്നതു തെറ്റിപ്പോയാല്‍ അഞ്ചോ
പത്തോ കൊല്ലം കഴിഞ്ഞ് നമുക്കു തിരുത്താവുന്നതല്ലേ ഉള്ളൂ. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍ പെടാത്തതു കൊണ്ട് തെറ്റുതിരുത്തല്‍ രേഖകളും മെനയണ്ട.

എന്തായാലും നീലക്കുറിഞ്ഞികളുടേയും വരയാടുകളുടേയും നാട്ടില്‍ നിന്നും കരിമ്പൂച്ചകളിറങ്ങിയ വേഗത്തില്‍ ഞാന്‍ മനസ്സു മടക്കി. കഴിഞ്ഞ ഒന്നര
മാസമായി നമ്മുടെ നേതാക്കള്‍ക്കും, അധികാരികള്‍ക്കും മീഡിയാ പ്രവര്‍ത്തകര്‍ക്കും തീര്‍ത്ഥയാത്രാകേദ്രമായി ഗൌരീ കുണ്ഡ്പോലെ പ്രശോഭിച്ചിരുന്ന രത്തന്‍ ടാറ്റായുടെ തടയണയെ മറക്കാന്‍ ശ്രമിച്ചു. ടാറ്റായെന്ന ഡ്രാക്കുളയില്‍ നിന്നും രക്ഷപ്പെടാന്‍ തലയണയ്ക്കടിയില്‍ കുരിശ് വച്ച് അല്‍ഫോസാമ്മയെ ധ്യാനിച്ചു.കിടന്നു.

പതുക്കെ പതുക്കെ വയനാട്ടിലെ പാവപ്പെട്ട ആദിവാസിക്കളുടെ മിച്ചഭൂമി കയ്യേറ്റത്തെക്കുറിച്ചായി ചിന്തകള്‍.

“ഞാള് ഇബടന്നു പോവൂല്ല. വെടിവെച്ചു കൊന്നാലും പോവൂല്ല”

എന്നു പറയുന്ന, കേരളത്തിന്‍റെ ദേശീയ വസ്ത്രമായ നൈറ്റിയിട്ട ആദിവാസി വൃദ്ധയും , യുവതിയും. നനവില്ലാത്ത, തീയില്ലാത്ത അവരുടെ കണ്ണുകള്‍. . ജാനുവും, ളാഹ ഗോപാലനും, പിന്നെ നമ്മുടെ മുഖ്യധാരാ പാര്‍ട്ടികളും പറയുമ്പോഴൊക്കെ കുടിലുകെട്ടി കഞ്ഞിയ്ക്കു അടുപ്പൊരുക്കാന്‍ വിധിക്കപ്പെട്ടവര്‍. ചക്രവര്‍ത്തിയുടെ മന്ത്രിയോ വിദൂഷകനോ വന്നു ‘ ഇമ്മിണി വലിയ ഒരൊന്ന്‍’ വരയ്ക്കുമ്പോള്‍ ഇപ്പുറത്ത് മായ്ക്കാതെയും മുറിയ്ക്കാതെയും ചെറുതായിപ്പോകുന്ന ഒന്നുകള്‍.

കണ്ണേ മടങ്ങുക... കരിഞ്ഞുമലിഞ്ഞുമാശു.....


മാക്ട , അമ്മ, ഫെഫ്ക - തിലകന്‍, നെടുമുടി, മോഹന്‍ലാല്‍ - പിന്നെയും മാക്ട, അമ്മ, ഫെഫ്ക; ഉണ്ണിക്കൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, മമ്മൂട്ടി,
ഇന്നസെന്‍റ്; കാനം രാജേന്ദ്രന്‍, ഏഐറ്റിയൂസി, ഇസ്മയേല്‍, എം. ഏ . ബേബി; പിന്നെയും പിന്നെയും മാക്ട, അമ്മ, ഫെഫ്ക, ഈഴവന്മാര്‍, നായന്മാര്‍,
തിലകന്‍, അമ്മ, ഫെഫ്ക....... ഞെട്ടിയുണര്‍ന്നപ്പോള്‍ സുന്ദരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചാര്‍ളിചാപ്ലിന്‍ സിനിമ പോലെയുള്ള ആ സ്വപ്നം പൊലിഞ്ഞ
സങ്കടമായിരുന്നു. ആകാശത്തിലെ താരകള്‍ കണ്ടു മോഹിച്ചവന്‍റെ വീട്ടുമുറ്റത്തു അവ കടലാസ്സു നക്ഷത്രങ്ങളായി ചേതനയറ്റു. വീണ്ടും ആ സ്വപനം കാണണമെന്നു ഞാന്‍ മോഹിച്ചു. അകാലത്തില്‍ പൊലിഞ്ഞ ഗിരീഷ് പുത്തഞ്ചേരിയുടെ “ പിന്നെയും പിന്നെയും ഏതോ കിനാവിന്‍റെ പടികടന്നെത്തുന്ന പദനിസ്വനം” മനസ്സിലോര്‍ത്തു വീണ്ടും മയങ്ങി.

ഒരിക്കല്‍ ചെകുത്താന്‍ ഒരു കൂട്ടുകാരനോടൊപ്പം തെരുവിലൂടെ നടന്നുപൊയ്ക്കൊണ്ടിരിക്കെ, ഒരു വഴിപോക്കന്‍ കുനിഞ്ഞു തറയില്‍നിന്നും എന്തോ എടുത്തു പോക്കറ്റിലിടുന്നതു കണ്ടു.

ഇനി ഈ കഥ പറഞ്ഞ ആളുടെ ഭാഷയില്‍ തന്നെ വായിക്കൂ,

The friend said to the devil, "What did that man pick up?" "He picked up a piece of Truth," said the devil.
"That is a very bad business for you, then," said his friend. "Oh, not at all," the devil replied, "I am going to let him organize it."

I maintain that Truth is a pathless land, and you cannot approach it by any path whatsoever, by any religion, by any sect. That is my point of view, and I adhere to that absolutely and unconditionally. Truth, being limitless, unconditioned, unapproachable by any path whatsoever, cannot be organized; nor should any organization be formed to lead or to coerce people along any particular path. If you first understand that, then you will see how impossible it is to organize a belief. A belief is purely an individual matter, and you cannot and must not organize it. If you do, it becomes dead, crystallized; it becomes a creed, a sect, a religion, to be imposed on
others. ....................The organization becomes a framework into which its members can conveniently fit. They no longer strive after Truth or the mountain-top, but rather carve for themselves a convenient niche in which they put themselves, or let the organization place them, and consider that the organization will thereby lead them to Truth.

ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗ്രൂംചെയ്തെടുപ്പിച്ചു “ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍” എന്ന സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ അമര്‍ക്കാരനാക്കപ്പെട്ട ജിദ്ദു
കൃഷ്ണമൂര്‍ത്തിയെന്ന ജെ. കൃഷ്ണമൂര്‍ത്തി 1929 തിലെ ഒരു സുപ്രഭാതത്തില്‍ ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍ പിരിച്ചു വിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്.

( ഇവിടെ)


സംഘടനകള്‍ എന്തിനു വേണ്ടിയാണോ ലക്ഷ്യമിടുന്നതു അതെല്ലാം മറന്നു മിക്കപ്പോഴും മറ്റെവിടെയൊക്കെയോ പോയി മൂക്കു കുത്തി വിഴുന്നതു കാണുമ്പോള്‍ നമുക്കു ഒരു നിമിഷം ജിദ്ദുവിനേയും ഓര്‍ക്കാം. പബ്ലിക് അഡ്മിനിസ്റ്റ്രേഷനും മാനേജുമെന്‍റും പഠിക്കുന്ന കുട്ടികള്‍ ഈ ഓര്‍ഗനൈസേഷനല്‍ ഡൈനാമിക്സ് അവരുടെ ജാര്‍ഗണിലും പറഞ്ഞു തരും. ഏ. ഓ ഹ്യൂം എന്ന സായിപ്പ് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാനാണ്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് എന്ന എലൈറ്റിസ്റ്റ് സംഘടന ഉണ്ടാക്കിയത്. പിന്നീട് അത് എവിടെ എവിടെ ഒക്കെ എത്തിപ്പെട്ടു എന്നു നമുക്കറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, അസംഖ്യം യുവജന, തൊഴിലാളി, മത, ആള്‍ ദൈവ സംഘടനകള്‍, ആര്‍ എസ്സ് എസ്സ്, ബജ്രംഗദള്‍, ശ്രീരാമസേന, ശിവസേന പാര്‍ട്ടികള്‍,പല പല പേരുകളില്‍ അവതരിക്കുന്ന മുസ്ലീം സംഘടനകള്‍... ഈ ലിസ്റ്റ് എത്ര വേണോ ഉദാഹരണങ്ങള്‍ കൊണ്ടു നീട്ടാം. അതിനിടയിലാണ് ഒരു അമ്മയും , ഫെഫ്കയും മാക്ടയും, മണ്ണാങ്കട്ടയും!

എന്തായാലും ഇനി ഹര്‍ത്താലിന്‍റെ സമയം. വണ്ടി മുതലാളികളുടേയും വണ്ടിത്തൊഴിലാളികളുടേയും സംഘടനകള്‍ ഒന്നിച്ചു, കൂട്ടായി സമരം നടത്തട്ടെ.

നമുക്കു സംഘടിച്ചു സ്മാളടിച്ചു ശക്തരാകാം.

നരച്ച പ്രത്യയ ശാസ്ത്രത്തിന്‍റേയും മതത്തിന്‍റേയും ജാതിയുടേയും ജോലിയുടേയും തൊട്ടതിന്‍റേയും പിടിച്ചതിന്‍റേയും പേരില്‍ സംഘനകളുണ്ടാക്കി അന്യോന്യം പിച്ചിച്ചീന്തുന്ന മനുഷ്യര്‍! ആ മനുഷ്യ മനസ്സിലെ മലീമസവും ദുര്‍ഗന്ധവമിക്കുന്നതുമായ , ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന മലിന ജലത്തിന്‍റെ തടയണയല്ലേ ആദ്യം തകരേണ്ടത്?


അരാഷ്ട്രീയക്കാരനായിപ്പോകുമെന്നുള്ള പെറ്റീബൂര്‍ഷ്വാ ഭയം ഉള്ളതു കൊണ്ട് ഞാന്‍ അങ്ങനെ ചോദിച്ചു് അവസാനിപ്പിക്കുന്നില്ല. സംഘടനയില്ലെങ്കില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. അതു കൊണ്ട് ദീപ സ്തംഭം മഹാശ്ചര്യം.

ആകയാല്‍ ബൂലോക സുഹൃത്തുക്കളേ, വരുവിന്‍ നമുക്കു സംഘടിച്ചു സംഘടിച്ചു ശക്തരാകാം.